മലയാള സിനിമയ്ക്ക് തീരാനഷ്ടമായി പോയ മലയാളികൾ ഒരിക്കലും മറക്കാത്ത നടന്മാരിൽ ഒരാളാണ് കൊച്ചിൻ ഹനീഫ. നടൻ എന്നതിലുപരി സംവിധായകന്റെ റോൾ മനോഹരമായി തന്നെ ചെയ്യാൻ ഹനീഫയ്ക്ക് സാധിച്ചിരുന്നു. സിനിമയിൽ നായകനായും, വില്ലനായും, കൊമേഡിയൻ ആയും ഒക്കെ അനേകം കഥാപാത്രങ്ങൾ ചെയ്തെങ്കിലും അപ്രതീക്ഷിതമായുള്ള മരണം എല്ലാം തകർത്തു കളഞ്ഞു. ആശാന്റെ കാല് തല്ലിയൊടിച്ചതിന് പ്രതികാരം വീട്ടാൻ വന്ന എൽദോ, ബോട്ട് തിരിച്ചുപിടിക്കാൻ വന്ന ഗംഗാധരൻ മുതലാളി മുതൽ പറക്കും തളികയിലെ വീരപ്പൻകുറുപ്പ് മുതൽ എത്രയൊക്കെ കഥാപാത്രങ്ങളെയാണ് അദ്ദേഹം അനശ്വരമാക്കിയത്.
ഇന്നും കൊച്ചിൻ ഹനീഫ നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സിഐഡി മൂസയും, പഞ്ചാബി ഹൗസും, പുലിവാൽ കല്യാണം ഒക്കെ മലയാളികൾ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല. ചിരി മാത്രമല്ല ഇടയ്ക്കൊക്കെ അദ്ദേഹം നമ്മുടെ കണ്ണു നനയിക്കുകയും ചെയ്തു. സിനിമയിൽ നിന്നും പ്രതിഫലം പോലും ലഭിക്കാതെ വന്നതോടെ കൊച്ചിൻ ഹനീഫയുടെ അവസാനകാലം വളരെ മോശമായ അവസ്ഥയിലായിരുന്നു. ഭാര്യയും ഇരട്ട പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 13 വർഷങ്ങൾ പിന്നിടുകയാണ്. അദ്ദേഹത്തിൻറെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഭാര്യയായ ഫാസിലയും മക്കളായ സഫയും മാർവയും.
ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് കൊച്ചിൻ ഹനീഫയുടെ കുടുംബം മനസ്സ് തുറക്കുന്നത്. മക്കൾക്ക് മൂന്നു വയസ്സുള്ളപ്പോൾ ആണ് ഇക്കാ ഞങ്ങളെ വിട്ടുപോയത്. കുറെ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994 വിവാഹം കഴിഞ്ഞ് 12 വർഷങ്ങൾക്കുശേഷമാണ് കുട്ടികൾ ഉണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മക്കളെ കണ്ടുകൊതി തീരുന്നതിനു മുൻപേ ഇക്ക…. വാക്കുകൾ മുഴുവിപ്പിക്കാൻ ആകുന്നില്ല ഫാസിലയ്ക്ക്. പിന്നാലെ മകൾ സഫ വാപ്പയെ കുറിച്ച് സംസാരിക്കുകയാണ്. വാപ്പച്ചിയെ കണ്ട ഓർമ്മ ഞങ്ങൾക്കുമില്ല. എന്നാൽ ബാപ്പിച്ചി ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ട്. സിനിമകളിലൂടെ ഞങ്ങൾ വീണ്ടും വീണ്ടും വാപ്പച്ചിയെ കാണുന്നു. വാപ്പച്ചി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് എന്നും സഫ പറയുന്നു.
മക്കളെ പറ്റി ഇക്കയ്ക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഫാസില പറയുന്നത്. സിനിമ തിരക്കിനിടയിൽ മക്കളുടെ കാര്യത്തിൽ അധികം ശ്രദ്ധിക്കാൻ പറ്റാത്തതിന്റെ വിഷമവും പറയുമായിരുന്നു എന്ന് ഫാസില പറയുന്നു. പുലർച്ചെ പോകുമ്പോൾ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തരം നേരം നിൽക്കും. മക്കളെ നന്നായി നോക്കണേ എന്ന് പറയും. മക്കളെ കണ്ട് കൊതി തീരാതെ ഇക്ക പോയി. ഇക്ക പോയതിനുശേഷം കുറെ സങ്കടങ്ങൾ നേരിടേണ്ടി വന്നു. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞങ്ങൾ ഇല്ല. മക്കൾ പഠിച്ച് നല്ലൊരു ജോലി നേടണം എന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്നാണ് ഫാസില പറയുന്നത്.
സ്വന്തമായൊരു വീടും വലിയ സ്വപ്നമാണ് ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. സിനിമ ലോകത്ത് നിന്നും നടൻ ദിലീപ് ആണ് തങ്ങളെ ഏറെ സഹായിച്ചതെന്നും ഫാസില പറയുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. മക്കളുടെ ജന്മദിനത്തിൽ മറക്കാതെ അവർക്ക് കേക്ക് കൊടുത്തയക്കും. ഏതു കാര്യമായാലും തന്നെ വിളിച്ചാൽ മതിയെന്ന് ദിലീപ് പറയാറുണ്ട് എന്നും ഫാസില പറയുന്നുണ്ട്. അതേസമയം ബാപ്പച്ചിയുടെ ചിരി ആർക്കാണ് മറക്കാൻ കഴിയുന്നത് എന്നാണ് സഫയും മാർവയും ചോദിക്കുന്നത്. സിഐഡി മൂസ എത്ര തവണയാണ് കണ്ടതെന്ന് ഞങ്ങൾക്ക് എണ്ണമില്ല.
അതിലെ ഓരോ ഡയലോഗും ഞങ്ങൾക്ക് കാണാപ്പാഠമാണെന്നാണ് ഇരുവരും പറയുന്നത്. സ്കൂളിലൊക്കെ സിനിമ താരത്തിന്റെ മക്കൾ എന്ന മേൽവിലാസം തങ്ങൾക്കുണ്ടായിരുന്നു. സിനിമ കഥകൾ ഒക്കെ പല കൂട്ടുകാരും ചോദിക്കുമായിരുന്നു. വാപ്പച്ചിയുടെ മക്കൾ എന്ന നിലയിൽ ടീച്ചേഴ്സിനും ഞങ്ങളോട് വലിയ കാര്യമായിരുന്നു എന്നാണ് മകൾ മാർവ പറയുന്നത്. കൊച്ചിൻ ഹനീഫയെ പോലൊരാളുടെ നഷ്ടം മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. 2009 ഫെബ്രുവരിയിൽ ആണ് ഹനീഫിക്ക മരണപ്പെടുന്നത്.