27 ആം കേരള ചലച്ചിത്രമേളയുടെ ആഘോഷത്തിലാണ് തിരുവനന്തപുരം നഗരം. സൗഹൃദത്തിൻറെ കഥകളുടെ പ്രണയത്തിൻറെ എന്നിവയുടെ എല്ലാം സംഗമ വേദിയാണ് ഐഎഫ്എഫ്കെ.ഈ ചലച്ചിത്രമേളയുടെ വേദിയിലേക്ക് നവദമ്പതികൾ സന്ദർശനം നടത്തിയതാണ് ഏറ്റവും പുതിയ വാർത്ത.ഇന്ന് വിവാഹിതരായ സംവിധായകൻ സന്ദീപ് പാമ്പള്ളിയും സുരഭിയുമാണ് ആ അതിഥികൾ.ആറു വർഷങ്ങൾക്കു മുമ്പ് ഇതുപോലെ ചലച്ചിത്രമേളയ്ക്ക് എത്തി സൗഹൃദത്തിൽ ആയവരാണ് ഇരുവരും.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്,സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ചെറുത് മധുരം നൽകിയാണ് വധുവരൻന്മാരെ മേളയിലേക്ക് സ്വാഗതം ചെയ്തത്.ടാഗോർ തിയേറ്ററിൽ ലോർഡ് ഓഫ് ദി ആൻറസ് എന്ന ഇറ്റാലിയൻ ചിത്രമാണ് ഇരുവരും ചേർന്ന് കണ്ടത്.കഴിഞ്ഞ നിരവധി വർഷങ്ങൾ കൊണ്ട് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒന്നാണ് കേരള രാജ്യാന്തര ചലച്ചിത്രമേള എന്നാണ് സന്ദീപ് പാമ്പള്ളി പറയുന്നത്. തന്റെ അമ്മയുമായി സുരഭി പരിചയപ്പെടുകയും പിന്നീട് അമ്മയാണ് ഒരു വിവാഹാലോചനയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയത് എന്നും സന്ദീപ് പറയുന്നു.
2018 സിഞ്ചാർ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് സന്ദീപിന് ലഭിച്ചിരുന്നു.ലക്ഷദ്വീപ് പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം പ്രത്യേകിച്ച് ലിപി ഇല്ലാത്ത ജെസരി എന്ന ഭാഷയിലാണ് കഥ പറയുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു ഞായറാഴ്ച ചലച്ചിത്രമേളയിൽ വെച്ച് കണ്ടുമുട്ടി സൗഹൃദത്തിലായി ആ സൗഹൃദം വിവാഹത്തിൽ എത്തുകയും വീണ്ടും മറ്റൊരു ഞായറാഴ്ചയിൽ അത് ചലച്ചിത്രമേളയിൽ എത്തി അതേ തീയറ്ററിൽ ചിത്രം കാണുക എന്നതൊക്കെ ഒരു സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ളതാണ്.
ഡിസംബർ മാസം 16 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 70 ഓളം രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.വേദിയിലുള്ള ഏതാണ്ട് പതിനാലോളം തിയേറ്ററുകളായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.ഏതാണ്ട് എഴുപതോളം വിദേശ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര വിഭാഗത്തിൽ 14 ചിത്രങ്ങളും മലയാളം വിഭാഗത്തിൽ 12 ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. വധു വരന്മാർ ചലച്ചിത്രമേളയിൽ എത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഐഎഫ്എഫ്കെ സോഷ്യൽ മീഡിയ പേജിലൂടെയാണ്.