അബുദാബിയിൽ ഒരു കുപ്പി വെള്ളം വാങ്ങിയ കോഴിക്കോട് സ്വദേശിയെ തേടിയെത്തിയത് രണ്ടുകോടി 20 ലക്ഷം രൂപ. ഡ്രൈവിങ്ങിനിടയിലാണ് ദിപീഷിന്റെ ജീവിതം മാറ്റിമറിച്ച ആ മെസ്സേജ് എത്തുന്നത്. ആദ്യം ഒന്നും വിശ്വസിക്കാനായില്ല കാരണം മെഹസൂസ് ഡ്രോയിൽ ദിപീഷ് എടുത്ത ടിക്കറ്റിൽ ഒറ്റ നമ്പർ മാത്രമാണ് ശരിയായി വന്നത്. അങ്ങനെ ഒരാൾക്ക് എങ്ങനെ ഇത്രയും വലിയ തുക കിട്ടും. സംഗതി തട്ടിപ്പാണെന്ന് കരുതിയിരിക്കുമ്പോഴാണ് മെൽസൂസ് പേജിലൂടെ ആ വീഡിയോ കാണുന്നത്.
ഗ്യാരണ്ടി മില്യണെയർ എന്ന മെഹസൂസിന്റെ പുതിയ നറുക്കെടുപ്പിലെ ആദ്യ വിജയി ആയിരുന്നു ഈ പ്രവാസി മലയാളി. അതായത് ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് അദ്ദേഹം സെലക്ട് ചെയ്ത നമ്പറുകൾ ചേർന്നു വന്നില്ലെങ്കിലും വൺ മില്യൺ ദിർഹം ഉറപ്പായും സമ്മാനം ലഭിക്കുന്ന പദ്ധതി. അതാവട്ടെ ഒരു പതിറ്റാണ്ടിലേറെയായി അബുദാബിയിൽ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്ന ദിപീഷിന്റെ ജീവിതത്തിൽ നേരിടുന്ന ആദ്യ സമ്മാനവുമായി.
10 സുഹൃത്തുക്കൾ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്നാണ് ടിക്കറ്റ് എടുത്തത്. ചുരുക്കം പറഞ്ഞാൽ വീതം വയ്ക്കുമ്പോൾ 70 രൂപ മുടക്കിയ ഒരാൾക്ക് 22 ലക്ഷം രൂപ വെച്ച് കിട്ടുമെന്ന് സാരം. ലോട്ടറി പോയിട്ട് ജീവിതത്തിൽ ഒരു സ്ക്രാച്ച് ആൻഡ് വിൻ പോലും ദിപീഷിന് ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഭാഗ്യം വന്നുചേരുന്നത്. കൂട്ടുകാരെല്ലാവരും വല്ലപ്പോഴും കൂടുമ്പോൾ മെഹസൂസ് എടുക്കുന്ന കാര്യം ചർച്ച ചെയ്യുമായിരുന്നു.
ചില സമയം 10 എണ്ണം ഒക്കെ എടുക്കാറുണ്ട്. ചില സമയങ്ങളിൽ അഞ്ചെണ്ണം. എന്നാൽ ഇത്തവണ ഒരെണ്ണം മാത്രമാണ് എടുത്തത്. 2020 മുതൽ മെഹസൂസ് ടിക്കറ്റ് ഇവർ എടുക്കാറുണ്ട്. ഏതൊരു സാധാരണക്കാരനെയും പോലെ ലോൺ അടവും കടവും തന്നെയാണ് പ്രശ്നമെന്ന് ദിപീഷ് പറയുന്നു. അതെല്ലാം ഒന്ന് തീർക്കണം സമാധാനത്തോടെ ഉറങ്ങണം എന്നതാണ് ദിപീഷിന്റെ ഇപ്പോഴത്തെ ആഗ്രഹം.
കിട്ടുന്ന ശമ്പളത്തിനൊപ്പം 100 രൂപ കടം വാങ്ങി നാട്ടിലേക്ക് അയക്കുന്നവരാണ് പല പ്രവാസികളും. പ്രവാസ ലോകത്തെ വിഷമങ്ങൾ വീട്ടുകാരെ അറിയിക്കാതെ കഴിയുന്നവർ. ഇതുപോലെ എത്ര സാധാരണക്കാരുടെ ജീവിതത്തിലാണ് ചുരുങ്ങിയ വർഷത്തിനുള്ളിൽ മെഹസൂസ് ഡ്രോ നിറം പകർന്നത്.