മലയാളത്തിന്റെ എക്കാലത്തെയും മികച്ച ആക്ഷൻ താരങ്ങളിൽ ഒരാളാണ് ബാബു ആൻറണി.തൊണ്ണൂറുകളിൽ നിരവധി ചിത്രങ്ങളിലൂടെ നിരവധി കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അദ്ദേഹം.നായകനൊപ്പം കട്ടക്ക് നിൽക്കുന്ന താര പരിവേഷമുള്ള വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു ബാബു ആൻറണിയുടെത്.പണ്ടത്തെപ്പോലെ വലിയ രീതിയിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ ചില ചിത്രങ്ങളിൽ ബാബു ആൻറണി പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മൂന്നാംമുറ എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തെക്കുറിച്ച് പറയുകയാണ് ബാബു ആൻറണി.വളരെയധികം അപകടം നിറഞ്ഞ ഒരു ഫൈറ്റ് സീൻ ആയിരുന്നു ചിത്രത്തിലേത് എന്നും ഫൈറ്റിന് ശേഷം കൈയിലും മറ്റു പല ഭാഗങ്ങളിലും ചില്ലുകൊണ്ട് മുറിഞ്ഞെന്നും ബാബു ആൻറണി പറയുന്നുണ്ട്.ചിത്രത്തിൽ നായകനും വില്ലനുമായുള്ള ഫൈറ്റ് സീനിനിടെ മോഹൻലാൽ തന്നെ എടുത്തുയർത്തി ഒരു ചില്ലുമേശയിലേക്ക് ഇടുന്നതായിരുന്നു സീൻ.അത് ഡ്യൂപ്പില്ലാതെ തനിക്ക് തന്നെ ചെയ്യണം എന്നായിരുന്നു ആഗ്രഹം.
സീനിൽ മോഹൻലാൽ തന്നെ എടുത്തു ഉയർത്തുന്നത് പോലെ കാണിക്കുക മാത്രം ചെയ്യും താനാണ് എടുത്ത് ചാടേണ്ടത്.വളരെയധികം ടൈമിംഗ് ആവശ്യമുള്ള ഒരു രംഗമായിരുന്നു അത്. കാരണം തലകുത്തി ചാടുന്നതിനിടയിൽ നടുഭാഗം അല്ലാതെ മറ്റേതെങ്കിലും ഭാഗമാണ് ചില്ലിൽ കൊള്ളുന്നതെങ്കിൽ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.ദൈവമേ ഒരു അപകടവും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് മോഹൻലാൽ അഭിനയിച്ചത് എന്ന് ബാബു ആൻറണി പറയുന്നു.പിന്നീട് ശരീരഭാഗങ്ങൾ മുറിഞ്ഞ തന്നെ അവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും താരം പറയുന്നു.
1998ൽ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത മോഹൻലാൽ,ലാലു അലക്സ,രേവതി,ബാബു ആൻറണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആയിരുന്നു മൂന്നാംമുറ.ഒരു കേന്ദ്രമന്ത്രി അടങ്ങുന്ന സംഘത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി ബന്ദികൾ ആക്കുന്നതും അവരെ രക്ഷിക്കാനായി അലി ഇമ്രാൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന കമാൻഡോ ഓപ്പറേഷനുമാണ് ചിത്രത്തിൻറെ കഥാപശ്ചാത്തലം.ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചിരുന്നത്.