മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് സലിംകുമാർ. മിമിക്രി വേദിയിൽ നിന്നും സിനിമയിലെത്തി പിന്നീട് എഴുത്തുകാരനും സംവിധായകനും ഒക്കെയായി മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറുകയായിരുന്നു അദ്ദേഹം. ആദ്യം ഹാസ്യ വേഷങ്ങളിൽ തിളങ്ങി മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടൻ പിൽക്കാലത്ത് സീരിയസ് വേഷങ്ങളിൽ എത്തിയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിനിടെ ആദമിൻറെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്കാരവും നടനെ തേടി എത്തിയിരുന്നു. മലയാള സിനിമയിൽ നല്ല കുറെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടൻ കൂടിയാണ് സലിംകുമാർ.
കൊച്ചിൻ ഹനീഫ ഇന്നസെൻറ് തുടങ്ങിയവരൊക്കെ ആയിട്ടുള്ള നടൻറെ സൗഹൃദം മുൻപ് പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ അവരെല്ലാം ഇന്ന് വിട പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞമാസമായിരുന്നു ഇന്നസെൻ്റിൻ്റെ വിയോഗം. ഇപ്പോഴിതാ തനിക്ക് അടുത്തിടെ നഷ്ടമായവരെല്ലാം തന്നെ ഇടയ്ക്ക് വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചിരുന്നവർ ആയിരുന്നു എന്ന് പറയുകയാണ് സലിംകുമാർ. തന്നെ അങ്ങനെ ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരുന്ന സുഹൃത്തുക്കൾ ആരും ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന വേദന പങ്കുവെക്കുകയാണ് അദ്ദേഹം. അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഉണ്ടായ സഹപ്രവർത്തകരുടെ മരണങ്ങളിൽ തന്നെ ഏറ്റവും പിടിച്ചുലച്ചത് ഏതാണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സലിംകുമാർ.
ഇന്നസെൻറ് ചേട്ടൻറെ, വേണു ചേട്ടൻറെ, ലളിത ചേച്ചിയുടെ എല്ലാം മരണം എന്നെ വലിയ രീതിയിൽ ബാധിച്ചതാണ്. എൻറെ മാത്രം നഷ്ടം ഒന്നുമല്ല അത്. എങ്കിലും എനിക്ക് വലിയ നഷ്ടമാണ് അത്. ഇവരെല്ലാം ആയിട്ട് ഞാൻ വളരെ കമ്പനിയായിരുന്നു. ലളിത ചേച്ചിയൊക്കെ ഇവിടെ വരാറുള്ളതാണ്. ഇതിലെ പോകുമ്പോൾ കയറും ഒരുപാട് നേരം ഇരുന്ന് സംസാരിക്കും. അച്ചാർ ഒക്കെ ഉണ്ടാക്കി കൊടുത്തു വിടും. ഇന്നസെൻറ് ഏട്ടൻ എന്നെ മാസത്തിൽ രണ്ടുതവണയെങ്കിലും വിളിക്കും. വേണു ചേട്ടനും വിളിക്കുമായിരുന്നു സലിംകുമാർ പറയുന്നു. സിനിമയിൽ എന്നെ ഇങ്ങോട്ട് വിളിക്കുന്ന വളരെ കുറച്ചു ആളുകളാണ് ഉള്ളത്. ആവശ്യങ്ങൾക്കായി പലരും വിളിക്കും അല്ലാതെ സുഖ വിവരങ്ങൾ അറിയാനായി വിളിച്ചിരുന്നത് കുറച്ചാളുകൾ മാത്രമാണ്.
അങ്ങനെ ആരുമില്ല ഇപ്പോൾ പെട്ടെന്നൊരു ശൂന്യത പോലെ. ഇന്നസെൻറ് ഏട്ടൻറെ മരണം അതിൽ ഒരുപാട് വിഷമിപ്പിച്ചു. ആശുപത്രിയിൽ പോകുന്നതിനു മുൻപ് ഒരു അരമണിക്കൂർ ഞങ്ങൾ സംസാരിച്ചതാണ്. എൻറെ ഇളയ മകന് ഹരിശ്രീ കുറിച്ചത് അദ്ദേഹമായിരുന്നു. ഇന്നസെൻറ് ഏട്ടൻ മരിച്ചു ഞാൻ വീട്ടിൽ കാണാൻ ചെന്നപ്പോൾ ആലീസ് ചേച്ചി ചോദിച്ചത് അവൻ വന്നിട്ടുണ്ടോ എന്നാണ്. എൻറെ ഇളയ മകൻ ആരോമൽ. സോണറ്റും അതുതന്നെ ചോദിച്ചു. ആ വിഷമത്തിനിടയിലും അവരുടെ മനസ്സിൽ അതുണ്ട്. ഇന്നസെൻറ് ചേട്ടൻറെ പ്രതീകമാണ് അവൻ. ഇന്നസെൻറ് മരണവാർത്തയ്ക്ക് പിന്നാലെ സലിംകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറുപ്പ് വളരെയധികം ശ്രദ്ധ നേടിയിരുന്നു.
“ഇന്നസെൻറ് എന്ന ചിരി മഴ പെയ്തുതീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷത്തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടിരിക്കും. ഇന്നസെൻറ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല മരിച്ചുപോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിനു പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും ഉണ്ട് ആ സിനിമയിൽ പക്ഷേ എൻറെ ഡേറ്റ് ഇതുവരെ ആയിട്ടില്ല. ആകും ആവാതിരിക്കാൻ പറ്റില്ലല്ലോ. എന്നാലും മാസത്തിൽ രണ്ടുതവണയെങ്കിലും എൻറെ ഫോണിൽ തെളിഞ്ഞു വരാറുള്ള ഇന്നസെൻറ് എന്ന പേര് മുതൽ വരില്ല എന്ന് ഓർക്കുമ്പോൾ” എന്നായിരുന്നു അദ്ദേഹം അന്ന് കുറിച്ചത്.