2022 അവസാനിക്കുവാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിറഞ്ഞ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. കോവിഡ് തരംഗത്തിന് ശേഷംb സിനിമയും തിയേറ്ററുകളും വീണ്ടും സജീവമായ വർഷം കൂടിയായിരുന്നു 2022. എന്നാൽ 2022 ഒരു പിടി നല്ല നിമിഷങ്ങൾ നമുക്ക് സമ്മാനിച്ചപ്പോൾ അതിലേറെ ദുഃഖമായി നമ്മുടെ പ്രിയപ്പെട്ട ചിലർ ഈ ലോകത്തിൽ നിന്നും വിടവാങ്ങിയതും ഈ വർഷം തന്നെയാണ്. 2022 അവസാനിക്കുമ്പോൾ അവരെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രമാണ് ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഉള്ളത്.
മലയാളികളുടെ പ്രിയ അമ്മമാരിൽ ഒരാളായ കെപിഎസി ലളിതയുടെ വിയോഗം ഇന്നും മലയാള സിനിമയ്ക്കും മലയാളികൾക്കും തീരാനൊമ്പരമാണ്. നാടകവേദികളിൽ നിന്നും ചുവടുവെച്ചാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ചുമതലയും ഏറ്റെടുത്തതാണ് കെ പി എ സി ലളിത. സംവിധായകനായ ഭരതനയായിരുന്നു താരം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഭരതന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളരാതെ മനോധൈര്യത്തോടുകൂടി മുന്നോട്ട് നീങ്ങിയ കെപിഎസി ലളിത ഇന്നും സിനിമ ലോകത്തിനും മലയാളികൾക്കും മാതൃകയാണ്.
സാമ്പത്തിക ഭദ്രത ഒന്നും തന്നെയില്ലാതെ സാമ്പത്തികമായി വലിയ ബാധ്യത നേരിട്ടിരുന്ന കെപിഎസി ലളിത അഭിനയ ജീവിതത്തിലൂടെ ജോലിചെയ്താണ് ബാധ്യതകൾ തീർത്തത്. ഒരുപിടി നല്ല അമ്മ കഥാപാത്രങ്ങളിലൂടെ കെപിഎസി ലളിത ഇന്ന് മലയാളികൾക്ക് ലളിതാമ്മ ആണ്. കരൾ രോഗത്തെ തുടർന്നാണ് ലളിതാമ മലയാളി മനസ്സുകളിൽ വിങ്ങൽ ഉണ്ടാക്കി വിടവാങ്ങിയത്. എന്നാൽ രോഗം മൂർച്ഛിച്ച സമയങ്ങളിൽ താരത്തിന് സ്വബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ആരെയും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്നും താരത്തിന്റെ പ്രിയപ്പെട്ടവർ പറയുന്നു. എന്നാൽ കരൾ മാറ്റിവെക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനിടയിൽ ആയിരുന്നു ലളിതാമ്മയുടെ അപ്രതീക്ഷിത വിയോഗം. മലയാളികളുടെ മനസ്സിൽ തീരാനൊമ്പരമായി ഇന്നും കെപിഎസി ലളിത ഉറങ്ങുന്നു.
ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. എന്നാൽ മലയാളികൾക്ക് തീരാനൊമ്പരമായി അദ്ദേഹവും ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൃദയാഘാതത്തെ തുടർന്ന് വിട വാങ്ങി. ഐവി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രദീപ് കരിയർ ആരംഭിക്കുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ എത്തി.
സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ ചെറിയ കഥാപാത്രങ്ങളെ പോലും മലയാളികളുടെ ആസ്വാദക മനസ്സിൽ നിറഞ്ഞുനിർത്തിയ നടനായിരുന്നു അദ്ദേഹം. അഞ്ചു പതിറ്റാണ്ടോളം നാടക രംഗത്തും പത്തുവർഷക്കാലത്തിലേറെയായി സിനിമയിലും സജീവമായി തുടരുകയായിരുന്നു കോട്ടയം പ്രദീപ്. സംസാരശൈലിയിലെ വ്യത്യസ്തതയാണ് അദ്ദേഹത്തിന് മുതൽക്കൂട്ടായി മാറിയതും മലയാളി മനസ്സുകൾ അദ്ദേഹത്തെ ഇരുകൈയും സ്വീകരിച്ചതും. കരിമീൻ ഉണ്ട്, മട്ടൻ ഉണ്ട്, ഫിഷ് ഉണ്ട് എന്ന ഡയലോഗ് ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല.
ഹാസ്യ കഥാപാത്രങ്ങളെല്ലാം ഭദ്രമായിരുന്നു നടൻ കൊച്ചു പ്രേമന്റെ കയ്യിൽ. നാടകങ്ങളിലൂടെയാണ് സിനിമ രംഗത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. നീണ്ട സിനിമ ജീവിതത്തിൽ 250 ഓളം ചിത്രങ്ങളിലാണ് കൊച്ചു പ്രേമൻ അഭിനയിച്ചിട്ടുള്ളതും വ്യത്യസ്തമായ അഭിനയം കാഴ്ച വെച്ചിട്ടുള്ളത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം ഈ അടുത്ത് വിടവാങ്ങിയത്. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിൽ ഹാസ്യവേഷങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു കൊച്ചു പ്രേമൻ. ഏഴു നിറങ്ങൾ ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ സിനിമ.
കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല എന്ന് തെളിയിച്ചത് 1997 റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയായിരുന്നു. തൻറെ രൂപത്തിന് ചേരുമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം പേരിനൊപ്പം കൊച്ചു എന്ന് ചേർത്തതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. നാടകരംഗത്ത് സജീവമായിരുന്നപ്പോൾ ഇതേ പേരിൽ തന്നെ മറ്റൊരാൾ ഉണ്ടായിരുന്നു. അങ്ങനെയാണ് ചെറിയ പ്രേമൻ എന്ന പേര് കൊച്ചു പ്രേമനായി മാറിയത്. സിനിമ മേഖലയിൽ സജീവമായിരുന്ന താരം പിന്നീട് ഈ അടുത്തകാലത്ത് സീരിയലിലും സജീവമായി. ഏഷ്യാനെറ്റ് ലെ കൂടെവിടെ എന്ന സീരിയലിൽ അഭിനയിക്കവെ ആയിരുന്നു അദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗം.
മലയാളികളുടെ പ്രിയ സംവിധായകനും അഭിനേതാവുമായ പ്രതാപ് പോത്തൻ അന്തരിച്ചത് ഈ കഴിഞ്ഞ ജൂലൈ 15 ആയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അദ്ദേഹം തൻറെ അഭിനയം കാഴ്ചവച്ചിട്ടുണ്ട്. സംവിധാനത്തിനും അഭിനയത്തിനും പുറമെ തിരക്കഥാകൃത്ത് നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ചെന്നൈയിലുള്ള അദ്ദേഹത്തിൻറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു താരത്തെ. സംവിധായകൻ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപനെ സിനിമയിലേക്ക് എത്തിച്ചത്.
ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ അരങ്ങേറ്റം കുറിച്ചത്. 80 കളിലെ തരംഗമായിരുന്നു അദ്ദേഹം. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ചത് മോഹൻലാൽ സംവിധാനം ചെയ്ത ബെറോസിയിൽ ആയിരുന്നു. മലയാളികൾക്ക് പ്രിയങ്കരനായ താരങ്ങളെയാണ് ഈ വർഷം തട്ടിപ്പറിച്ചുകൊണ്ട് യാത്രയാകുന്നത്. അവരുടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ മാത്രമാണ് ഇന്ന് മലയാളികൾക്കായി ഈ മണ്ണിൽ അവശേഷിക്കുന്ന ഓർമ്മ. ആ ഓർമ്മകളിലൂടെ അവർ ഇനിയും ജീവിക്കും.