66കാരിയുടെ പ്രാർത്ഥനകൾ ഫലിച്ചു മുനവ്വറലി ശിഹാബ് തങ്ങൾ ജമീല ഉമ്മയ്ക്ക് മുന്നിൽ ദൈവമായി അവതരിച്ചു. അറുപതാം വയസ്സിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉമ്മയെ വരുമാനം നിലച്ചതോടെ ഏക മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ടതും തുടർന്ന് വാർദ്ധക്യത്തിൽ ജോലി തേടി ഗൾഫിൽ എത്തിയ ജമീല ഉമ്മയുടെ വാർത്ത പുറത്തുവന്നതിന് ശേഷം മണിക്കൂറുകൾക്കകം ആണ് തങ്ങൾ ജമീല വീട്ടുവേല ചെയ്യുന്ന ഫ്ലാറ്റിൽ എത്തി ആശ്വസിപ്പിച്ചത്. ഒപ്പം ജന്മനാടായ തൃശ്ശൂർ ചേലക്കരയിൽ അടച്ചുറപ്പുള്ള വീടു പണി തരുമെന്ന് ഉറപ്പും നൽകി.
പ്രവാസിയായി ഒരുപാട് കാലം വീട്ടുജോലി ചെയ്ത് മക്കളെ പോറ്റി വളർത്തി തിരിച്ചു നാട്ടിലെത്തിയപ്പോൾ ജമീല ഉമ്മയ്ക്ക് നേരിടേണ്ടിവന്നത് വേദനാജനകമായ അനുഭവങ്ങളാണ്. മകളെയും മകളുടെ മക്കളെയും നല്ല രീതിയിൽ വളർത്താനും വിവാഹം ചെയ്തു കൊടുക്കാനും ജമീല ഉമ്മ കഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല. അന്യനാട്ടിൽ മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട്, വീട്ടുജോലി ചെയ്തു വാർദ്ധക്യം ആയപ്പോൾ ശിഷ്ടകാലം മക്കളുമൊത്ത് കഴിയാൻ നാട്ടിലെത്തിയ ജമീല ഉമ്മയെ കാത്തിരുന്നത് മക്കളുടെ അകറ്റൽ ആയിരുന്നു.
അന്യനാട്ടിൽ പണിയെടുത്ത് അത്രയും നാൾ ലീവിന് തിരിച്ച് ജന്മനാട്ടിലേക്ക് ചെല്ലുമ്പോൾ ലഭിച്ചിരുന്ന സ്വീകരണം അല്ല ജോലി ഉപേക്ഷിച്ച് ശിഷ്ടകാലം മക്കൾക്കൊപ്പം കഴിയാൻ ചെന്ന ഉമ്മയെ കാത്തിരുന്നത്. മക്കൾക്ക് നൽകാൻ ഉമ്മയുടെ കയ്യിൽ ഇനി പണമില്ല എന്നറിഞ്ഞ അവർ ഉമ്മയെ വീട്ടിൽ നിന്നും പുറത്താക്കി. ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർക്കാൻ ഉമ്മ വീണ്ടും ഗൾഫിൽ എത്തി. നീണ്ട രണ്ടു വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ നാട്ടിൽ മൂന്ന് സെൻറ് സ്ഥലം സ്വന്തമായി വാങ്ങി. അടച്ചുറപ്പുള്ള ഒരു ഒറ്റ മുറി വീടിനായി സുമനസ്സുകളുടെ സഹായം തേടിയ ഉമ്മയ്ക്ക് ദൈവത്തെപ്പോലെ സഹായഹസ്തവുമായി എത്തിയ മുനവ്വറലി തങ്ങൾ.
സ്വയം ജീവിക്കാൻ മറന്ന ജമീല ഒടുവിൽ വീട്ടുകാർ ഇറക്കിവിട്ടതോടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് നിരാശയിൽ കഴിഞ്ഞ ഉമ്മ സ്വപ്നഭവനം യാഥാർത്ഥ്യമാകുന്ന സന്തോഷത്തിലാണ്. തൃശ്ശൂർ ചേലക്കരയിലെ ലീഗ് പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ട വീട് പണികൾ തുടങ്ങുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സ്വീകരിക്കാൻ ഫോണിലൂടെ നിർദ്ദേശം നൽകിയാണ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മടങ്ങിയത്. കെഎംസിസി യു എ ഇ ജനറൽ സെക്രട്ടറി അൻവർ അടക്കമുള്ള പ്രവർത്തകരും ആ സന്തോഷ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. വർഷങ്ങൾക്കുശേഷം കണ്ണീരില്ലാതെ ഒരു സന്തോഷത്തിരുന്നാളാണ് ജമീലയെ കാത്തിരിക്കുന്നത്. സഹായഹസ്തവുമായി എത്തിയ മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്ക് ഒരിക്കലും പറഞ്ഞാൽ തീരാത്ത നന്ദിയാണ് ആ അമ്മയുടെ മനസ്സിൽ.