ഒരുകാലത്ത് മലയാളി പ്രേക്ഷകരെ വിറപ്പിച്ച വില്ലനാണ് ടി ജി രവി. കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു നടൻ. ഇന്നും ടി ജി രവി എന്ന പേരു കേൾക്കുമ്പോൾ അദ്ദേഹം ചെയ്ത വില്ലൻ കഥാപാത്രങ്ങൾ ആകും പ്രേക്ഷകർക്ക് ഓർമ്മ വരിക. ഇന്നും സിനിമകളിൽ സജീവമാണ് അദ്ദേഹം. എന്നാൽ അടുത്തിടെയായി കൂടുതലും ക്യാരക്ടർ റോളുകളാണ് രവിയെ തേടി എത്തുന്നത്. 1974 ഉത്തരായനം എന്ന സിനിമയിലൂടെ ആയിരുന്നു ടി ജി രവിയുടെ അരങ്ങേറ്റം. ജയൻ ഒപ്പം അഭിനയിച്ച ചാകര എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് നിരവധി വില്ലൻ വേഷങ്ങൾ നടനെ തേടി എത്തിയത്.
അതേസമയം തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്തതുമൂലം ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പറയുകയാണ് ടി ജി രവി. സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടുത്തെ ജോലിക്കാരി തന്നെ കണ്ട് പേടിച്ച് വാതിൽ അടച്ചു കളഞ്ഞതും, ലിഫ്റ്റിൽ തന്നെ രണ്ട പെൺകുട്ടികൾ പേടിച്ചിറങ്ങിപ്പോയ സംഭവത്തെക്കുറിച്ച് ഒക്കെയാണ് നടൻ പറയുന്നത്. ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോൾ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോ എന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവർ എന്നെ കണ്ടതും പേടിച്ചുപോയി.
അയ്യോ എന്നും പറഞ്ഞ് അവർ വാതിൽ അടച്ചു. പിന്നെ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു ഇവിടെ ആരുമില്ല സർ പുറത്തു പോയെന്ന്. എൻറെ കൂടെ നാടകത്തിലും സിനിമയിലും ഒക്കെ അഭിനയിച്ച ഒരു സുഹൃത്ത് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസ് ഉണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ലോർ എത്തിയപ്പോൾ തന്നെ അവർ ഇറങ്ങിപ്പോയി. ഓഫീസിലെ ജോലിക്കാരായിരുന്നു ആ രണ്ടു പെൺകുട്ടികളും. എനിക്ക് മനസ്സിലായി അവരെന്നെ കണ്ട് പേടിച്ചിട്ടാണ് പോയത് എന്ന്. നടി സീമയുമായുള്ള സൗഹൃദത്തെ കുറിച്ചും മറ്റു വേഷങ്ങൾ ചെയ്യാൻ ഉണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും ടി ജി രവി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
ഒരുപാട് നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നല്ല നടിമാരായിരുന്നു. എന്നാൽ വ്യക്തിപരമായി കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് സീമയും ആയിട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. സീമയ്ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ വളരെ ക്ലോസ് ആയിട്ടാണ് ബിഹേവ് ചെയ്യുക. അവരുമായി ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഐ വി ശശിയുടെ സിനിമകൾ സ്ഥിരമായി ചെയ്തിരുന്ന സമയം ഉണ്ടായിരുന്നു. മിക്ക സിനിമകളിലും സീമയും ഉണ്ടാകുമായിരുന്നു. ഒരു കോ ആർട്ടിസ്റ്റ് എന്നതിനപ്പുറത്തേക്ക് നല്ല സൗഹൃദമായിരുന്നു സീമയും ആയിട്ട് എന്നും രവി പറഞ്ഞു. സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങൾ മാറി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാൽ ഞാൻ പ്രത്യേകിച്ച് അതിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആനപ്പറമ്പിലെ വേൾഡ് കപ്പ്, കൂമൻ, മാളികപ്പുറം തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതിൽ മാളികപ്പുറത്തെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.