സംവിധാനത്തിന്റെ പുതിയ വഴികൾ തെളിച്ചു മുന്നേറുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരം സിദ്ധാർത്ഥ ഭരതൻ. തൻറെ മാന്ത്രിക കൈയാൽ വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അച്ഛൻ ഭരതനും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന കെപിഎസി ലളിതയും എഴുതിച്ചേർത്ത കഥയിലും കലയിലും ഇരുവരുടെയും മകൻ സിദ്ധാർത്ഥ ഭരതനും കഴിവിന്റെ ചായം ചാലിക്കുകയാണ്. ഇന്ന് തിയറ്ററുകളിൽ എത്തിയ സിനിമ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ഇത് ഒരു ഫാന്റസി സൂപ്പർ നാച്ചുറൽ സിനിമയല്ല. ആളുകൾക്ക് ജിന്ന് കയറി എന്ന് പറയാറില്ലേ ആ ഒരു കൺസെപ്റ്റിൽ നിന്ന് എന്റർടൈനറായാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ആളുകളെ ചിരിപ്പിക്കാനും രസിപ്പിക്കാനും ഒരു സിനിമ ചെയ്യണമെന്ന് ചിന്തയിൽ നിന്നാണ് ജിന്ന് സിനിമ ഉടലെടുത്തത്. നാടും നഗരവും ഉൾപ്പെടുത്തിയ സിനിമയാണിത്. 2018 ലാണ് സിനിമയുടെ ജോലി തുടങ്ങിയത്. കോവിഡ് ലോക്ക് ഡൗണിന് തൊട്ടു മുൻപാണ് ചിത്രീകരണം തീർത്തത്. അതിനുശേഷം സിനിമ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമം സിനിമയുടെ എഡിറ്റിംഗ് സമയത്തും മറ്റുമായി തുടർന്നിരുന്നു.
ജിന്ന് കയറിയ ഒരു വ്യക്തിയെ അഭിനയിച്ച ഫലിപ്പിക്കാൻ നല്ല പെർഫോമർ വേണമായിരുന്നു. ആ ഒരു ചിന്തയാണ് സൗബിനിലേക്ക് എത്തിയത്. തമാശ മാത്രം അല്ല ഇതിൽ അഭിനയിക്കാനുള്ളത്. വിവിധ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ലാലപ്പൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ സിനിമയിൽ അഭിനയിക്കുന്നത്. ചിത്രം തീയറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സൗബിന്റെ മറ്റൊരു പകർന്നാട്ടമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒരു കിടിലൻ വിഷ്വൽ ട്രീറ്റ് ആണ് ഈ ചിത്രം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നിരവധി താരങ്ങൾ അണിനിറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.