മലയാളത്തിലെ അനേകം ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയമായ ഗായകനാണ് സുധീപ് കുമാർ. വിനയൻ സംവിധാനം ചെയ്ത ഉമ്മ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്ത് സജീവമായ സുദീപ് കുമാറിന്റെ നിരവധി ഗാനങ്ങൾ ഇന്നും ആരാധകർ ഏറ്റുപാടുന്നവയാണ്. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുധീപ് കുമാറിന് 2012ലെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അടുത്തിടെ സുധീപ് കുമാറും ഭാര്യ സോഫിയയും പങ്കെടുത്ത ഒരു ചാനൽ പരിപാടിയിൽ തൻറെ വ്യക്തിജീവിതത്തെ കുറിച്ചും സംഗീത ജീവിതത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നിരുന്നു.
ഗായകൻ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന അമൃത ടിവിയിലെ പരിപാടിയിലാണ് സുദീപും സോഫിയയും അതിഥികളായി എത്തിയത്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെക്കുന്ന ഈ ഗെയിം ഷോ നർമ്മപ്രധാനമായ ഒട്ടേറെ മുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. തൻറെ പ്രണയത്തെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ച് ഒക്കെ ആദ്യമായാണ് സുധീപ് ഒരു ചാനൽ അഭിമുഖത്തിൽ തുറന്നു പറയുന്നത്.
സുദീപ് കുമാറിൻറെ ഭാര്യ സോഫിയ നടിയും നർത്തകയും ആണ്. കലാമണ്ഡലത്തിൽ പഠിച്ച സോഫിയ നാലുവർഷത്തോളം അവിടെ നൃത്തം അഭ്യസിച്ചിരുന്നു. നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ ആയിരുന്നു ആദ്യത്തെ സീരിയൽ അവതരിപ്പിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്വരരാഗം അവർ ബിലൗഡ് പപ്പാ എന്ന സീരിയലുകളിലൊക്കെ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് സോഫിയയെ ആദ്യമായി കാണുന്നത്. പക്ഷേ സോഫിയ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നില്ല എന്ന് സുദീപ് പറയുന്നു.
പിന്നീട് തന്റെ ആദ്യ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ചെന്നൈയിൽ വിസ ആവശ്യങ്ങൾക്കായി പോയപ്പോൾ ആണ് സോഫിയയെ വീണ്ടും കാണുന്നത്. അന്ന് ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ച് വിശദമായി പരിചയപ്പെട്ടു. കുറെ നേരം സംസാരിച്ചിരുന്നു അമേരിക്കൻ പരിപാടിയിലൂടെ യാത്രയിലൂടെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി മാറി. പരിപാടിക്കുശേഷം നാട്ടിൽ വന്നപ്പോഴും ഞങ്ങൾ സൗഹൃദം തുടർന്നു. ഏകദേശം ഒരു വർഷത്തോളം ആ സൗഹൃദം മുന്നോട്ടുപോയി. അതിനിടയിൽ എപ്പോഴോ ആണ് ഞങ്ങൾ പരസ്പരം പ്രണയം പറയുന്നത്. ആരാദ്യം പറഞ്ഞു എന്ന് ഓർക്കുന്നില്ല. പക്ഷേ ഞങ്ങൾ പാട്ടുകളിലൂടെ പരസ്പരം പ്രണയം എപ്പോഴും പങ്കുവെച്ചിരുന്നതായി സുദീപ് ഓർത്തെടുത്തു.
ഞങ്ങൾ രണ്ടു മതത്തിൽ പെട്ടവരായിരുന്നതിനാൽ വിവാഹം നടക്കുന്നതിനും ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ എല്ലാവരും തമ്മിൽ അപ്പോഴേക്കും നല്ല കൂട്ടായിരുന്നു. അതിനാൽ ഞങ്ങളുടെ വിവാഹ കാര്യം കുടുംബാംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ അവർക്ക് എതിർപ്പ് അല്ല ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് മതവിഭാഗത്തിൽ പെട്ടതായതുകൊണ്ട് മുന്നോട്ട് എങ്ങനെ ബന്ധുക്കളുടെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ ഓർത്തായിരുന്നു ആശങ്കകൾ. അമ്പലത്തിലും പള്ളിയിലുമൊന്നുമല്ല ഞങ്ങളുടെ വിവാഹം നടന്നത്.
പകരം കോട്ടയത്തെ സുമംഗലം ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം എന്നും സുദീപ് അഭിമുഖത്തിൽ പറഞ്ഞു. കോളേജിൽ പഠിക്കുന്ന കാലത്ത് തനിക്കൊപ്പം പാട്ട് ഉണ്ടായിരുന്നു. കോളേജിലെ മരച്ചുവടുകളിൽ ഇരുന്ന് കൂട്ടുകാർക്കൊപ്പം പാട്ട് പാടുമായിരുന്നു. ക്ലാസ് റൂമിൽ വെച്ച് പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള പാട്ടുകളൊക്കെ പാടാൻ ആവശ്യപ്പെടുമ്പോൾ മറ്റു സുഹൃത്തുക്കൾക്കൊക്കെ അസൂയ ആയിരുന്നു. പക്ഷേ അന്നൊന്നും താൻ ഒരു പാട്ടുകാരൻ ആകുമെന്നോ ഇത് തന്നെ പ്രൊഫഷനായി മാറുമെന്നോ കരുതിയില്ല എന്നും താരം പറയുന്നു.