മലയാളി പ്രേക്ഷകരുടെ ഉള്ളിൽ മായാതെ നിൽക്കുന്ന മുഖവും മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനുമാണ് എംജി സോമൻ. 1973ല് ഗായത്രി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ഒരുപാട് നല്ല വേഷങ്ങളിലൂടെ മികച്ച നടൻ എന്ന രീതിയിൽ അദ്ദേഹം തിളങ്ങി. എയർഫോഴ്സിൽ നിന്ന് വിരമിച്ചശേഷമാണ് സോമൻ തൻ്റെ അഭിനയജീവിതം ആരംഭിക്കുന്നത്. 56 വയസ്സിൽ അകാലമായിട്ടായിരുന്നു അദ്ദേഹത്തിൻറെ വിയോഗമെങ്കിലും സോമനും അദ്ദേഹത്തിൻറെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. അദ്ദേഹത്തിൻറെ വിയോഗശേഷമാണ് സോമന്റെ ഭാര്യയെയും മക്കളെയും കുറിച്ച് ആരാധകർ കൂടുതൽ അറിഞ്ഞത്.
സുജാത ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് എംജി സോമൻ വിവാഹം കഴിച്ചത്. വെറും 14 വയസ്സ് മാത്രമായിരുന്നു പ്രായം. ഒരു കുട്ടിയായിരിക്കെയാണ് നടന്റെ ജീവിതസഖിയായി സുജാത മാറുന്നത്. സുജാത സോമനെ ആദ്യമായി കണ്ട അന്നേദിവസം തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും. വിവാഹത്തിന്റെ അന്ന് രാഹുകാലം കഴിയുന്നതുവരെ സുജാത ചെങ്ങന്നൂരിലുള്ള തന്റെ അമ്മാവൻറെ വീട്ടിൽ നിന്നും. അവിടെവച്ചാണ് കല്യാണ ചെറുക്കനായ സോമനെ ആദ്യമായി സുജാത കാണുന്നത്. പണ്ടുകാലത്ത് അതായത് 54 വർഷങ്ങൾക്കു മുൻപ് വിവാഹനിശ്ചയവേളയിൽ ആണുങ്ങൾ പെൺവീട്ടിലേക്ക് വരുന്ന പതിവ് ഉണ്ടായിരുന്നില്ല. പെണ്ണുകാണൽ ചടങ്ങ് പോലും അന്ന് അപൂർവമായിരുന്നു. വിവാഹത്തിന്റെ അന്നായിരിക്കും പരസ്പരം വിവാഹിതർ ആകുന്നവർ പോലും കാണുന്നത്. ഇവരുടെ കാര്യത്തിലും അങ്ങനെ തന്നെ.
വിവാഹശേഷം ചെറുക്കന്റെ വീട്ടിലേക്ക് കാറിൽ ആയിരിക്കും യാത്ര. കാറിൽ കയറുവാനുള്ള ആഗ്രഹം കൊണ്ടാണ് താൻ കല്യാണത്തിന് സമ്മതിച്ചതെന്ന് അടക്കമുള്ള രസകരമായ ഓർമ്മകൾ സുജാത വിവാഹശേഷം തുറന്നു പറഞ്ഞിട്ടുണ്ട്. കാരണം വിവാഹത്തിന് മുൻപ് ഒരിക്കൽ മാത്രമായിരുന്നു സുജാത കാറിൽ യാത്ര ചെയ്തത്. രണ്ടാമത്തെ കാർ യാത്ര സ്വന്തം വിവാഹ യാത്രയും. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മാവേലിക്കരയിലുള്ള തൊട്ടടുത്ത തിയേറ്ററിൽ ഏഴു രാത്രികൾ എന്ന സിനിമ കാണുവാൻ ഇരുവരും പോയി. അങ്ങനെയാണ് മാവേലിക്കര പട്ടണം ആദ്യമായി സുജാത ചുറ്റിക്കറങ്ങുന്നതും കാണുന്നതും. ആദ്യമായി കാണുന്ന സിനിമയും ഏഴു രാത്രികൾ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് സോമന് എയർഫോഴ്സിൽ ആയിരുന്നു ജോലി പഞ്ചാബിലെ തന്റെ ജോലി സ്ഥലത്തേക്ക് സോമൻ പോകുമ്പോൾ സുജാത തനിച്ചായിരിക്കും എന്നതുകൊണ്ട് സ്കൂളിൽ പോയി പഠിക്കാൻ അദ്ദേഹം ഉപദേശിച്ചു.
പാവാട ഇട്ടു നടക്കേണ്ട പ്രായത്തിൽ സാരിയുടുത്ത് സ്കൂളിൽ പോകണമെന്ന അവസ്ഥ ആലോചിച്ച് സുജാത പഠനം ഉപേക്ഷിക്കുകയായിരുന്നു. എയർഫോഴ്സിൽ ജോലിയുണ്ടായിരുന്ന സമയത്ത് സോമൻ നാടകങ്ങളിലും തിളങ്ങിയിരുന്നു. പിന്നീട് സോമൻ സിനിമ മേഖലയിലേക്ക് ചേക്കേറിയപ്പോൾ സുജാതയുടെ സിനിമ ഷൂട്ടിംഗ് കാണണമെന്ന് ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു. മിക്കവാറും എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും അദ്ദേഹം ഭാര്യയെയും കൂട്ടുമായിരുന്നു. മദ്രാസിൽ കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് ആദ്യമായി സുജാത കാണുന്നത്. അന്ന് ചിത്രത്തിൽ അഭിനയിച്ചിരുന്ന നസീറിനെയും ജയഭാരതിയെയും ആണ് സിനിമാതാരങ്ങളായി സുജാത ആദ്യമായി കാണുന്നത്. അന്ന് സിനിമയിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക എല്ലാവരും ആയി നല്ല ബന്ധത്തിലായിരുന്നു ഇരുവരും.
മധുവും ജനാർദ്ദനനുമായി ഇന്നും ആ സൗഹൃദം തുടരുന്നു. സുജാതയുടെ ആദ്യ ട്രെയിൻ യാത്രയും വിമാനയാത്രയും എല്ലാം സോമൻ ഒപ്പമായിരുന്നു. പഞ്ചാബിലേക്ക് ആയിരുന്നു ഇരുവരും ആദ്യമായി ട്രെയിൻ യാത്ര നടത്തിയത്. നല്ല ഒരു ഭർത്താവ് എന്നതുപോലെ തന്നെ നല്ല ഒരു അച്ഛനും ആയിരുന്നു മകൾ സിന്ധുവിന് അദ്ദേഹം. അച്ഛൻറെ പത്ത് ഇഷ്ടങ്ങളിൽ ഒന്നായിരുന്നു മക്കൾക്ക് ചോറ് വാരി കൊടുക്കുക എന്നത്. അത് അദ്ദേഹം എന്നും ചെയ്യുമായിരുന്നു സിന്ധുവിനെ കൂടാതെ സജി എന്ന ഒരു മകൻ കൂടി സോമൻ ഉണ്ട്. സിനിമയിൽ ചേക്കേറിയ സോമന് പിന്നീട് തിരക്കുള്ള ജീവിതമായി മാറി. ഇടയ്ക്കിടെ വീട്ടിലേക്ക് എത്താറുണ്ടായിരുന്ന സോമന്റെ വരവുകൾ കുറഞ്ഞു. മിക്കപ്പോഴും മാസങ്ങൾ കഴിഞ്ഞായിരിക്കും വീട്ടിലേക്കുള്ള വരവ്. എങ്കിലും കുടുംബവും നാടുമെല്ലാം ആയിരുന്നു മരണംവരെ സോമന്റെ ലോകം.
സോമന്റെ അഭിനയ മികവിൽ ഒരുങ്ങിയ ചിത്രങ്ങളായ ഇതാ ഇവിടെ വരെ, രക്തം ഇല്ലാത്ത മനുഷ്യൻ, ഒരു വർഷം ഒരു മാസം, ലേലം എന്നിങ്ങനെയുള്ള സിനിമകളാണ് ഇരുവരുടെയും പ്രിയപ്പെട്ട സിനിമകൾ. ലേലം എന്ന ചിത്രമാണ് ഇരുവരും അവസാനമായി ഒന്നിച്ചു പോയി തിയേറ്ററിൽ കണ്ട സിനിമ. സോമന്റെ അവസാന ചിത്രവും ഇതുതന്നെയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള അവസാന യാത്രയും ഇതുതന്നെയായിരുന്നു. പ്രത്യേക സ്വഭാവക്കാരനായ സോമന് പ്രായമായവർ മുതൽ കുട്ടികൾ വരെ സുഹൃത്തുക്കളായിരുന്നു. ദേഷ്യം അങ്ങനെ മനസ്സിൽ കൊണ്ടു നടക്കാറില്ലാത്ത സോമന് ഭാര്യ പിണങ്ങി ഇരുന്നാൽ പോലും സഹിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിവസം പോലും സുജാതക്കില്ല. മരണം അദ്ദേഹത്തെ കാർന്നെടുത്തു എന്നത് ഇന്നും സുജാതയ്ക്ക് വിശ്വസിക്കുവാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഏതോ സിനിമ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ് എന്ന് വിശ്വസിക്കാനാണ് സുജാതയ്ക്ക് ഇഷ്ടം.