ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദിക്കാതിരുന്നിട്ട് കിട്ടുന്ന പദവികൾ തനിക്ക് വേണ്ടെന്ന് കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. പത്തനാപുരത്ത് പാർട്ടി പരിപാടിയില് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിൻറെ പ്രതികരണം. നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് എൻറെ ഉത്തരവാദിത്വമാണ്. ഒന്നും മിണ്ടാതിരുന്നാൽ മന്ത്രിയാക്കാൻ സാധ്യതയുണ്ട് എന്നാൽ അങ്ങനെ കിട്ടുന്നത് വേണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേ എന്ന് ചിലർ ചോദിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സത്യം പറയുമ്പോൾ എന്തിനാണ് ദേഷ്യപ്പെടുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകർ അനീതിക്കെതിരെ പ്രതികരിക്കുന്നരാവണം എന്നും അത് സർക്കാരിനെതിരെ പ്രതികരിക്കുന്നതായി കാണേണ്ട എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നതാണ് അതിൻറെ അർത്ഥം. അത് കേരള കോൺഗ്രസിൻറെ മുഖമുദ്രയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ട ജനങ്ങളുടെ കാര്യം അവിടെ പറഞ്ഞാൽ മാത്രമേ ലോകം അറിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ പത്തനാപുരത്തോ കൊല്ലത്തോ ചെന്ന് പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചാൽ മാധ്യമങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിയമസഭയിൽ ആകുമ്പോൾ ആ കുഴപ്പമില്ല എന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിൽ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എംഎൽഎമാരും കേൾക്കും. അവരെല്ലാവരും ആ വിഷയത്തിൽ താൽപര്യം കാണിക്കുമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കാര്യങ്ങൾ അവിടെയാണ് പറയേണ്ടതെന്നും മിണ്ടാതിരുന്ന് കിട്ടുന്ന ഒരു സ്ഥാനമാനവും തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനം കഴുതയല്ല അത് മനസ്സിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. താൻ ഒരു വാക്ക് പറഞ്ഞാൽ അത് മാറ്റി പറയില്ല എന്നും, സംസ്ഥാനത്ത് സ്കൂട്ടറിൽ കുട്ടികളെ ഇരുത്തിക്കൊണ്ടുപോയാൽ ഫൈൻ അടിക്കും എന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്ത ഒരേയൊരു രാഷ്ട്രീയക്കാരൻ താൻ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണും എന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തനിക്കറിയാമെന്നും, അദ്ദേഹം അത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് എന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ പോയി പേടിച്ച് കാലിടയിൽ കയ്യും വെച്ച് പമ്മി ഇരുന്നിട്ട് എഴുന്നേറ്റ് വരാനാണോ എന്നെ അങ്ങോട്ടേക്ക് പറഞ്ഞുവിട്ടത് എന്നും ഗണേഷ് ചോദിക്കുന്നു. ഇവിടുത്തെ ആൾക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണമെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.