കേരളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ടിവിക്ക് മുന്നിൽ പിടിച്ചിരുത്തിയ സീരിയൽ ആയ വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല. രുഗ്മിണിക്ക് ജീവൻ നൽകിയത് ഒരു ബഹുമുഖ പ്രതിഭ എന്ന് തന്നെ പറയാവുന്ന പ്രിയ മേനോൻ ആയിരുന്നു. വേറിട്ട അഭിനയ സിദ്ധി സ്വന്തമാക്കിയ നടി. സംവിധായക, ക്യാൻവാസിൽ അത്ഭുതങ്ങൾ പകർത്തുന്ന ചിത്രകാരി, മികച്ച നർത്തകി, സംഗീതജ്ഞ, അധ്യാപിക, പാചക വിദഗ്ധ, ജ്വല്ലറി മേക്കർ തുടങ്ങിയ പ്രിയാ മേനോൻ കൈവയ്ക്കാത്ത മേഖലകൾ തന്നെ ചുരുക്കമാണ്.
മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാൻ വേണ്ടി മാത്രം ഒമാനിൽ നിന്നും മുംബൈയിൽ നിന്നും കേരളത്തിൽ എത്തിയിരുന്ന പ്രിയ കൊടുങ്ങല്ലൂർ സ്വദേശിയാണ്. മലയാളം നന്നായി അറിയില്ലെങ്കിലും പ്രിയ മേനോനെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ഉണ്ടാകില്ല. വാനമ്പാടിയിൽ രുക്മിണി മികച്ച മൈലേജാണ് നടിക്ക് നേടിക്കൊടുത്തത്. വാനമ്പാടിയിൽ രുഗ്മിണിക്ക് ശേഷം സൂര്യ ടിവിയിൽ സ്വന്തം സുജാതയിലൂടെ പ്രിയ വീണ്ടും സ്ക്രീനിലേക്ക് എത്തി. മണിമംഗലത്ത് മഹിളാ മണി അമ്മയായിട്ടാണ് പ്രിയയുടെ മടങ്ങിവരവ്.
അതേസമയം ഫ്ലവേഴ്സ് ചാനലിലെ മൂന്ന് മണി സീരിയലിലെ ജലജ എന്ന വിലത്തിയായും നടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ കഥാപാത്രം വലിയ ആഴത്തിലാണ് മലയാള ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്. മികച്ച ചിത്രകാരി എന്നതിലുപരി സംഗീത ആൽബങ്ങളിലും, കുക്കറി ഷോകളിലും, ജ്വല്ലറി മേക്കിങ്ങിലും പ്രിയാ മേനോന്റെ സജീവ സാന്നിധ്യം ഉണ്ട്.
ഭരതനാട്യ നർത്തകിയായും പ്രിയ തിളങ്ങുന്നുണ്ട്. അച്ഛനും അമ്മയും മുംബൈയിലായിരുന്നതുകൊണ്ട് പഠിച്ചതും വളർന്നതും എല്ലാം അവിടെയാണ്. വിവാഹശേഷം മസ്കറ്റിൽ ആയിരുന്നു. അവിടെ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി ജോലി നോക്കി. 2013 പ്രിയാനന്ദൻ എന്ന സംവിധായകനെ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഒരു നാടകം ചെയ്തിരുന്നു. അങ്ങനെയാണ് അഭിനയിക്കാൻ കഴിയും എന്ന് മനസ്സിലാക്കിയത്.
ശേഷം ഒരു മലയാള സിനിമയിൽ അഭിനയിച്ചു. ഭർത്താവും മക്കളും ഏറെ പിന്തുണയ്ക്കുന്നുണ്ട്. ഭർത്താവ് മധു ഒമാൻ മെഡിക്കൽ കോളേജ് അക്കാദമിക്ക് രജിസ്ട്രാർ ആണ്. മക്കൾ രണ്ടുപേർ ഡോക്ടറാണ്. അമ്മയ്ക്ക് താൻ അഭിനയിക്കുന്നതിനോട് ഇപ്പോഴും താല്പര്യം ഇല്ല. എന്നാൽ അച്ഛൻ അങ്ങനെ അല്ല എന്നും പ്രിയ മേനോൻ പറയുന്നു.