തൻറെ സിനിമ പ്രമോഷന്റെ ഭാഗമായി നടൻ ഷൈൻ ടോം ചാക്കോ ദുബായിൽ പോയതും തിരിച്ചുവരുന്ന വഴി വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് വിമാനത്താവള അധികൃതർ താരത്തെ പിടിച്ചു വെച്ചതും വലിയ വാർത്ത ആയിരുന്നു.ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്പിറ്റിൽ ആണ് ഷൈൻ ടോം ചാക്കോ അനുവാദമില്ലാതെ കയറാൻ ശ്രമിച്ചത്. തുടർന്ന് താരത്തിന്റെ കൂടെയുണ്ടായിരുന്ന സിനിമ പ്രവർത്തകരെ വിമാനത്തിൽ അയക്കുകയും ഷൈനെ തടഞ്ഞു വെയ്ക്കുകയും ആണ് ഉണ്ടായത്.
പിന്നീട് താരത്തിനെതിരെ കടുത്ത നടപടി ഉണ്ടാവുകയില്ല എന്ന വാർത്തയാണ് പുറത്തുവന്നത്. ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ മറുപടിയും പൈലറ്റിന്റെ നിലപാടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.കോക്പിറ്റിൽ കയറിയത് അബദ്ധവശാൽ ആണെന്നാണ് താരം നൽകിയ മറുപടി.ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത് മൂലം മുക്കാൽ മണിക്കൂറോളം വൈകിയായിരുന്നു വിമാനം തിരിച്ച് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്.എന്നാൽ ഇപ്പോൾ ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ സംഭവം വിവരിക്കുകയാണ് ഷൈൻ.
കോക്പിറ്റിൽ കയറിയ അനുഭവം എങ്ങനെയുണ്ട് എന്ന അവതാരികയുടെ ചോദ്യത്തിന് അത് നിങ്ങൾ കോക്പിറ്റിൽ സ്ഥിരം കയറുന്നവരോടല്ലേ ചോദിക്കേണ്ടത് എന്നാണ് ഷൈൻ ആദ്യം മറുപടി പറഞ്ഞത്.പിന്നീട് ചോദിച്ചപ്പോൾ ഒരു കുഴലിൽ കൂടി നമ്മളെ വിമാനത്തിൽ കയറ്റി ഇരുത്തുന്നു.ഇത്രയും ഭാരമുള്ള സാധനം ഇവർ എങ്ങനെ പൊന്തിക്കുന്നു എന്ന് അറിയണമല്ലോ എന്ന് ഷൈനിന്റെ രസകരമായ മറുപടി.എന്തുകൊണ്ട് അനുവാദം ചോദിച്ച് കോക്പിറ്റിൽ കയറിയില്ല എന്ന ചോദ്യത്തിന് അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
കോക്പിറ്റിൽ കയറിയപ്പോൾ വിമാനം ഓടിക്കാൻ തോന്നിയോ എന്ന് ചോദ്യത്തിന് താൻ കാറു പോലും ഓടിക്കുന്നത് മടിച്ചിട്ടാണ് എന്നാണ് ഷൈൻ പറഞ്ഞത്.പക്ഷേ ഇത് ഇവർ ഓടിക്കുന്നുണ്ടോ എന്ന് നമ്മൾ ഉറപ്പുവരുത്തേണ്ടേ നമ്മൾ പൈസ കൊടുത്തല്ലേ ഇതിൽ യാത്ര ചെയ്യുന്നത് ഷൈനിന്റെ തിരിച്ചുള്ള ചോദ്യം.എന്നാൽ ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചിട്ടില്ലെന്നും ക്യാബിൻ ക്രൂവിന്റെ തെറ്റിദ്ധാരണ മൂലമാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതെന്ന് എന്ന് ചിത്രത്തിൻറെ സംവിധായകൻ സോഹൻ സീനുലാൽ നേരത്തെ പറഞ്ഞിരുന്നു. സോഹൻ സീനുലാല് സംവിധാനം ചെയ്ത ഭാരത സർക്കസ് എന്ന ചിത്രത്തിൻറെ പ്രമോഷനാണ് ഷൈനും സംഘവും ദുബായിലെത്തിയത്.