ഒരാളെ ഫോണിൽ വിളിച്ച് കിട്ടിയില്ലെങ്കിൽ, വ്യക്തമായി ഒരു കാര്യം കേട്ടില്ലെങ്കിൽ, കേട്ടഭാവം നടിക്കാതിരിക്കാൻ ഇന്നും നമ്മൾ രസകരമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘കമ്പിളി പുതപ്പ് കമ്പിളി പുതപ്പ്’ എന്നത്. റാംജിറാവു സ്പീക്കിംഗ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മുകേഷും ഹോസ്റ്റൽ അധികൃതയും ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു രംഗമായിരുന്നു ഇത്. അമ്മയെ ഫോണിൽ വിളിക്കുന്ന ഗോപാലകൃഷ്ണനോട് മാട്രിൻ കമ്പിളി പുതപ്പിന് ആവശ്യപ്പെടുന്നതും, കേൾക്കുന്നില്ല കേൾക്കുന്നില്ല എന്ന ഗോപാലകൃഷ്ണൻ പറയുമ്പോൾ മാട്രിൻ കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് എന്നു പറഞ്ഞ് കാറുന്നതുമാണ് രംഗം.
ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ എന്നും സൂപ്പർ ഹിറ്റ് ആണ് ഈ ചിത്രവും ഈ രംഗങ്ങളും. മുകേഷ് പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറിയെങ്കിലും അന്ന് മാട്രിനായി അഭിനയിച്ച ചേച്ചിയെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ ചേച്ചിയെ വർഷങ്ങൾക്കുശേഷം കണ്ടുകിട്ടിയിട്ടുണ്ട്. അമൃതം ഗോപിനാഥ് എന്നാണ് മാട്രിനായി അഭിനയിച്ച ചേച്ചിയുടെ പേര്. താരം ഒരു നൃത്ത അധ്യാപികയാണ്. കിടിലം എന്ന ഷോയുടെ ഫ്ലോറിൽ എത്തിയ അമൃതം ഗോപിനാഥ് മുകേഷും ആ പഴയ രംഗം 34 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ ക്രിയേറ്റ് ചെയ്തപ്പോൾ പൊട്ടിച്ചിരിക്കുകയായിരുന്നു ആരാധകർ.
ഇപ്പോൾ 84 വയസ്സുകാരിയായ അമൃതം നൃത്തം ചെയ്യുവാനാണ് വീണ്ടും കിടിലം ഫ്ലോറിലേക്ക് എത്തിയത്. ആലപ്പുഴക്കാരിയായ അമൃതം നൃത്ത സംവിധായക കൂടിയാണ്. പത്താം വയസ്സിൽ നാടകങ്ങളിലും മറ്റും അഭിനയിച്ചു തുടങ്ങിയ ഇവർ അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു. നർത്തകനായ ഷാഡോ ഗോപിനാഥനെയാണ് അമൃത വിവാഹം കഴിച്ചത്. നാലു കുട്ടികളുമുണ്ട്. കുട്ടിക്കാലത്ത് തന്നെ നിർത്തരംഗത്തിൽ കടന്നുവന്ന അമൃതം മണിപ്പുരി നൃത്തവും കഥക് പഠിച്ചിരുന്നു. തിരുവിതാംകൂർ രാജ്യസഭയിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ചിത്തിര തിരുനാൾ മഹാരാജാവ് അമൃതത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
1959ൽ ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിൽ യേശുദാസിന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്. പിന്നീട് നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ബഹദൂർ മുതുകുളം രാഘവൻപിള്ള എന്നിവർക്കൊപ്പം നാടകങ്ങളിലും സിനിമകളിലും അഭിനയിക്കുവാൻ അവസരം ലഭിച്ചു. അമൃതം അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം വേലക്കാരൻ ആയിരുന്നു. അതേ വർഷം പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന ചിത്രത്തിൽ തിക്കുറിശ്ശിയുടെ സഹോദരിയായി വേഷമിട്ടു. പിന്നീട് പാലാട്ട് കോമൻ, ഉമ്മ, മാമാങ്കം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയിൽ പലതും ചെറിയ വേഷങ്ങൾ ആയിരുന്നു. രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി നൃത്തസംവിധാനം നിർവഹിച്ചത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.