കടലിനടിത്തട്ടിലെ ലോകവും അവിടെയുള്ള ജീവികളും ആണ് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ എന്ന് വിശ്വസിക്കുന്ന ഒരാളുണ്ട് ദുബായിൽ. വേണു, കേരളത്തിലെ ആദ്യത്തെ ഫ്രീ ഡൈവിംഗ് ഇൻസ്ട്രക്ടർ. ജീവൻ രക്ഷ ഉപകരണങ്ങൾ ഒന്നുമില്ലാതെ കടലിനടിയിലേക്ക് പോയി കാഴ്ചകൾ കാണുന്ന വേണുവിനെ പരിചയപ്പെടാം. ശ്വാസം ഉള്ളിലേക്ക് എടുത്ത മനസ്സും ശരീരവും ഏകാഗ്രമാക്കി ഒറ്റ പോക്കാണ് കടലിനടിയിലേക്ക്. ഒരു 10 നില കെട്ടിടത്തിന്റെ അത്രയും ആഴത്തിൽ യാതൊരു ജീവൻ രക്ഷ ഉപകരണങ്ങളും ഇല്ലാതെ വേണു പോയി വരും.
ഭൂമിയിലുള്ളതിൽ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ. ചേർത്തല സ്വദേശിയായ വേണു കുട്ടിക്കാലം മുതൽ വെള്ളത്തിലാണ്. വളർന്നപ്പോഴും അങ്ങനെ തന്നെ. ഫ്രീഡൈവിംഗ്, സ്കൂബ ഡൈവിംഗ് എന്ന് വേണ്ട കടലിൽ കാണിക്കാവുന്ന എല്ലാ സാഹസികതകളും വേണുവിന്റെ കൈവശമുണ്ട്. ചിട്ടയായ ജീവിതചര്യയും യോഗ പരിശീലനവും ആണ് വേണുവിനെ മികച്ച ഫ്രീ ഡൈവർ ആക്കിയത്. തന്റെ വിദ്യാർത്ഥികളോട് വേണുവിന് പറയാനുള്ളതും ഇതുതന്നെയാണ്. ഒരിക്കൽ ഡ്രൈവിങ്ങിന്റെ ആനന്ദം അനുഭവിക്കുന്നവർ മറ്റ് വിനോദങ്ങൾ തേടി പോകില്ലത്രേ.
പണ്ടുകാലത്ത് അപകടങ്ങളിൽ പെട്ട് കടലിൽ മുങ്ങിത്താണുപോയ കപ്പലുകൾ തേടിയാണ് വേണുവിന്റെ യാത്രകൾ അധികവും. പ്രത്യേക പരിശീലനം നേടിയ ഏറ്റവും മനോഹരമായ അനുഭവമായിരിക്കും ബ്രത്ത് ഡൈവിംഗ് എന്നാണ് വേണുവിന്റെ അഭിപ്രായം. യുഎഇയിൽ ഡൈവിംഗ് ഇൻസ്ട്രക്ടർ ആയ വേണുവിന് വിദേശികളും സ്വദേശികളുമായി നിരവധി വിദ്യാർത്ഥികൾ ഉണ്ട്. ഭിന്നശേഷിക്കാരിൽ ഡൈവിങ്ങിന് താല്പര്യമുള്ളവർക്ക് സൗജന്യമായാണ് വേണു പരിശീലനം നൽകുന്നത്. പുഴകളിൽ കുളിക്കാൻ ഇറങ്ങുന്ന കുട്ടികളുടെ മരണവാർത്തയാണ് വേണുവിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത്.
ഇത്രയധികം മരണങ്ങൾ പ്രതിവർഷം ഉണ്ടായിട്ടും നീന്തൽ ഒരു വിഷയമായി പഠിപ്പിക്കാത്തതെന്തുകൊണ്ടാണെന്നാണ് വേണുവിന്റെ ചോദ്യം. സ്കൂൾതലത്തിൽ മുതൽ തന്നെ ഒരു മൂന്നുവർഷം കുട്ടികളെ വെള്ളത്തിൽ ട്രെയിൻ ചെയ്യിപ്പിച്ചു കഴിഞ്ഞാൽ നല്ലൊരു ശതമാനം കേരളത്തിൽ ഉണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് വേണു ഉറപ്പിച്ച് പറയുന്നു. ചെറിയ ജീവിതത്തിനുള്ളിൽ കടലിനടിയിലെ അത്ഭുത കാഴ്ചകൾ ആവുന്നത്രയും കാണണം. കൂടുതൽ ആളുകളിലേക്ക് കടലും കാഴ്ചകളും എത്തണം. കടലിലും കരയിലും ആയി വേണുവിന്റെ സഞ്ചാരം തുടരുകയാണ്.