മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും എപ്പോഴും തന്റേതായ വ്യത്യസ്തമായ പാത പിന്തുടരുകയും ചെയ്ത സംവിധായകനാണ് വിനയൻ.പലപ്പോഴും സിനിമാരംഗത്തെ പല രീതികളെ കുറിച്ചും അദ്ദേഹം വിമർശനങ്ങളുമായും മറ്റും രംഗത്തെത്തിയിട്ടുണ്ട്.ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.ദേശീയ പുരസ്കാരം നഷ്ടപ്പെട്ടപ്പോൾ നടൻ കലാഭവൻ മണി പണ്ട് ബോധംകെട്ട് വീണതിന്റെ യഥാർത്ഥ കാരണമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അദ്ദേഹം ബോധംകെട്ട് വീണപ്പോൾ എല്ലാവരും അതുകണ്ട് കളിയാക്കി ചിരിച്ചു.എന്നാൽ അതിൻറെ യഥാർത്ഥ കാരണം ആരും അന്വേഷിച്ചില്ല.മണി കരയുന്നത് കണ്ടപ്പോൾ താൻ വല്ലാതെ പതറിപ്പോയെന്നും വിനയൻ പറയുന്നു.തൻറെ ജീവിതയാത്രയിലെ ഓർമ്മ ചിന്തകൾ കുറിക്കുന്നതിനിടയിൽ പലരെപ്പറ്റിയും എഴുതാൻ തുടങ്ങിയതായി വിനയൻ പറയുന്നു.അത്തരത്തിൽ കലാഭവൻ മണിയെ കുറിച്ച് എഴുതാൻ തുടങ്ങിയപ്പോൾ താൻ കരഞ്ഞു പോയെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.’കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ ഇന്നെന്റെ കണ്ണു നിറഞ്ഞു പോയി എന്നതാണു സത്യം.
ചെറുപ്പത്തിൽ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോൾ വളരെ വേഗം പൊട്ടിക്കരയുകയും.ചെറിയ സന്തോഷങ്ങളിൽ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു മണി.ആ മണി 2000ലെ നാഷണൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്കു സ്പെഷ്യൽ ജൂറി അവാർഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോൾ പിന്നെ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്.ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാർത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല ചിലരൊക്കെ അതു തമാശയാക്കി എടുത്തു,ചിലരൊക്കെ മണിയെ കളിയാക്കി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ഒരു കൊച്ചു സിനിമ കേരളത്തിൽ സുപ്പർഹിറ്റായി ഓടിയപ്പോൾ മണിക്ക് അവാർഡ് ലഭിക്കും എന്നൊക്കെ അയാളെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു എന്നത് സത്യമാണ്.പക്ഷേ നമ്മുടെ സിനിമകളൊന്നും അവാർഡിലേക്കു പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട.2000 ലെ ദേശീയ അവാർഡ് സമയത്ത് ചാലക്കുടിയിൽ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനൽ അനൗൺസ്മെൻറ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിർബ്ബന്ധപുർവ്വം ഞാൻ മണിയോടു പറഞ്ഞു.എങ്കിലും എന്റെ അവാർഡ് ഉറപ്പാ സാറെ,എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ.
അതു സത്യമാ സാറെ,സാറൊന്ന് ചിരിക്ക് എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല.പക്ഷേ എന്റെ മനസ്സൂ പറഞ്ഞപോലെ തന്നെ മണിക്കു അവാർഡു കിട്ടിയില്ല.ആശ്വാസ അവാർഡ് പോലെ സ്പെഷ്യൽ ജൂറി അവാർഡും.അവാർഡ് പ്രഖ്യാപനത്തിന്റെ തലേദിവസം ഉണ്ടായ സന്തോഷത്തിന്റെ ഇരട്ടിയോടെ മണി കരയുന്നത് കണ്ടപ്പോൾ ഞാനും പതറിപ്പോയി.എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാർത്ഥ ചിത്രവും ഒക്കെ എന്റെ ഓർമ്മക്കുറിപ്പുകളിൽ പിന്നിടു നിങ്ങൾക്കു വായിക്കാം.ഇത്തരത്തിലായിരുന്നു വിനയൻ കുറിപ്പ് അവസാനിപ്പിച്ചത്.