നാടകവേദികളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച് മലയാള സിനിമ ലോകത്ത് ശക്തമായ വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിക്കും മുന്നേ മരണത്തിൻറെ നിഴലിൽ നമ്മെ വിട്ടുപിരിഞ്ഞ അതുല്യ കലാകാരനാണ് അനിൽ നെടുമങ്ങാട്. വളരെ അപ്രതീക്ഷിതമായ ആ വിയോഗത്തിന് ഇന്ന് രണ്ട് വർഷം തികയുകയാണ്.ഒരു ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയ അദ്ദേഹം മുങ്ങി മരിക്കുകയായിരുന്നു.
സ്കൂൾ ഓഫ് ഡ്രാമയിൽ നാടക പഠനം പൂർത്തിയാക്കിയ ശേഷം ടെലിവിഷൻ സീരിയൽ രംഗത്ത് ആയിരുന്നു അദ്ദേഹത്തിൻറെ തുടക്കം. പിന്നീട് പതിയെ പതിയെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു അനിൽ നെടുമങ്ങാട്.വളരെ കുറച്ച് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ളൂ എങ്കിലും അതിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ എന്നും ഒരു സ്ഥാനം നേടിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഞാൻ സ്റ്റീവ് ലോപ്പസിലെ ഫ്രെഡി കൊച്ചാച്ചൻ,കമ്മട്ടിപ്പാടത്തിലെ വില്ലൻ കഥാപാത്രം സുരേന്ദ്രൻ എന്നിവ നിരൂപക പ്രേക്ഷക പ്രശംസകൾ ഒരുപോലെ നേടിയ കഥാപാത്രങ്ങളാണ്. സുരേന്ദ്രൻ എന്ന കഥാപാത്രം അദ്ദേഹത്തിൻറെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.പിന്നീട് സച്ചിയുടെ അയ്യപ്പനും കോശിയും ചിത്രത്തിലെ സി ഐ സതീഷ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏകദേശം ഇരുപതോളം ചിത്രങ്ങളിലാണ് തന്റെ കൊച്ചു കരിയറിൽ അദ്ദേഹം വേഷമിട്ടത്.ജോജു ജോർജിന്റെ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആയിരുന്നു അദ്ദേഹം തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ്ങിനിടയിൽ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങുകയും അബദ്ധത്തിൽ ആഴമുള്ള ഒരു കയത്തിലേക്ക് വീഴുകയും ആയിരുന്നു.അദ്ദേഹത്തെ കാണാതായ ഉടനെ നാട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.