നാടകങ്ങളിലൂടെ സിനിമയിലെത്തിയ നടനാണ് കൊച്ചു പ്രേമൻ. മിനിസ്ക്രീൻ രംഗത്തും ബിഗ് സ്ക്രീൻ രംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് അദ്ദേഹത്തിൻറെ ജനനം. പേയാട് സർക്കാർ സ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. എട്ടാം ക്ലാസിൽ വെച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എംജി കോളേജിൽ നിന്നും ബിരുദം നേടി. തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി അദ്ദേഹം.
‘ഏഴു നിറങ്ങൾ’ ആണ് അദ്ദേഹത്തിൻറെ ആദ്യ സിനിമ. ദില്ലി വാല രാജകുമാരൻ, കഥാനായകൻ, രാജതന്ത്രം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഗുരു, പഞ്ചലോഹം, ആയുഷ്മാൻ ഭവ, വിസ്മയം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഒരു പപ്പടവട പ്രേമം, കടുവ, ദി പ്രീസ്റ്റ് എന്നിവയായിരുന്നു അദ്ദേഹത്തിൻ്റെ അവസാന സിനിമകൾ. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് അദ്ദേഹം. കെ എസ് പ്രേംകുമാർ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്.
മലയാള സിനിമയിലെ പകരം വയ്ക്കാനാകാത്ത അതുല്യ പ്രതിഭയ്ക്ക് വിട നൽകി മലയാള സിനിമ ലോകം. സലിം കുമാർ, മനോജ് കെ ജയൻ, മധുപാൽ, ആൻറണി വർഗീസ്, നാദിർഷ, ചെമ്പൻ വിനോദ് തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
ഇന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്ടെ ആയിരുന്നു മരണം സംഭവിച്ചത്. ആശുപത്രിയിലേക്ക് എത്താൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. അതിനു മുൻപ് തന്നെ അദ്ദേഹം വിട പറഞ്ഞു.