മലയാളിയുടെ ജീവിതത്തിന്റെയും യാത്രയുടെയും ഭാഗമാണ് വർഷങ്ങളായി കെഎസ്ആർടിസി. ഇപ്പോൾ കെഎസ്ആർടിസിയും ഡീജിറ്റൽ പെയ്മെൻറിലേക്ക് മാറുകയാണ്.ബസ്സുകളിൽ പതിപ്പിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാനിങ് കോഡ് വഴി ഇനിമുതൽ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം.പദ്ധതി ഇന്നുമുതൽ നിലവിൽ വരും എന്നാണ് അറിയാൻ ആകുന്നത്. ഗതാഗത മന്ത്രി ആൻറണി രാജുവാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.ഇതോടെ ബാലൻസ് കിട്ടില്ലെന്ന് തോന്നലും കണ്ടക്ടറുമായി തർക്കിക്കേണ്ട അവസ്ഥയും യാത്രക്കാർക്ക് ഒഴിവാക്കാൻ ആകും.
പല വിദേശ രാജ്യങ്ങളിലും ബസ് ടിക്കറ്റ് പണം നൽകുന്നതിന് ഇത്തരം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കെഎസ്ആർടിസിയിൽ വൈകിയ വേളയിലാണ് ഇത് ആരംഭിക്കുന്നത്. ഇതുവഴി ക്യു ആർ കോഡ് സ്കാൻ ചെയ്ത് പെയ്മെൻറ് നടത്തുകയും അത് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്താൽ മതി.കെഎസ്ആർടിസി ബസുകളിൽ ചില്ലറയുടെ പേരിൽ കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കങ്ങളുണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്.ഈ സാഹചര്യത്തിലാണ് ബസുകളിൽ യുപിഐ പേയ്മെന്റ് സംവിധാനം കൊണ്ടുവരുന്നത്.
ആദ്യം കെഎസ്ആർടിസിയിലും ക്രമേണ എല്ലാ ബസ്സുകളിലേക്കും ഈ സംവിധാനം കൊണ്ടുവരുമെന്നാണ് അറിയാൻ ആകുന്നത്.ഇത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഏറെ പ്രയോജനപ്രദം ആകും എന്നാണ് കണക്കുകൂട്ടുന്നത്. പൊതുവേ ഡിജിറ്റൽ പെയ്മെൻറ് വ്യാപകമല്ലാതിരുന്ന കേരളത്തിൽ കോവിഡിന്റെ വരവോടു കൂടിയാണ് ഇത് കൂടുതൽ ജനപ്രിയമായി മാറിയത്.ഈ പുതുവർഷത്തിൽ ഇലക്ട്രിക് ബസ്സുകൾ അടക്കം നിരവധി പുതിയ ബസ്സുകൾ ആണ് കെഎസ്ആർടിസിയുടെ നിരത്തിലിറങ്ങാൻ കാത്തുകിടക്കുന്നത്.ഇതിൻറെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.
കെഎസ്ആർടിസി ബസ്സുകൾക്ക് വൃത്തിയില്ലെന്ന പരാതി പൊതുവേ ഉയരുന്നതാണ്.ഇത് പരിഹരിക്കാനായി തങ്ങളുടെ ഏറ്റവും പുതിയ സ്വിഫ്റ്റ് ബസുകളുടെ കഴുകൽ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിരിക്കുകയാണ് കെഎസ്ആർടിസി. പുതിയ ബഡ്ജറ്റ് ടൂറിസം പദ്ധതികൾ വിജയത്തിൽ ആയതിന്റെ ആഘോഷത്തിലാണ് കെഎസ്ആർടിസി.കെഎസ്ആർടിസി ആരംഭിച്ച ബഡ്ജറ്റ് ടൂറിസം പദ്ധതി നെയ്യാറ്റിൻകര ഡിപ്പോയിൽ നൂറ് യാത്രകൾ ഈയടുത്താണ് പിന്നിട്ടത്.സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് ബസ് ബഡ്ജറ്റ് ടൂറിസം യാത്രക്കായി വിനിയോഗിച്ചതും നെയ്യാറ്റിൻകര യൂണിറ്റിൽ ആയിരുന്നു.