ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ കോവിഡ് തീവ്രത വർദ്ധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.രാജ്യങ്ങളും ഇനിയും വലിയ രീതിയിൽ പടർന്നു പിടിക്കാതിരിക്കാൻ ഉള്ള സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയിട്ടുണ്ട്.പല രാജ്യങ്ങളും മാസ്ക്കും സാനിറ്റൈസറുകളും വീണ്ടും പൊതു ഇടങ്ങളിൽ നിർബന്ധമാക്കി തുടങ്ങിയിട്ടുണ്ട്.ഇതിനിടെ നിരവധി സാനിറ്റൈസറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378 ഓളം സാനിറ്റൈസറുകളാണ് എഫ്ഡിഎ വിലക്കിയിരിക്കുന്നത്.മെഥനോൾ,പ്രൊപനോൾ, ബെൻസൈൻ,അസറ്റൽഡിഹൈഡ് തുടങ്ങിയ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ അടങ്ങിയ സാനിറ്റൈസുകളാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്.കൂടാതെ ഇത്തരം സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തിയവർ ഉടനടി ചികിത്സ തേടണമെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു.
ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയ സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തുന്നത് വഴി ഛർദി,തലവേദന,കാഴ്ചമങ്ങൽ,കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാം എന്നാണ് എഫ്ഡിഎ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം മാസ്ക്,സാനിറ്റൈസർ ഉപയോഗവും,സാമൂഹ്യ അകലവും പിന്തുടരണം എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഈഥൈൽ ആൽക്കഹോൾ,ഐസോപ്രോപിൽ ആൽക്കഹോൾ,ബെൻസൽകോനിയം ക്ലോറൈഡ് തുടങ്ങിയവ മതിയായ അളവിൽ ഇല്ലാത്ത സാനിറ്റൈസറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനും എഫ്ഡിഎ തീരുമാനമെടുത്തിട്ടുണ്ട്.കാരണം ഇത്തരം ഘടകങ്ങളുടെ അഭാവം മൂലം വേണ്ട രീതിയിൽ സാനിറ്റൈസർ അണു നശീകരണം നടത്തണമെന്നില്ല.2019ൽ കോവിഡ് വൈറസ് പടർന്നുപിടിച്ച് ലോകം സ്തംഭനാവസ്ഥയിൽ ആയെങ്കിലും വീണ്ടും മുന്നോട്ടുപോകുന്നതിന്റെ ഇടയിലാണ് കോവിഡ് തീവ്രത വീണ്ടും ഉയരുന്നുവെന്ന വാർത്തകൾ വരുന്നത്.