പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കൈപ്പമംഗലം പനമ്പിക്കുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് പുലർച്ചയോടെ നാട്ടിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റു താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായ പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇവർ ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് അപകടം ഉണ്ടായത് എന്നാണ് സൂചന.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻതന്നെ ആംബുലൻസ് ഡ്രൈവർമാരും പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. ശിഹാബ് തങ്ങൾ ആംബുലൻസ് എസ് വൈ എസ് സാന്ത്വനം ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് ഇവരുടെ രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അതിൻറെ ഡ്രൈവർ മരിച്ചിരുന്നു. കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി. സിനിമകളിലും ടെലിവിഷൻ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്.
2015 പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ അദ്ദേഹം കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, വകതിരിവ്, ആൻ ഇന്ത്യേണൽ ലോക്കൽ സ്റ്റോറി, യേശു ഈ വീടിൻറെ നാഥൻ, എസ്കേപ്പ്, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന സ്റ്റാർ മാജിക്കിലെ സ്ഥിരം താരമായിരുന്ന കൊല്ലം സുധിയുടെ വിയോഗം മലയാള സിനിമയെയും മിമിക്രി ലോകത്തെയും മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സുധിയുടെ കുടുംബവും മലയാളികൾക്ക് വളരെയധികം പരിചിതമാണ്. അദ്ദേഹം തന്നെ തന്റെ കുടുംബത്തെയും സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നു.
മകൻ രാഹുലിന് ഒന്നര വയസ്സ് ആയിരിക്കുമ്പോൾ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോവുകയും അവർ പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു. അതിനുശേഷം രേണുവിനെ രണ്ടാം വിവാഹം കഴിച്ച സുധിക്ക് ഒരു മകൻ കൂടി ജനിച്ചിരുന്നു. പതിനാറാം വയസ്സിലാണ് കൊല്ലം സുധി മിമിക്രി രംഗത്തേക്ക് കടന്നുവരുന്നത്. 30 വർഷത്തിൽ അധികമായി തുടരുകയായിരുന്നു കലാജീവിതം ആയിരുന്നു സുധിയുടെത്. പാട്ടിലൂടെയാണ് ആദ്യമായി കലാരംഗത്തേക്ക് ചുവട് വച്ചത്. അത് പിന്നീട് മിമിക്രിയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.