മോർച്ചറിയിൽ ആരും തിരക്കി വരാൻ ഇല്ലാതെ ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥരായി മരവിച്ചുകിടക്കുന്ന മൃതദേഹങ്ങൾക്ക് ഒരു പ്രതീക്ഷയുണ്ട് ആര് വന്നില്ലെങ്കിലും അബൂബക്കർ തങ്ങളെ തേടി എത്തുമെന്ന്. ഒരു മനുഷ്യൻറെ അവസാനത്തെ അവകാശമായ അന്ത്യകർമ്മങ്ങൾ തങ്ങൾക്ക് വേണ്ടി ചെയ്യുമെന്ന്. മലപ്പുറം താനൂർകാരൻ അബൂബക്കറിന്റെ ഭൂരിഭാഗം ദിവസങ്ങളും തുടങ്ങുന്നത് മോർച്ചറിക്ക് മുന്നിൽ നിന്നാണ്. പ്രവാസികളായ ആരെങ്കിലും മരണമടഞ്ഞാൽ അപ്പോൾ തന്നെ അബൂബക്കറിനെ തേടി ആശുപത്രി അധികൃതരുടെ ഫോൺ കോൾ എത്തും.
മലയാളികൾക്ക് മാത്രമല്ല നോർത്ത് ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും ബംഗ്ലാദേശികർക്കും എല്ലാം അബൂബക്കർ അഭയം ആകാറുണ്ട്. മൃദുദേഹം തിരിച്ചറിയുന്നത് മുതൽ നാട്ടിലെത്തിക്കുന്നത് വരെ ഒരേ ഓട്ടപ്പാച്ചിലാണ്. ഇനി ആരും ഏറ്റെടുക്കാൻ ഇല്ലാതെ അനാഥമാകുന്ന മൃതദേഹങ്ങൾക്ക് അന്ത്യ കർമ്മങ്ങൾ ചെയ്തു വിശ്രമിക്കാൻ ഇടം നൽകുന്നതുവരെ അബൂബക്കർ ഉറങ്ങില്ല. അതിനിടെ പെയിന്റിംഗ് ബിസിനസ് നടത്തുന്ന തന്റെ നിലനിൽപ്പ് ബോധപൂർവ്വം മറക്കും. നാന്നൂരിൽ അധികം മൃതദേഹങ്ങൾ ആണ് ഇദ്ദേഹം നടപടികൾക്ക് ശേഷം സ്വദേശത്തേക്ക് അയച്ചത്. ചെറുപ്പക്കാരുടെ മരണമാണ് മൂന്ന് മക്കളുടെ ബാപ്പയായ അബൂബക്കറിന് ഏറ്റവും അധികം വിങ്ങലാകുന്നത്.
കുടുംബത്തിൻറെ അത്താണിയായി മാറുന്ന ചെറുപ്പക്കാർ വിദേശത്ത് വന്ന് കഷ്ടപ്പെട്ട് പെട്ടെന്ന് തന്നെ ഒരു ചെറിയ കാരണത്താൽ ആത്മഹത്യ എല്ലാം ചെയ്യുന്നത് വലിയ പ്രയാസം ഉള്ള കാര്യമാണ്. ജീവിതത്തിൽ ഏറ്റവും കരയിച്ചത് മക്കളെ വളർത്താൻ പ്രവാസിയായി ഒടുവിൽ ആർക്കും വേണ്ടാതെ കണ്ണടച്ച ആന്ധ്ര സ്വദേശിയുടെ മരണമാണ്. ആന്ധ്രയിലുള്ള ഒരു സ്ത്രീ വിദേശത്ത് ഒരു വീട്ടിൽ ജോലിക്കാരിയായി കഴിയുകയായിരുന്നു. ഒരു ദിവസം അവർ മരിച്ചു. ആശുപത്രിയിൽ ചെന്നപ്പോൾ അവരുടെ മകൻറെയും മകളുടെയും നമ്പർ ലഭിച്ചു. ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ആ മക്കളുടെ വാക്കുകേട്ട് വല്ലാതെ വിഷമിച്ചു. ശരീരം നിങ്ങൾ അവിടെ മറവ് ചെയ്തോളൂ.
പൈസ എന്തെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചേക്കു എന്നായിരുന്നു അവരുടെ മറുപടി. 24 വർഷത്തോളം മക്കളെ വളർത്താൻ വേണ്ടി വിദേശത്ത് വന്ന് വീട്ടുജോലി ചെയ്ത് കഷ്ടപ്പെട്ട ആ അമ്മ. അവരെ നല്ല രീതിയിൽ പഠിപ്പിച്ച് കല്യാണം കഴിച്ചുകൊടുത്ത ആ അമ്മയുടെ മൃതശരീരം എങ്കിലും അവസാനമായി കാണണം എന്ന് നിങ്ങൾക്കില്ലേ എന്ന് ആ മകനോടും മകളോടും ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല എന്നായിരുന്നു അവരുടെ മറുപടി. മരിച്ചവർക്ക് മാത്രമല്ല അപകടത്തിൽ പെടുന്നവർക്കും, കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്നവർക്കും ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കും, ജോലി തേടി അലയുന്നവർക്കും എല്ലാം ഒരൊറ്റഫോൺ കോളിൽ പരിഹാരം എത്തും.
സ്വന്തം കാര്യം മറന്നു മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന അബൂബക്കറിനെ സ്നേഹിതർ ശകാരിരിക്കും എങ്കിലും അവർക്കറിയാം ഈ ഓട്ടപ്പാച്ചിൽ തന്നെയാണ് അയാളെ മുന്നോട്ട് നയിക്കുന്നത് എന്ന്. കഴിഞ്ഞ 25 വർഷത്തെ പ്രവാസം നൽകിയ സമ്പാദ്യം എന്താണെന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെയാണ്; ഇത്തരം കാര്യങ്ങൾ ചെയ്ത് ഒരു മനസ്സിനുള്ള ഒരു സന്തോഷമുണ്ട് ഞാൻ എൻറെ ജീവിതം പാഴാക്കി കളഞ്ഞിട്ടില്ല. അബൂബക്കറിന്റെ സേവന സന്നദ്ധത തിരിച്ചറിഞ്ഞ അബുദാബി നയതന്ത്ര കാര്യാലയം അദ്ദേഹത്തെ പ്രശംസ ഫലകം നൽകി ആദരിച്ചു. മറ്റു സാമൂഹ്യപ്രവർത്തകർ സമൂഹമാധ്യമങ്ങൾ വഴി കയ്യടി നേടുമ്പോൾ അവിടെയും വ്യത്യസ്തനാവുകയാണ് അബൂബക്കർ.