ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇർഷാദ് അലി വിജീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’.ഇന്നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അതേസമയം ചിത്രത്തിൻറെ ട്രെയിലറിനെതിരെ കേസെടുത്തു രംഗത്ത് വന്നിരിക്കുകയാണ് എക്സൈസ്.ട്രെയിലർ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.ചിത്രത്തിൻറെ നിർമ്മാതാവിനും സംവിധായകനും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ചിത്രത്തിൻറെ ട്രെയിലറിനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് കേസെടുത്തുവെന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസർ അറിയിച്ചു.കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ 5 നായികമാർ ആണുള്ളത്.ഗായത്രി ശങ്കർ,നീന മധു,നന്ദന സഹദേവൻ,സുവൈബത്തുൽ ആസ്ലമിയ്യ,നോറ ജോൺസൺ എന്നിവരാണ് ആ 5 നായികമാർ.ശാലു റഹീം,ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
തനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വാർത്ത സത്യമാണോ അല്ലയോ എന്ന് അറിയില്ലെന്നും ആണ് ഒമര് ലുലു ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ മാത്രമല്ല എംഡിഎംഎ ആദ്യമായി കാണിക്കുന്നത് മുൻപ് പുറത്തിറങ്ങിയ ഭീഷ്മപർവ്വത്തിലും,ലൂസിഫറിലും കാണിക്കുന്നുണ്ട്. എന്നിട്ട് അവർക്കെതിരെ ഒന്നും കേസെടുത്തോ.ഇത് ഈ ചിത്രത്തെ മാത്രം മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുന്ന രീതിയിലാണെന്നും ഒമർ ലുലു പറയുന്നു. തനിക്ക് ഈ രാജ്യത്തെ കോടതിയിൽ വിശ്വാസം ഉണ്ടെന്നും ഒമർ പറയുന്നു.
ലഹരിമരുന്ന് ഉപയോഗിക്കുന്ന രംഗങ്ങൾ ട്രെയിലറിൽ കാണിക്കുമ്പോൾ അതിനുതാഴെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് എക്സൈസ് പറയുന്നു.ഒമർ ലുലുവിന്റെ കരിയറിലെ അഞ്ചാമത്തെ ചിത്രമായ നല്ല സമയം എ സർട്ടിഫിക്കറ്റോടെയാണ് തിയേറ്ററുകളിൽ എത്തുന്നത്.ഒരു മുഴുനീളെ ഫൺ എന്റർടൈൻമെന്റ് ആയിട്ടാണ് നല്ല സമയം ഒരുക്കിയിരിക്കുന്നത്.രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൻറെ കാസ്റ്റിംഗ് ഡയറക്ടർ വിശാഖും,പി ആർ ഓ പ്രതീഷും ആണ്.