വിധി ഷെമിയെ വേട്ടയാടിയത് ചില്ലറയൊന്നുമല്ല. തെരുവിലും അനാഥാലയത്തിലും കഴിയേണ്ടി വന്ന ബാല്യം മുതൽ ജീവിതത്തിന് ഓരോ ഘട്ടത്തിലും ഷെമിക്ക് നേരിടേണ്ടി വന്ന വേദനകൾ അത്രമേൽ ആഴത്തിലുള്ളവയായിരുന്നു. പക്ഷേ പ്രതിസന്ധികൾ ഇങ്ങനെ ഓരോന്ന് ഓരോന്നായി മുന്നിൽ വന്നപ്പോഴും ഷെമി പതറിയതില്ല. ഉമ്മയുടെ മരണശേഷം ഉപ്പ ആയിരുന്നു ഷെമിയുടെ ലോകം. ഉപ്പയോടൊപ്പം തെരുവുകളിൽ അലഞ്ഞു കുട്ടിക്കാലം. ഇടയ്ക്ക് ഉപ്പയും നഷ്ടമായതോടെ ബാല്യകാലത്തെ നിറങ്ങൾ മങ്ങിത്തുടങ്ങി. പക്ഷേ പൂർണ്ണമായും ഇരുട്ടിലേക്ക് തന്നെ തന്നെ തള്ളിവിടാൻ ആ പെൺകുട്ടി തയ്യാറായിരുന്നില്ല.
ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള പരിശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്. പിന്നിട്ട യാത്രയിലെ യാഥാർത്ഥ്യങ്ങൾ അത്ര സുഖമുള്ള ഓർമ്മകൾ ആയിരുന്നില്ല. എങ്കിലും തോറ്റുകൊടുക്കാൻ തയ്യാറാകാതെ അവർ ആ യാത്ര തുടർന്നു. അങ്ങനെ ആ യാത്രയിൽ പാതിവഴിയിൽ കണ്ടുമുട്ടിയതായിരുന്നു അയാളെ. പിന്നീടുള്ള യാത്രകൾ ഒരുമിച്ച്. കാർമേഘങ്ങൾ മാറി തെളിഞ്ഞ ആകാശം പോലെയായി പിന്നീടുള്ള ജീവിതം. ഭർത്താവ് ഫസ്ലൂവിനൊപ്പം ദുബായിൽ താമസിച്ചതോടെ അതുവരെ നേരിടേണ്ടിവന്ന കൈപ്പേറിയ ജീവിത സാഹചര്യങ്ങൾക്ക് വിട നൽകി.
പക്ഷേ വിധി വീണ്ടും വില്ലനായി അവതരിച്ചു. ഷെമിയുടെ രണ്ടാമത്തെ പ്രസവം ദുബായിൽ ആയിരുന്നു. ഡെലിവറി കഴിഞ്ഞ് ഒരാഴ്ച പോലും തികഞ്ഞിട്ടില്ല, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വന്ന സമയത്ത് കുളിച്ച് ഭക്ഷണം കഴിച്ച് കിടന്ന ഷെമിയെ പിന്നീട് വീണ്ടും കണ്ടത് ഹോസ്പിറ്റലിൽ തന്നെയാണ്. അതിനിടയിൽ നടന്ന സംഭവങ്ങൾ ഒന്നും തന്നെ ഷെമിക്ക് ഓർമ്മയില്ല. ഭർത്താവിനെ പോലും തിരിച്ചറിയാൻ വയ്യാത്ത ഒരു അവസ്ഥയിലായിരുന്നു ഷെമി. ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന ഭർത്താവിനെ ഷെമിക്ക് തിരിച്ചറിയാനാകുന്നുണ്ടായിരുന്നില്ല.
ആ സമയത്ത് ഷെമിയുടെ ഓർമ്മകളിൽ സഞ്ചരിച്ചിരുന്നത് ഒരു മൂന്നു വയസ്സുകാരി കുട്ടി ഷെമിയുടെ കുട്ടിക്കാലം മുതൽ ദുബായിൽ എത്തുന്നത് വരെയുള്ള കഥകൾ കാണിച്ചു കൊടുക്കുന്നതായിരുന്നു. അബോധാവസ്ഥയിൽ ഉണ്ടായിരുന്നു ആ സമയത്ത് തൻറെ മനസ്സിലൂടെ സഞ്ചരിച്ച ആ കഥ അതുപോലെ തന്നെ ഷെമി എഴുതിയതാണ് ‘നടവഴിയിലെ നേരുകൾ’ എന്ന പുസ്തകം. പുസ്തകത്തിൻറെ ഒന്നാം പേജിൽ ഷെമി കയ്യൊപ്പിട്ട ഒരു വാചകം ഉണ്ട്. “എൻറെ ബാല്യം തെരുവിലായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിൻറെ റോയൽറ്റി എക്കാലത്തെ തെരുവിലെ ബാല്യങ്ങൾക്ക് അവകാശപ്പെട്ടതാണ്.”
കാരണം അവർക്കറിയാമായിരുന്നു തെരുവിൽ കഴിയേണ്ടിവരുന്ന കുരുന്നുകളുടെ യഥാർത്ഥ ജീവിതം എങ്ങനെയാണ് എന്ന്. ഏതു പ്രതിസന്ധിയും അതിജീവിക്കുന്ന ഷെമി പലർക്കും മാതൃകയാണെന്നാണ് ഭർത്താവ് ഫസിലു പറയുന്നത്. പല രൂപത്തിൽ വന്നിട്ടും തോൽക്കാത്ത ഷെമിയെ കാണുമ്പോൾ വിധി പോലും ചിലപ്പോൾ പറയുന്നുണ്ടാകും ഷെമി വേറെ ലെവൽ ആണെന്ന്.