പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ സുനിൽ ബാബു അന്തരിച്ച വാർത്ത ഏറെ ദുഃഖത്തോടെയാണ് സിനിമ ലോകം ഏറ്റെടുത്തത്.ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 മണിക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ 50 വയസ്സായിരുന്നു അദ്ദേഹത്തിൻറെ പ്രായം.മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി സിനിമ മേഖലകളിൽ തിരക്കുള്ള കലാസംവിധായകനായിരുന്നു സുനിൽ ബാബു. കാലിൽ ഉണ്ടായ ഒരു നീലിനെ തുടർന്നാണ് സുനിൽ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നിരവധി സിനിമ പ്രവർത്തകരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു രംഗത്ത് വന്നിരിക്കുന്നത്. സുനിൽ ബാബുവിന്റെ മരണത്തിൽ അനുശോചിച്ചുള്ള ദുൽഖർ സൽമാൻറെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.’ഹൃദയം വേദനിക്കുന്നു.തന്റെ കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്ദമായി സ്വന്തം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്.ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ ജീവൻ നല്കി.നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി താൻ പ്രാര്‍ഥിക്കുന്നു’.ഇത്തരത്തിൽ ആയിരുന്നു ദുൽഖറിന്റെ പോസ്റ്റ്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് സുനിൽ ബാബു. മൈസൂർ ആർട്സ് കോളേജിലെ പഠനത്തിനുശേഷം കലാസംവിധായകൻ സാബു സിറിലിൻറെ അസിസ്റ്റൻറ് ആയിട്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.സന്തോഷ് ശിവൻ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി എത്തിയ അനന്തഭദ്രത്തിലെ കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് സുനിൽ ബാബു നേടിയിട്ടുണ്ട്.ഉറുമി,പഴശ്ശിരാജ,ഛോട്ടാ മുംബൈ, പ്രേമം,നോട്ട്ബുക്ക്,കായംകുളം കൊച്ചുണ്ണി, ബാംഗ്ലൂർ ഡെയ്സ്,എം എസ് ധോണി,ഗജിനി, ലക്ഷ്യ,സ്പെഷൽ ചൗബീസ് എന്നിവയാണ് അദ്ദേഹത്തിൻറെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
‘ഒരു ജീനിയസിൻറെ കൂടെ വർക്ക് ചെയ്ത നിരവധി ഓർമ്മകൾ ഉണ്ട് ആദരാഞ്ജലികൾ സുനിലേട്ടാ’എന്ന് കുറിച്ചാണ് പൃഥ്വിരാജ് സുനിൽ ബാബുവിന് അനുശോചനം അറിയിച്ചത്.വംശീ പെഡപ്പിള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനായ വാരിസ് എന്ന ചിത്രത്തിലാണ് സുനിൽ ബാബു അവസാനമായി പ്രവർത്തിച്ചത്.ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയയിലെ തന്നെ മികച്ച ടെക്നീഷ്യനെയാണ് നഷ്ടമായിരിക്കുന്നത് എന്നാണ് ദുൽഖറിന്റെ പോസ്റ്റിന് താഴെ സംവിധായകൻ റോഷൻ ആൻഡ്രൂസിൻറെ കമൻറ്.