മലയാളത്തിലെ യുവ നടൻമാരിൽ ഏറ്റവും പ്രധാനിയാണ് ടോവിനോ തോമസ്. അവസരങ്ങൾക്കായി അലഞ്ഞു നടന്ന ഒരു ഭൂതകാലം ഉണ്ട് ടോവിനോയ്ക്ക്. ചെറിയ വേഷങ്ങളിലൂടെയാണ് ടോവിനോ കരിയർ ആരംഭിക്കുന്നത്. ആ യാത്രയാണ് ഇന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാൾ എന്ന നിലയിലേക്ക് എത്തിനിൽക്കുന്നത്. യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ എബിസിഡിയിലെ വില്ലൻ വേഷമാണ് ടോവിനോയ്ക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് എന്ന് നിൻറെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനാവുകയായിരുന്നു ടോവിനോ.
2018 പുറത്തിറങ്ങിയ ഗപ്പിയിലൂടെയാണ് ആദ്യമായി നായകനാകുന്നത്. പിന്നീട് ഒരുപിടി മികച്ച വേഷങ്ങളിലൂടെ ടോവിനോ മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു. അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും കടന്ന് വന്ന വഴികളെക്കുറിച്ചും ഒക്കെ പലപ്പോഴും ടോവിനോ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്കു മുൻപ് ടോവിനോ നൽകിയ ഒരു അഭിമുഖം വീണ്ടും വൈറൽ ആവുകയാണ്. താൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് നടൻ സംസാരിക്കുന്നത്. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചാണ് സിനിമയിലേക്കുള്ള വഴി താൻ കണ്ടെത്തിയത് എന്നാണ് ടോവിനോ പറയുന്നത്. ചെറുപ്പം മുതലേ ആഗ്രഹം ഉണ്ടായിരുന്നു സിനിമ.
ഒരു സാധാരണക്കാരന് സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാൾക്ക് സിനിമ ആഗ്രഹിക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. സിനിമയിലുള്ള ഒരാളുടെ പോലും ഒരു പ്രൊഡക്ഷൻ കൺട്രോളറിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെയും എന്തിന് ഒരു ലൈറ്റ് ബോയുടെ പോലും ഫോൺ നമ്പർ ഇല്ലാതെയാണ് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹവുമായി നടന്നതെന്ന് ടോവിനോ പറയുന്നു. സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം കുറേക്കാലം മനസ്സിൽ തന്നെ വെച്ചു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവന് ഭ്രാന്താണെന്ന് പറയുന്ന കുറെ സാധാരണക്കാർക്കിടയിൽ ജീവിച്ചു വന്ന ആളാണ്. എന്നാലും ആഗ്രഹം വന്നപ്പോൾ ചാൻസ് ചോദിക്കാൻ ഒക്കെ ആരംഭിച്ചിരുന്നു എന്ന് ടോവിനോ പറയുന്നു.
സിനിമ പാരമ്പര്യമോ മറ്റു ബാഗ്രൗണ്ട് ഒന്നുമില്ലാതിരുന്നതുകൊണ്ട് നേരെ സിനിമയിലേക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. പിന്നെയുണ്ടായിരുന്ന ഒരു ഓപ്ഷനായിരുന്നു ഷോർട്ട് ഫിലിം. അത് വഴി ഒരു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്തത്. അങ്ങനെയാണ് ഞാൻ ഇതിലേക്ക് വരുന്നത്. സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് മോഡലിങ്ങും, ഷോർട്ട് ഫിലിം ഒക്കെ ചെയ്തു തുടങ്ങിയതെന്നും ടോവിനോ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ജൂഡ് ആൻറണി സംവിധാനം ചെയ്ത 2018 ആണ് ടോവിനോയുടെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.
150 കോടി കളക്ഷൻ നേടി പ്രദർശനം തുടരുന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ കയ്യടികൾ വാങ്ങി കൂട്ടുന്നുണ്ട്. ആസിഫ് അലി കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അജയന്റെ രണ്ടാം മോഷണം ആണ് ടോവിനോയുടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണിത്. ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.