ഇന്നലെ മലയാള സിനിമ ലോകത്തിന് ഒരു നഷ്ടത്തിന്റെ ദിനമായിരുന്നു കടന്നുപോയത്. നിരവധി സിനിമകളിൽ ലൊക്കേഷൻ മാനേജറായും നടനായും പ്രവർത്തിച്ച തൊടുപുഴ സുഗുണദാസ് ആണ് മലയാളസിനിമാ ലോകത്തോട് വിട പറഞ്ഞത്.180ൽ ഏറെ സിനിമകളിൽ ലൊക്കേഷൻ മാനേജരായി ജോലി ചെയ്തിട്ടുള്ള ദാസ് അൻപതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.നാടക രംഗത്ത് സജീവമായിരുന്ന ദാസ് അഭിനയമോഹവുമായാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.തൊടുപുഴ ചിറ്റൂർ സ്വദേശിയായ ദാസ് സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ സിനിമയിലൂടെയായിരുന്നു ശ്രദ്ധേയനായത്.
പിന്നീട് നിരവധി സിനിമകളിൽ പ്രവർത്തിച്ച ദാസ് തൊടുപുഴയെ മലയാള സിനിമയുടെ പ്രിയപ്പെട്ട ലൊക്കേഷനുകൾ ഒന്നാക്കി മാറ്റിയ കലാകാരനാണ്. രസതന്ത്രം എന്ന ചിത്രത്തിലും ദാസ് കണ്ടെത്തിയ തൊടുപുഴയുടെ ലൊക്കേഷനുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.കൊച്ചിയും തിരുവനന്തപുരവും ഒറ്റപ്പാലവും നിറഞ്ഞ മലയാള സിനിമയുടെ ലൊക്കേഷനുകളിൽ നിന്ന് തൊടുപുഴയെ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനുകളിൽ ഒന്നാക്കി മാറ്റിയത് ദാസ് ആണ്.ഏറെ ഹിറ്റായ മോഹൻലാലിൻറെ ദൃശ്യം എന്ന ചിത്രത്തിലെ തൊടുപുഴയുടെ ലൊക്കേഷനുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ദാസ് തന്നെയായിരുന്നു ലൊക്കേഷൻ മാനേജർ.
തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ചിത്രങ്ങളിലും ലൊക്കേഷൻ മാനേജർ ആയി പ്രവർത്തിച്ച ദാസ് ഒരേസമയം അഞ്ചു ചിത്രങ്ങളുടെ വരെ ലൊക്കേഷൻ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്.ചില ചിത്രങ്ങളുടെ പ്രൊഡക്ഷൻ മാനേജറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.76 വയസ്സുള്ള ദാസ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇന്നലെ അന്തരിച്ചത്.അദ്ദേഹത്തിൻറെ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തൊടുപുഴ ശാന്തി ശ്മശാനത്തിൽ നടക്കും.അജു വർഗീസ്,കുഞ്ചാക്കോ ബോബൻ തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖ ദാസന് ആദരാഞ്ജലികളും ആയി രംഗത്ത് വന്നിരുന്നു.’തൊടുപുഴയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ദാസേട്ടന് ആദരാഞ്ജലികൾ’ എന്നായിരുന്നു അജു വർഗീസിൻറെ പോസ്റ്റ്.
തൻറെ സിനിമ ചെയ്യുമ്പോൾ ദാസേട്ടൻ ആയിരുന്നു ലൊക്കേഷൻ മാനേജർ എന്നും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും പങ്കുവെച്ച് ആയിരുന്നു സംവിധായിക സൗമ്യ സദാനന്ദൻറെ അനുശോചന പോസ്റ്റ്.’ദാസ് തൊടുപുഴ,ഞാനെന്റെ സിനിമ ചെയ്യുമ്പോൾ തൊടുപുഴയിലെ ലൊക്കേഷൻ മാനേജരായിരുന്നു ദാസേട്ടൻ.തന്റെ ജന്മനാടിനെ കുറിച്ച് അദ്ദേഹം എപ്പോഴും അഭിമാനം കൊണ്ടു, തൊടുപുഴയിൽ ഞങ്ങൾക്ക് ആവശ്യമായ എല്ലാ സ്ഥലങ്ങളും സാധ്യമായ എല്ലാ ഓപ്ഷനുകളും അദ്ദേഹം കാണിച്ചുതരും.അദ്ദേഹം ധരിക്കുന്ന തൊപ്പി ഒരെണ്ണം തനിക്കും തരുമോ എന്ന് ചോദിച്ചതും പിറ്റേദിവസം തന്നെ തനിക്ക് കൊണ്ട് തന്നതിനെ പറ്റിയും സൗമ്യ ഓർത്തെടുക്കുന്നു.ദാസേട്ടന് തൻറെ ചിത്രത്തിൽ ഒരു കഥാപാത്രം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സൗമ്യ പറയുന്നു.