ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’.ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ലെങ്കിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രേക്ഷക പ്രശംസ നേടുകയും,ഹൗസ് ഫുൾ ഷോളുമായിരുന്നു ചിത്രത്തിന്.ഈ മാസം 19നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ഇപ്പോൾ ചിത്രത്തിൻറെതായി നടന്ന ഒരു അഭിമുഖത്തിൽ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താൻ ലിജോയ്ക്കൊപ്പം ചെയ്യാനിരുന്ന ആദ്യത്തെ പടം നൻപകൽ നേരത്ത് മയക്കം അല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്.’ഞാനും ലിജോയും കൂടെ ഒരു പടം ചെയ്യണമെന്ന് വിചാരിച്ചിട്ട് കുറച്ചുനാള്‍ ആയി. കൊവിഡ് സമയത്തിന് മുന്‍പാണ് ആലോചിച്ചുകൊണ്ടിരുന്നത്.ഒന്ന്,രണ്ട് പടങ്ങള്‍ കൊവിഡ് വന്നതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റാതായി. വലിയ കാന്‍വാസിലുള്ള രണ്ട് സിനിമകള്‍ ആലോചിച്ചിരുന്നു. അത് പിന്നെ ആവട്ടെ എന്ന് വിചാരിച്ചു.പിന്നീട് ഭീഷ്മപര്‍വ്വം വന്നു.കൊവിഡ് ഒക്കെ ശാന്തമായി.പിന്നീടാണ് നന്‍പകലിന്റെ കഥ തീരുമാനിക്കുന്നത്.
ആദ്യം പറഞ്ഞ കഥ തന്നെയാണ്.ചെറിയ മാറ്റങ്ങളേ ഉള്ളൂ,മമ്മൂട്ടി പറയുന്നു’.മമ്മൂട്ടി കമ്പനിക്കുവേണ്ടി നടത്തിയ അഭിമുഖത്തില്‍ നടി മിയയായിരുന്നു അവതാരിക.ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് ചിത്രത്തിലെ ജെയിംസ് എന്ന നാടകക്കാരൻ.മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ചിത്രം വളരെ സൗമ്യമായ രീതിയിലാണ് പ്രേക്ഷകരോട് സംവദിക്കുന്നത്.രമ്യ പാണ്ഡ്യന്,അശോകൻ, കൈനകരി തങ്കരാജ്,സുരേഷ് ബാബു,ചേതൻ ജയലാൽ,അശ്വന്ത് അശോക് കുമാർ,രാജേഷ് ശർമ്മ,അന്തരിച്ച തമിഴ് താരം പൂ രാമു എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.ഒരു തമിഴ് നാടൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.