ഇന്ന് ഡിസംബർ 12ന് എഴുപത്തിരണ്ടാം പിറന്നാൾ നിറവിലാണ് തമിഴ് സിനിമ ലോകത്തിൻറെ സ്വന്തം സൂപ്പർസ്റ്റാർ രജനികാന്ത്.1975ൽ’അപൂർവരാഗങ്ങൾ’എന്ന തമിഴ് ചിത്രത്തിലൂടെ കമലഹാസനൊപ്പമാണ് രജനികാന്ത് തന്റെ അഭിനയരംഗത്തിന് തുടക്കമിട്ടത്.ക്രമേണ ഇന്ത്യൻ സിനിമാലോകത്തെ തന്നെ എക്കാലത്തെയും ഇതിഹാസ നായകന്മാരിൽ ഒരാളായി മാറാൻ രജനീകാന്തിനായി.അതേസമയം താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകള്‍ കൊണ്ട് മൂടുകയാണ് സിനിമാലോകം.
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ആണ് ആശംസകൾ വീഡിയോ പുറത്തുവിട്ടത്.സംവിധായകൻ നെൽസൺ,ശിവ്രാജ് കുമാർ,രമ്യ കൃഷ്ണൻ,വിനായകൻ,യോഗി ബാബു എന്നിവരാണ് വീഡിയോയിൽ ആശംസകളുമായി എത്തിയത്.’വയസ്സായനാലും ഉൻ സ്റ്റൈലും അഴകും എന്നേക്കുമേ ഉന്നെ വിട്ടു പോകാത്’പടയപ്പ സിനിമയിലെ ഈ സൂപ്പർ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് രമ്യ കൃഷ്ണൻ തൻറെ പിറന്നാൾ ആശംസകൾ നേർന്നത്.രജനീകാന്തിന്റെ ഏറ്റവും അടുത്തതായി റിലീസ് ഒരുങ്ങുന്ന ചിത്രമാണ് ജയിലർ.
രജനീകാന്തിനൊപ്പം അഭിനയിച്ച ദളപതി സിനിമയിലെ ഒരു ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയും താരത്തിന് ജന്മദിനാശംസകൾ നേർന്നു.’പ്രിയപ്പെട്ട രജനീകാന്ത്
ജന്മദിനാശംസകൾ നല്ലൊരു വർഷമാവട്ടെ.എല്ലായ്പ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും അനുഗ്രഹീതനായുമിരിക്കൂ’എന്നിങ്ങനെയായിരുന്നു മമ്മൂക്കയുടെ പിറന്നാൾ ആശംസ.മമ്മൂട്ടിയെ കൂടാതെ ധനുഷ് കമലഹാസൻ തുടങ്ങി നിരവധി പേരാണ് സ്റ്റൈൽമന്നന് ജന്മദിനാശംസകൾ നേർന്നത്.
1975 ലെ അരങ്ങേറ്റത്തിന് ശേഷം അതിവേഗം ആയിരുന്നു തമിഴ് മക്കളുടെ മനസ്സിൽ സൂപ്പർസ്റ്റാറായി രജനി സ്ഥാനം പിടിച്ചത്.തമിഴിനു പുറമെ തെലുങ്ക്,കന്നട,മലയാളം,ഹിന്ദി,ബംഗാളി, ഹോളിവുഡ് ചിത്രങ്ങളിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്.കലാസാംസ്കാരിക മേഖലകൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മഭൂഷണ്‍,പത്മവിഭൂഷണ്‍,ദാദസാഹേബ് ഫാല്‍കേ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് മാസിക തെരഞ്ഞെടുത്തിട്ടുള്ള അദ്ദേഹം തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,പിന്നണി ഗായകന് എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.