സ്വരമാധുര്യം കൊണ്ട് ഓരോ മലയാളിയുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് ചിത്ര. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലും എല്ലാം കൂട്ടായി ചിത്രയുടെ ശബ്ദവും ഉണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ വാനമ്പാടിയായി ചിത്രയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഓറിയ തുടങ്ങിയ പാട്ടുകൾ പാടി കയ്യടി നേടിയിട്ടുണ്ട്. കരിയറിൽ കൈ നിറയെ പുരസ്കാരങ്ങളും അംഗീകാരങ്ങളും മലയാളികളുടെ പ്രിയ ഗായികയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ ഏറെ ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ഒന്നായിരുന്നു ഏക മകൾ നന്ദന. മകളുടെ അകാലവിയോഗം ചിത്രയെ വലിയ രീതിയിൽ ബാധിച്ചിരുന്നു.
2011ലെ ഒരു വിഷു നാളിൽ ദുബായിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണ് ആണ് നന്ദന മരിക്കുന്നത്. 9 വയസ്സ് ആയിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. സ്പെഷ്യൽ ചൈൽഡ് ആയിരുന്നു നന്ദന. മകളുടെ മരണം തീർത്ത ആഘാതത്തിൽ നിന്ന് പതിയെയാണ് ചിത്ര മുക്ത ആയത്. അതിനുശേഷം പിന്നണി ഗാനരംഗത്തേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്ന് പറയുകയാണ് ചിത്ര ഇപ്പോൾ. ഒരുപാട് ആളുകൾ തന്നെ ആ സമയത്ത് സഹായിച്ചിരുന്നുവെന്നും അതുകൊണ്ടാണ് തിരിച്ചുവരവ് സാധ്യമായതെന്നും ചിത്ര പറയുന്നു. സത്യം പറഞ്ഞാൽ തിരിച്ചുവരാൻ കഴിയും എന്ന് ഞാൻ പോലും വിചാരിച്ചിട്ടില്ല. എല്ലാം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്.
തിരിച്ചുവരാൻ എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത ആളുകൾ പോലും എനിക്ക് വേണ്ടി വഴിപാടുകൾ ചെയ്ത് വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നു. എൻറെ തെറാപ്പിസ്റ്റ്, രവീന്ദ്രൻ മാഷിൻറെ ഭാര്യ ശോഭ ചേച്ചി അങ്ങനെ ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ടെന്നും ചിത്ര പറയുന്നു. മകളുടെ മരണത്തോടുകൂടി ഞാൻ ഒരു കാര്യം മനസ്സിലാക്കി. നമുക്ക് വരാനുള്ളത് എന്തായാലും വരും. എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോൾ എൻറെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിൽ ആകുന്നത് എന്ന് മനസ്സിലാക്കി. വിജയേട്ടൻ ജോലി പോലും ഉപേക്ഷിച്ചാണ് എൻറെ കൂടെ നിന്നത്.
ഞാൻ ഇങ്ങനെ നിന്നാൽ അദ്ദേഹത്തിൻ്റെ ജീവിതം എന്താവും. എനിക്കൊരു സ്റ്റുഡിയോ ഉണ്ട്. അവിടെ ജോലി ചെയ്യുന്ന കുറെ പേരുണ്ട്. ഇതൊക്കെ എനിക്ക് തിരിച്ചുവരാനുള്ള കാരണങ്ങളായിരുന്നു എന്നും ചിത്ര പറഞ്ഞു. പാട്ടുകാരി ആകുന്നതിൽ വീട്ടുകാർക്ക് ഉണ്ടായിരുന്ന എതിർപ്പിനെ കുറിച്ചും, ചിരിയുടെ പേരിൽ അമ്മയുടെ വഴക്ക് കേട്ടിട്ടുള്ളതിനെ കുറിച്ചും ഒക്കെ ചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. അമ്മയുടെ അടുത്ത് നിന്ന് എനിക്ക് ഏറ്റവും കൂടുതൽ വഴക്ക് കിട്ടിയിട്ടുള്ളത് ചിരി കാരണം ആണെന്നാണ് ചിത്ര പറയുന്നത്. എൻറെ മുഖത്തേക്ക് ഒരാൾ നോക്കിയാൽ ഞാൻ അപ്പോൾ ചിരിക്കും. എൻറെ ഒരു പ്രകൃതം അങ്ങനെയാണ്. അമ്മ എന്നോട് എപ്പോഴും പറയാമായിരുന്നു പരിചയമില്ലാത്ത ആളുകളെ നോക്കി ചിരിക്കരുതെന്ന്.
ഒരു പെൺകുട്ടി അങ്ങനെ എല്ലാവരെയും നോക്കി ചിരിക്കുമ്പോൾ ആളുകൾ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുമെന്നും, ചീത്ത പേരുണ്ടാകുമെന്നും ഒക്കെ അമ്മ പറയുമായിരുന്നു. അമ്മ അങ്ങനെ പറഞ്ഞത് കൊണ്ട് കരിയറിന്റെ തുടക്കകാലത്ത് മിക്ക സ്റ്റേജ് ഷോകളിലും ആരെയും നോക്കി ചിരിക്കാതിരുന്നിട്ടുണ്ട് എന്നും ചിത്ര പറയുന്നു. അമ്മ വളരെ സ്ട്രിക്ട് ആയിട്ടാണ് എന്നെ വളർത്തിയത്. ഞാൻ പിന്നണി ഗായിക ആവുന്നതിൽ അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഒരു പരിചയമില്ലാത്ത സിനിമ മേഖലയിലേക്ക് വിടുന്നതിൽ പേടിയും ഉണ്ടായിരുന്നു അമ്മയ്ക്ക്. അച്ഛനാണ് അതിനൊക്കെ ധൈര്യം പകർന്നതെന്ന് ചിത്ര പറയുന്നു. അതേസമയം അച്ഛനോ അമ്മയോ അല്ലെങ്കിൽ അടുപ്പമുള്ള ഒരാളെങ്കിലും ഇല്ലാതെ ഒരു ഷോയ്ക്ക് റെക്കോർഡിങ്ങിനും താൻ പോയിട്ടില്ല എന്നും ചിത്ര പറയുന്നു.