ഭദ്രൻറെ സംവിധാനത്തിൽ ഒരുങ്ങിയ സ്ഫടികം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.1995 മാര്‍ച്ച് 30നാണ് വർഷങ്ങൾക്കു മുമ്പ് സ്ഫടികം മലയാള പ്രേക്ഷകർക്കും മുന്നിലെത്തിയത്. ഇത് ആദ്യമായാണ് ഇത്രയധികം സ്ക്രീനുകളോട് കൂടി റീമാസ്റ്റർ ചെയ്ത് മലയാളത്തിൽ ഒരു ചിത്രം പ്രദർശനത്തിന് എത്തുന്നത്.മലയാളത്തിലെ എക്കാലത്തെയും മാസ്സ് ഹിറ്റുകളിൽ ഒന്നായ സ്ഫടികം ഇക്കാലത്ത് ടെലിവിഷനുകളിൽ പ്രദർശിപ്പിക്കുമ്പോൾ പോലും ആളുകളെ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയുന്നു.
ഏകദേശം 145 ഓളം സ്ക്രീനുകളിലാണ് കേരളമൊട്ടാകെ സ്ഫടികം റീ റിലീസ് ചെയ്യുന്നത്.ആദ്യ പതിപ്പിനേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട് നാളെ എത്തുന്ന പതിപ്പിന്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്.ചിത്രത്തിലെ മോഹൻലാലിൻറെ ഇൻട്രോ സീനടക്കം പല സീനുകളും കൂടുതൽ മിഴിവോടെ അഭിനേതാക്കൾ ഇല്ലാതെ റീഷൂട്ട് ചെയ്തിട്ടുണ്ട്.ഏകദേശം രണ്ടു കോടിയോളം രൂപ ചെലവിട്ടാണ് തൻറെ നേതൃത്വത്തിൽ രൂപീകരിച്ച ജോമെട്രിക്സ് എന്ന നിർമ്മാണ കമ്പനി സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നതെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.
ചിത്രം പുറത്തിറങ്ങി 25 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ചിത്രത്തിൻറെ റീമാസ്റ്റർ പതിപ്പ് അണിയറ പ്രവർത്തകർ പുറത്തിറക്കാൻ ആലോചിച്ചിരുന്നത്.എന്നാൽ ആ സാഹചര്യത്തിൽ കോവിഡ് പ്രതിസന്ധികളും എല്ലാം സ്തംഭനാവസ്ഥയിൽ ആയതും ചിത്രത്തിൻറെ റീ മാസ്റ്ററിങ്ങ് ജോലികൾക്ക് തടസ്സമായി.ചിത്രത്തിലെ ഏറെ ഹിറ്റായിരുന്നു ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാലും കെ എസ് ചിത്രയും ചേർന്ന് ചിത്രത്തിനായി വീണ്ടും ആലപിച്ചിരുന്നു. പണ്ടുകാലത്ത് ഇത്തരം ഒരു മാസ് ചിത്രം തിയേറ്ററുകളിൽ കാണാൻ സാധിക്കാത്ത പ്രേക്ഷകർക്ക് തീർച്ചയായും ഒരു ദൃശ്യവിരുന്ന് ആയിരിക്കും ചിത്രത്തിൻറെ റീ റിലീസ് എന്നാണ് പ്രതീക്ഷ.
ചിത്രത്തിലെ മോഹൻലാലിൻറെ ഗെറ്റപ്പുകളും സംഭാഷണങ്ങളും വർഷങ്ങൾക്കിപ്പുറവും ജനങ്ങളുടെ മനസ്സിൽ ഉണ്ട്.ചിത്രത്തിൽ മോഹൻലാലിൻറെ മാതാപിതാക്കളായി വേഷമിട്ടത് തിലകനും കെപിഎസി ലളിതയുമായിരുന്നു.ഇരുവരും മലയാള സിനിമ ലോകത്തെ ഇതിനോടകം വിട്ടുപിരിഞ്ഞ് പോയിരുന്നു.ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണ് എന്ന് പറയുന്ന തിലകന്റെ ചാക്കോ മാഷ് എന്നും മലയാള പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്.മോഹൻലാലും ഭദ്രനും ചേർന്നാണ് ചിത്രത്തിൻറെ റിലീസ് തീയതി നേരത്തെ പുറത്തുവിട്ടിരുന്നത്.