തെന്നിന്ത്യൻ സിനിമകളിലെ താരറാണിയാണ് നയൻതാര. തമിഴ് തെലുങ്ക് സിനിമകളിലെ താരമൂല്യത്തിൽ മുൻനിരയിൽ നയൻതാരയുണ്ട്. പ്രതിഫലത്തിലും നയൻതാര മുന്നിൽ തന്നെയാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിക്ക് മലയാളത്തേക്കാൾ സ്വീകാര്യത ലഭിച്ചത് തമിഴകത്തും തെലുങ്കിലും ആണ്. പൊതുവേ സത്യൻ അന്തിക്കാടിന്റെ നായികമാർ ഹോമിലി കഥാപാത്രങ്ങൾ ആയിരിക്കും. ആദ്യ സിനിമയിൽ ഇത്തരം ഒരു ഇമേജ് വന്നെങ്കിലും നയൻതാര ഇതിന് മാറ്റം വരുത്തി. തമിഴകത്തേക്ക് കടന്ന് നടി അതീവ ഗ്ലാമറസ് ആകാൻ മടി കാണിച്ചില്ല. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി നയൻതാര അക്കാലത്ത് അറിയപ്പെട്ടു. നടിക്ക് നേരെ വ്യാപക അധിക്ഷേപങ്ങളും അന്ന് വന്നിരുന്നു.
എന്നാൽ നയൻതാര ഇതൊന്നും കാര്യമാക്കിയില്ല. സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുക നയൻതാരയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. നടിക്ക് മുൻപും ശേഷവും വന്ന ഒട്ടനവധി നടിമാർക്ക് കരിയറിൽ വീഴ്ച സംഭവിച്ചു. എന്നാൽ വീഴ്ചയിൽ നിന്നും എഴുന്നേൽക്കാൻ കാണിച്ചു ധൈര്യമാണ് നയൻതാരയെ തുണച്ചത്. കരിയറിൽ ചില നിബന്ധനകളും നടിക്ക് ഉണ്ട്. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ നയൻതാര ചെയ്യാറില്ല. പ്രത്യേകിച്ചും മറ്റൊരു നായികയ്ക്ക് പ്രാധാന്യമുള്ള സിനിമയാണെങ്കിൽ. എന്നാൽ തുടക്കകാലത്ത് പ്രാധാന്യം കുറഞ്ഞ വേഷങ്ങളും നയൻതാര ചെയ്തിട്ടുണ്ട്. അതിൽ ഒന്നാണ് ഗജനി. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളും ഗജനി എന്ന സിനിമ അസിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ആയിരുന്നു.
ഗജനി ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിരുന്നു എന്നും നടി മുമ്പൊരിക്കൽ തുറന്നു പറഞ്ഞിരുന്നു. തന്നോട് പറഞ്ഞതുപോലെ ആയിരുന്നില്ല സിനിമ ഷൂട്ട് ചെയ്തത്. ഈ സിനിമയ്ക്ക് ശേഷം കൃത്യമായി തിരക്കഥ വായിക്കാൻ തീരുമാനിച്ചതായും നയൻതാര വ്യക്തമാക്കി. ഇപ്പോഴിതാ ഗജനി സിനിമയ്ക്ക് ഇടേ നയൻതാര കാണിച്ച വാശിയെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ആർഎസ് അന്തനൻ എന്ന നിർമ്മാതാവ്. സിനിമയുടെ ഷൂട്ടിംഗ് റെയിൽവേ സ്റ്റേഷനിൽ നടക്കുകയായിരുന്നു. അവിടെ കാരവാനിൽ നയൻതാര ഇരിക്കുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നു. സംവിധായകൻ മുരുഗദോസ് ചെന്നപ്പോൾ ഈ സിനിമയിൽ രണ്ടു പാട്ടുണ്ടല്ലോ രണ്ടാമത്തെ പാട്ട് എപ്പോൾ എടുക്കും എന്ന് നയൻതാര ചോദിച്ചു.
ആ പാട്ട് നിങ്ങൾക്ക് അല്ല അസിന് ആണെന്ന് പറഞ്ഞു. നയൻതാര ടെൻഷനായി ഷൂട്ടിങ്ങിനു വരാതെ കാരവാനിലിരുന്നു. അന്വേഷിച്ചപ്പോൾ സുഖമില്ല ഷൂട്ടിംഗ് ക്യാൻസൽ ചെയ്യണമെന്ന് പറഞ്ഞു. കാരണം എന്താണെന്ന് സംവിധായകന് മനസ്സിലായി. മുരുകദോസ് പോയി അസോസിയേറ്റ് ഡയറക്ടറെ വിളിച്ചു. ഇത്രയും പണം ചെലവാക്കിയതാണ് പ്രൊഡ്യൂസറിനു മുന്നിൽ എനിക്ക് പോയി നിൽക്കാൻ വയ്യ. അവരോട് സംസാരിച്ചു വിളിച്ചുകൊണ്ടു വാ എന്ന് പറഞ്ഞു. അസിസ്റ്റൻറ് പോയി സംസാരിച്ച ശേഷമാണ് നയൻതാര വന്ന് അഭിനയിക്കുന്നത്. അതിനുശേഷം സംവിധായകൻ ഒരു തീരുമാനമെടുത്തു നയൻതാരയുടെ ഒരു സീൻ പോലും എടുക്കില്ല. പകരം അത് എടുക്കാൻ അസോസിയേറ്റിനെ ഏൽപ്പിക്കും എന്ന്. നയൻതാരക്ക് ഇത്തരത്തിൽ ഒരു ആറ്റിറ്റ്യൂഡ് ഉണ്ട്. ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.