ഭദ്രൻറെ സംവിധാനത്തിൽ ഒരുങ്ങിയ സ്ഫടികം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.1995 മാര്ച്ച് 30നാണ് വർഷങ്ങൾക്കു മുമ്പ് സ്ഫടികം മലയാള പ്രേക്ഷകർക്കും മുന്നിലെത്തിയത്. ആധുനിക സാങ്കേതിവിദ്യയുടെ സഹായത്തോടെ ചിത്രം ഇപ്പോൾ വീണ്ടും റീ മാസ്റ്ററിങ് ചെയ്തു പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഭദ്രൻ ഉൾപ്പെടെയുള്ള ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.2023 ഫെബ്രുവരി മാസം ഒമ്പതിനാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുക.
ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രം മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്നതാണ്.മാർക്കറ്റിലെ ഹാജിയാരുടെ പണിക്കാരൻ ആയ ഗഫൂർ ആടുതോമയെ ഒരു ഹീറോയെ പോലെ കാണുന്ന വ്യക്തിയാണ്.ആടുതോമയുടെ വീരേശ്വര പരാക്രമങ്ങളെ കുറിച്ച് ഹാജിയാരുടെ അടുത്തുപോയി പറയുന്നതും അടി കിട്ടുന്നതും ഗഫൂറിന് പതിവാണ്. ഇന്ദ്രൻസിന്റെ ചിത്രത്തിലെ രംഗങ്ങളും സംഭാഷണങ്ങളും എല്ലാം ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.
‘നല്ല ഒന്നാന്തരം കറുത്ത മുട്ടനാടിൻ്റെ ചങ്കിലെ ഇരുനാഴി ചോര മതി തോമാച്ചായൻ ആനയോട് ഇടിച്ച് നിക്കും,ഡബിൾ ചങ്കാ’ ചിത്രത്തിലെ ഗഫൂറിന്റെ ഈ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.ചിത്രം പുറത്തിറങ്ങി 25 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ചിത്രത്തിൻറെ റീമാസ്റ്റർ പതിപ്പ് അണിയറ പ്രവർത്തകർ പുറത്തിറക്കാൻ ആലോചിച്ചിരുന്നത്. എന്നാൽ ആ സാഹചര്യത്തിൽ കോവിഡ് പ്രതിസന്ധികളും എല്ലാം സ്തംഭനാവസ്ഥയിൽ ആയതും ചിത്രത്തിൻറെ റീ മാസ്റ്ററിങ്ങ് ജോലികൾക്ക് തടസ്സമായി.
ആധുനിക സാങ്കേതിവിധികളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി സിനിമയുടെ അടിസ്ഥാനപരമായ മൂല്യം നഷ്ടപ്പെടാതെ ചിത്രം ഫോർ കെയിൽ റിമാസ്റ്ററിങ്ങ് ചെയ്യുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ ഭദ്രൻ ഉൾപ്പെടുന്ന ജോമെട്രിക്സ് എന്ന നിർമ്മാണ കമ്പനി നേരത്തെ രൂപീകരിച്ചിരുന്നു.ചിത്രത്തിലെ ഒരു ഗാനത്തിനുവേണ്ടി മോഹൻലാലും കേസ് ചിത്രയും വീണ്ടും പാടുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.ആടുതോമ എന്ന മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പോപ്പുലർ ആയ നായക കഥാപാത്രം ആയാണ് മോഹൻലാൽ തകർത്താടിയത്.
ചിത്രത്തിലെ മോഹൻലാലിൻറെ ഗെറ്റപ്പുകളും സംഭാഷണങ്ങളും വർഷങ്ങൾക്കിപ്പുറവും ജനങ്ങളുടെ മനസ്സിൽ ഉണ്ട്.ചിത്രത്തിൽ മോഹൻലാലിൻറെ മാതാപിതാക്കളായി വേഷമിട്ടത് തിലകനും കെപിഎസി ലളിതയുമായിരുന്നു.ഇരുവരും മലയാള സിനിമ ലോകത്തെ ഇതിനോടകം വിട്ടുപിരിഞ്ഞ് പോയിരുന്നു.ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണ് എന്ന് പറയുന്ന തിലകന്റെ ചാക്കോ മാഷ് എന്നും മലയാള പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്.മോഹൻലാലും ഭദ്രനും ചേർന്നാണ് ചിത്രത്തിൻറെ റിലീസ് തീയതി നേരത്തെ പുറത്തുവിട്ടിരുന്നത്.