പരിഷ്കരിച്ച കോളേജ് പാഠ്യ പദ്ധതി അടുത്ത വർഷം മുതൽ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു. മൂന്നുവർഷം ഉള്ള കോളേജ് ബിരുദം നാലുവർഷമാക്കി പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.
പ്രൊഫ.സുരേഷ് ദാസ് അധ്യക്ഷനായ വിദഗ്ധ സമിതിയാണ് പാഠ്യ പദ്ധതി നവീകരണത്തിന് മേൽനോട്ടം വഹിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.
പുതിയ പാഠ്യപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനും അഭിരുചികൾക്കും അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഒരേസമയം വ്യത്യസ്ത കോഴ്സുകൾ പഠിക്കാനും അവസരം ഒരുങ്ങുമെന്നും മന്ത്രി അറിയിച്ചു. പഠനകാലയളവിൽ വിദ്യാർഥികളെ തൊഴിലധിഷ്ഠിതമായി പരിശീലിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്ന കോഴ്സുകളും പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു.
നാലു വർഷത്തെ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നാലാം വർഷത്തിലെ എട്ടാം സെമസ്റ്റർ പൂർണ്ണമായും ഇൻറേർഷിപ്പുകൾക്ക് പ്രയോജനപ്പെടുത്താനാകും.ദേശീയ അന്താരാഷ്ട്ര തലങ്ങളിലെ വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരും മറ്റും ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കുന്നതിനുള്ള വിദഗ്ധ സമിതി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വർഷ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുന്നത്. നിരവധി യൂണിവേഴ്സിറ്റികൾ പുതിയ പാഠ്യപദ്ധതികൾ നടപ്പാക്കുന്നതിന് താല്പര്യമറിയിച്ചതായി സർക്കാർ പറയുന്നു.
നാലു വർഷത്തെ ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റും എന്നാൽ മൂന്ന് വർഷത്തിന് ശേഷം പഠനം അവസാനിപ്പിക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും നൽകും.
നാലുവർഷം ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് പിജി രണ്ടാം വർഷത്തിലേക്ക് ലാറ്റെറൽ എൻട്രിയും ലഭിക്കുന്നതായിരിക്കും.അടുത്ത വർഷം രാജ്യമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളിൽ നാലുവർഷ വിരുദ്ധ പഠനം ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് കേരളത്തിലും ഇതിനുള്ള നടപടികൾ ആരംഭിക്കുന്നത്.