ലോകത്തെ മുഴുവൻ പിടിച്ച് ഉലച്ച ഈ നൂറ്റാണ്ട് വലിയൊരു മഹാമാരിയാണ് കോവിഡ് 19. രോഗത്തിന്റെ തീവ്രത വലിയ രീതിയിൽ കുറയുകയും ആളുകൾ ഒരു പരിധി വരെ മാസ്ക്കുകളില്ലാത്ത സാധാരണ ജീവിതത്തിലേക്ക് കടന്നു തുടങ്ങിയിരുന്നു.എന്നാൽ ഈയിടെയായി രോഗത്തിൻറെ തീവ്രത വർദ്ധിക്കുന്നു എന്ന വാർത്തകൾ പുറത്തു വരാറുണ്ട്.പുതിയ കേസുകൾ പലയിടത്തും പുറത്തു വരുന്നുണ്ടെങ്കിലും തീവ്രത കുറവായതുകൊണ്ട് അത്ര ആശങ്ക സൃഷ്ടിക്കുന്നില്ല.
എന്നാൽ ഇനിയൊരു രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ സർക്കാരുകൾ വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്.അതിനിടയിൽ കേരളത്തിൽ മാസ്ക് നിർബന്ധമാക്കി എന്ന വാർത്ത നാം അറിഞ്ഞതാണ്.കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള നിർദ്ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇപ്പോഴിതാ ലോകത്തിലെ തന്നെ ആദ്യത്തെ നേസൽ കോവിഡ് വാക്സിൻ ഇന്ത്യയിൽ പുറത്തിറങ്ങാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ലോകത്തിനു മുന്നിൽ ഇന്ത്യയെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത് പ്രമുഖ മരുന്ന നിർമ്മാണ കമ്പനിയായ ഭാരത് ബയോട്ടെക് ആണ്.’ഇൻകോവാക്സ്’എന്നാണ് ഈ നേസൽ കോവിഡ് വാക്സിന് നൽകിയിരിക്കുന്ന പേര്.ഒരു ഡോസിന് 325 രൂപ എന്ന നിലയിൽ സർക്കാർ മേഖലയിലും,ഡോസിന് 800 രൂപ എന്ന നിലയിലും സ്വകാര്യ മേഖലയിലും വാക്സിൻ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വാക്സിൻ പുറത്തിറക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് ആദ്യഘട്ടത്തിൽ പരിമിത രീതിയിൽ മാത്രമാണ് കോവിഡ് നേസൽ വാക്സിൻ ലഭ്യമാകുന്നത്.പരിമിതമായ രീതിയിൽ വാക്സിൻ പുറത്തിറക്കാൻ മാത്രമാണ് സർക്കാർ കമ്പനിക്ക് അനുവാദം നൽകിയിരിക്കുന്നത്.നേസൽ വാക്സിന്റെ വലിയ രീതിയിലുള്ള ഉപയോഗം കോവിഡിനെ നിയന്ത്രിക്കാൻ വളരെയധികം ഉപകാരപ്രദമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.ഇന്ത്യക്കൊപ്പം തന്നെ ചൈനയും കൊവിഡ് നേസല്‍ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയാണ് ആദ്യമായി ഇതിലേക്ക് ചുവടുറപ്പിച്ചത്.