മലയാളികളുടെ തീയറ്ററുകളിൽ ഇപ്പോൾ നിറഞ്ഞ് ഓടുന്ന ഒരു സിനിമയാണ് മഞ്ജുവാര്യർ നായികയായ ആയിഷ എന്ന സിനിമ. തിയേറ്ററിൽ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രം മഞ്ജുവാര്യർ ചിത്രമായതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട നടി നിലമ്പൂർ ആയിഷയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ അവരുടെ കനൽ എരിയുന്ന നാടക ജീവിതം ഇല്ല. മറിച്ച് അവർ നയിച്ച പ്രവാസ ജീവിതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിടി ഉഷയുടെ കഥ സിനിമയാകുമ്പോൾ അതിൽ ഓട്ടമത്സരം ഒഴിവാക്കിയാൽ എങ്ങനെയിരിക്കും.
അത്തരം ഒരു വൈരുദ്ധ സിനിമയാണ് മഞ്ജു വാര്യരെ നായികയാക്കി എടുത്തതെന്ന് വിമർശനങ്ങളും ഇതോടെ ഉയരുന്നുണ്ട്. ചിത്രത്തിൽ അണിയറ ശില്പികൾ ഇത് സമ്മതിക്കുന്നുമുണ്ട്. നിലമ്പൂർ ആയിഷയുടെ മൊത്തം ജീവിതമല്ല തങ്ങൾ എടുത്തതെന്ന് അതിൻറെ ഒരു ഭാഗത്തുനിന്ന് പ്രചോദനമാണെന്നും അത് സമ്മതിക്കാമെന്നും അതിനുള്ള സ്വാതന്ത്ര്യം ചിത്രത്തിൻറെ നിർമാതാക്കൾക്ക് ഉണ്ടെന്നും ഇതിൻറെ പിന്നാലെ പറയുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ ഉയരുന്നത് യഥാർത്ഥ നിലമ്പൂർ ആയിഷയെ കുറിച്ചാണ്. ആയിഷ സിനിമയും മാർക്കറ്റ് ചെയ്യപ്പെടുന്നത് അങ്ങനെയാണ്. 86 വയസ്സ് പിന്നിട്ട ഈ വയോധികയായ നടി ശരിക്കും ഇടിമുഴക്കം ആയിരുന്നു. കേരളത്തിലെ മാത്രമല്ല ഏഷ്യയിൽ തന്നെ അടുക്കള വിട്ട് ആദ്യമായി അരങ്ങിലെത്തിയ മുസ്ലിം സ്ത്രീയാണ് അവർ എന്ന് ചില പഠനങ്ങളിൽ കാണുന്നുണ്ട്.
മുസ്ലിം സ്ത്രീകൾക്ക് ഇന്നും അധികം സ്വാതന്ത്ര്യം ലഭിക്കാത്ത കാലമാണ്. അപ്പോൾ അൻപതുകളിൽ എന്താവും അവസ്ഥ. സ്ത്രീകൾ സ്കൂളിൽ പോകേണ്ട പഠിക്കേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന കാലം. 12 13 വയസ്സിൽ പെൺകുട്ടികളെ നിക്കാഹ് ചെയ്യിപ്പിക്കുന്ന കാലം. സ്ത്രീകളെ വീട്ടിൽ ജോലിക്കും പ്രസവിക്കാനുമുള്ള യന്ത്രങ്ങൾ ആയി കണ്ടിരുന്ന കാലം. ആ കാലത്താണ് നിലമ്പൂർ ആയിഷ എന്ന പെണ്ണൊരുത്തി നാടകത്തിലേക്ക് വരുന്നത്. എന്തൊരു ഉറച്ച നിലപാട് വെടിയുണ്ടകളെ വരെ അതിജീവിച്ചാണ് അവർ കലാപ്രവർത്തനം നടത്തിയത്. 1936 നിലമ്പൂരിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ആയിഷയുടെ ജനനം. ബാപ്പ വലിയ മരക്കച്ചവടക്കാരൻ ആയിരുന്നു.
കോവിലകം കാടുകളിൽ നിന്നും മുറിക്കുന്ന തേക്കും മറ്റും സ്വദേശത്തും വിദേശത്തുമായി നടത്തുന്ന കച്ചവടം, തേയില പൊടിയുടെ കച്ചവടം, ചൂളക്കരിയുടെ കച്ചവടം തുടങ്ങിയ പല ബിസിനസുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. നിലമ്പൂർ കോവിൽ അകത്ത് പിതാവിന് മുത്തുപ്പട്ട സ്ഥാനം നൽകി ആദരിച്ചിരുന്നു. 21ലെ ലഹള കാലത്ത് കോവിലകക്കാരുടെ നേരെ ആക്രമണം വരുമെന്ന് ഉറപ്പായപ്പോൾ അവരെ സംരക്ഷിക്കുന്നതിന് ആയിഷയുടെ ബാപ്പ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദു മുസ്ലിം മൈത്രിയിൽ വിശ്വസിച്ചിരുന്ന ഒരു മതേതരമനസ്സിന് ഉടമയായിരുന്നു അദ്ദേഹം. ആയിഷയുടെ ഉമ്മയുടെ പരിചരണത്തിനായി അവരുടെ വീട്ടിൽ നാല് സ്ത്രീകളുണ്ടായിരുന്നു. അടുക്കളയിൽ മൂന്നുപേരും കുഴമ്പ് തേക്കുവാനും താളി ഒരുക്കുവാനും മറ്റൊരാളും.
കുടുംബത്തിലെ സ്ഥിരമായി രണ്ട് തട്ടാൻമാർ പണിയെടുത്തിരുന്നു. സ്വർണാഭരണങ്ങൾ ഉമ്മയുടെ ഇഷ്ടത്തിനനുസരിച്ച് പുതിയ ഫാഷൻ അനുസരിച്ച് എല്ലാം പണിയുന്നതിനായി മാത്രം. ഉമ്മയ്ക്ക് സഞ്ചരിക്കാൻ പ്രത്യേകം തയ്യാറാക്കിയ കാളവണ്ടി ഉണ്ടായിരുന്നു. ബാപ്പയ്ക്ക് സ്വന്തമായി ആനകൾ ഉണ്ടായിരുന്നു. ആന ചോറ് ഉരുളകളായി കൊടുക്കുന്നത് നോക്കി നിൽക്കുന്നത് ആയിഷയ്ക്ക് വളരെ ഇഷ്ടമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ ബിസിനസുകൾ എല്ലാം തകർച്ചയിലായി. സാമ്പത്തികമായി തകർന്നതോടെ കുടുംബത്തിന്റെ ജീവിതം പ്രയാസത്തിലേക്ക് നീങ്ങി. ബാപ്പ മരിക്കുമ്പോൾ 7 മക്കളിൽ ഒരാളുടെ വിവാഹം മാത്രമായിരുന്നു കഴിഞ്ഞിരുന്നത്.
വിശപ്പ് സഹിക്കാനാവാതെ സഹോദരൻ എൻറെ മുന്നിലിരുന്ന് കരയും. ഇത് കണ്ടിരിക്കാൻ ആവാതെ ഉമ്മ അരി മില്ലിൽ പണിക്ക് പോയി തുടങ്ങി. മറ്റു മാർഗങ്ങൾ ഇല്ലാതെ ഞാനും സഹോദരങ്ങളും കശുവണ്ടി പെറുക്കാനും മറ്റും പോകും. അങ്ങനെ അഞ്ചാം ക്ലാസോടെ പഠനം അവസാനിച്ചു. നിലമ്പൂർ ആയിഷ ഉന്നതങ്ങളിൽ നിന്ന് താഴോട്ട് വീണ ഒരു ഹതഭാഗ്യ തന്നെയാണ്. പക്ഷേ തന്നിലെ കലാകാരിയെ വാർത്തെടുത്തത് ബാപ്പ തന്നെയാണെന്ന് ആയിഷ ഒരു അഭിമുഖത്തിൽ പറഞ്ഞു.
തികഞ്ഞ കലാസ്നേഹി കൂടിയായിരുന്നു അദ്ദേഹം. വൈകിട്ട് 4 മണി കഴിഞ്ഞാൽ വേലക്കാർ ഉൾപ്പെടെ എല്ലാവരും ജോലി നിർത്തണമെന്ന് അദ്ദേഹം പറയും. പിന്നെ ഞങ്ങളുടെ വീട്ടിൽ കലാപരിപാടികളാണ്. പുറം പണിക്കായി 60 ഓളം ദളിതരായ തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. അവരെല്ലാം ചേർന്ന് അവരുടെ കലകൾ അവതരിപ്പിക്കും. അടുക്കള പണിക്ക് വരുന്ന മുസ്ലിം സ്ത്രീകൾ മാപ്പിളപ്പാട്ട് അടക്കമുള്ളവയും. അങ്ങിനെ എല്ലാ വൈകുന്നേരവും കലയുടെ മേളമായിരുന്നു ആ വീട്ടിൽ. അതുകണ്ടാണ് ഞാൻ വളർന്നത് എന്നും ആയിഷ പറഞ്ഞു.