തന്റെതായ വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ.തൻറെ സിനിമകളിൽ അദ്ദേഹം പുലർത്തുന്ന വ്യത്യസ്തമായ മേക്കിങ് രീതിയും സബ്ജക്ടുകളും ആണ് എപ്പോഴും അദ്ദേഹത്തിൻറെ ചിത്രങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, അതുപോലെതന്നെ ട്രെൻഡ് സെറ്റർ ഹിറ്റ് ആയി മാറിയ പ്രേമം എന്നിവയാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രങ്ങൾ.ഏതാണ്ട് 7 വർഷത്തെ ഇടവേളയ്ക്കുശേഷം പൃഥ്വിരാജിനെ നായകനാക്കി ഗോൾഡ് എന്ന ചിത്രം ഒരുക്കി അൽഫോൻസ് തിരിച്ചുവന്നിരുന്നു.
പ്രേമത്തിനുശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ഗോൾഡിന് വലിയ രീതിയിലുള്ള ഹൈപ്പ് ലഭിച്ചിരുന്നു.എന്നാൽ ലഭിച്ച വൻ ഹൈപ്പിനോട് നീതിപുലർത്താൻ ചിത്രത്തിനായില്ല.അതിനാൽ തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. ലിസ്റ്റിൻ സ്റ്റീഫന് ഒപ്പം ഗോൾഡിന്റെ സഹനിർമ്മാതാവ് ചിത്രത്തിലെ നായകൻ കൂടിയായ പൃഥ്വിരാജ് ആയിരുന്നു. ഇതിൻറെ ഭാഗമായി അൽഫോൺസ് പുത്രനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പുറത്തുവന്നിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം തന്റെ വാർത്തകളും വിശേഷങ്ങളും ഒക്കെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ സിനിമയ്ക്ക് വായ്പ നൽകുന്നില്ലെന്നും അതിനാൽ തന്നെ അവർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്നുമാണ് ഈ പോസ്റ്റിലൂടെ അൽഫോൻസ് പുത്രൻ പറയുന്നത്.’സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ.എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല,ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ.പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്.
നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.ഇത്തരത്തിൽ ആയിരുന്നു അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.പോസ്റ്റിനു താഴെ നിരവധി പ്രേക്ഷകരും കമന്റുകളുമായി എത്തുന്നുണ്ട്.താങ്കൾ കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുന്നത് റിസർവ് ബാങ്ക് വ്യക്തികൾക്കോ ബാങ്കുകൾക്കോ വായ്പ നൽകില്ല എന്ന് ഒരു പ്രേക്ഷകൻ കമന്റിടുന്നു.അതിനു മറുപടിയായി സിനിമയ്ക്ക് വേണ്ടി വായ്പ നൽകരുതെന്ന് ബാങ്കിൻറെ നിയമമുണ്ട്,തൻറെ ഉദ്ദേശത്തെ ചോദ്യം ചെയ്യരുത് എന്ന രീതിയിലായിരുന്നു അൽഫോൺസിന്റെ മറുപടി.