വീൽചെയറിൽ ഇരുന്ന് നീ എന്ത് ജോലി ചെയ്യാനാ എന്ന പരിഹസിച്ചവർക്ക് മുന്നിൽ തന്റെ ഇഷ്ടം നഗരത്തിൽ സ്വപ്നതുല്യമായ ജോലി നേടിയാണ് ആൽഫിയ മറുപടി പറയുന്നത്. എറണാകുളം മൂവാറ്റുപുഴക്കാരി ആൽഫിയെ പരിചയമില്ലാത്തവർ ചുരുക്കം ആയിരിക്കും. പതിനാറാം വയസ്സിൽ ഹോസ്റ്റലിന് മുകളിൽ നിന്ന് വീണ ജീവിതം ചക്ര കസേരയിലായ ആളാണ് ആൽഫിയ. ദേശീയ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ ശരവേഗത്തിൽ പാഞ്ഞോടിയ കാലുകൾ ചലിക്കാതെയായിട്ടും ഉള്ളിൽ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിച്ച ആത്മധൈര്യം അവൾക്ക് കരുത്തായി.
വിധിയെ പഴിച്ച് സാധാരണ മനുഷ്യർ ജീവിതം തള്ളിനീക്കുമ്പോൾ ആൽഫിയ ചിന്തിച്ചത് തനിക്ക് കിട്ടിയ രണ്ട് ചക്രങ്ങളുടെ സാധ്യതകളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ജെയിംസിന്റെ വിയോഗം. അമ്മയ്ക്കും അനിയനും കരുത്താകാനുള്ള ഓട്ടപ്പാച്ചിലിനിടെ അപകടം. വിധി ഇനി ഏതു രൂപത്തിൽ വന്നാലും ആൽഫിയ നെഞ്ചും വിരിച്ചു നിൽക്കും. എന്തിനുമേതിനും കരുത്തായി അമ്മയും ഒപ്പമുണ്ട്. തിരിച്ചുവരവിൽ ദേശീയ പാരാ ലിഫ്റ്റിങ്ങിൽ മെഡൽ നേടി കരുത്ത് തെളിയിച്ചു. ബാഡ്മിൻറൺ പരിശീലനം തുടങ്ങി ആദ്യ ടൂർണമെന്റിൽ ഇരട്ട സ്വർണം. കൂടെയില്ലെങ്കിലും മനസ്സിലും ജഴ്സിയിലും അച്ഛൻറെ പേരുമായി അവൾ മുന്നോട്ടു കുതിച്ചു.
പക്ഷേ സ്വന്തം കാലിൽ നിൽക്കാൻ അപ്പോഴും ജോലി ലഭിക്കാത്തത് മനസ്സിനെ വേദനിപ്പിച്ചു. ഒടുവിൽ ദുബായിൽ നിന്ന് ആൽഫിയെ തേടി എലൈറ്റ് ഗ്രൂപ്പിൻറെ അപ്പോയ്മെൻ്റ് ലെറ്റർ എത്തി. ഒപ്പം കായിക ലോകത്തെ ചിറക് വിരിച്ച് പറക്കാൻ കൈത്താങ്ങും. വീൽചെയർ സഞ്ചരിക്കുന്നവർക്ക് ദുബായിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ആൽഫിയയെ ഏറ്റവും അതിശയിപ്പിക്കുന്നത്. കടമ്പകൾ ഇനിയും ഏറെയുണ്ട്. കായിക ഇനങ്ങൾക്ക് അനുയോജ്യമായ ഒരു വീൽചെയർ സ്വന്തമായി വേണം. ബാഡ്മിന്റൻ കളിക്കാൻ സാധിക്കുന്ന വീൽചെയറിനെ അഞ്ചുലക്ഷം രൂപയോളം ആകും. അത് സമ്പാദിക്കാനുള്ള ഓട്ടത്തിലാണ് ആൽഫിയ ആയപ്പോൾ.
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഒന്നിന്റെയും അവസാനമല്ല മറിച്ച് മറ്റു പലതിൻ്റെയും തുടക്കമാണ്. “ഞാൻ ഒരിക്കലും സമൂഹത്തെ സംതൃപ്തിപ്പെടുത്തി ജീവിക്കുന്ന ഒരാളല്ല. ചിലരൊക്കെ വീൽചെയറിൽ ആയിട്ടും അവൾ എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ പറയാറുണ്ട്. പക്ഷേ ദൈവം എനിക്ക് വീണ്ടും ഒരു ജീവിതം കൂടി തന്നിട്ടുണ്ട് എങ്കിൽ ഞാൻ അത് ഹാപ്പി ആയി എൻജോയ് ചെയ്തു ജീവിക്കുക തന്നെ ചെയ്യും. എൻറെ അമ്മയാണ് എനിക്ക് എല്ലാം.
വീഴ്ചയിൽ നട്ടെല്ലിന് പരിക്കുപറ്റിയ എൻറെ നട്ടെല്ല് ആണ് അമ്മ. അമ്മയെ മാത്രമേ എനിക്ക് എന്തും ബോധ്യപ്പെടുത്തേണ്ടതായി ഉള്ളൂ. ആളുകളുടെ ജഡ്ജ്മെന്റിനെ അവോയ്ഡ് ചെയ്യുക മാത്രമാണ് ചെയ്യാനാകുന്നത്”. ചിറകറ്റു വീണെടുത്തുനിന്ന് ചിറകുയർത്തി പറക്കുന്ന, തീക്ഷ്ണമായ ലക്ഷ്യങ്ങളോട് ജീവിക്കുന്ന ആൽഫിയുടെ വാക്കുകളാണ് നമുക്ക് പ്രചോദനമേകുന്നത്.