വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ വാഹന ലോകത്ത് വിപ്ലവം സൃഷ്ടിച്ച തന്റേതായ സ്ഥാനം നേടിയെടുത്ത വാഹനമായിരുന്നു കൈനറ്റിക് ലൂണ.ഇപ്പോൾ വീണ്ടും വാഹനം ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.ഇലക്ട്രിക് ലൂണയുടെ പ്രധാന ഷാസി,മെയിൻ സ്റ്റാൻഡ്,സൈഡ് സ്റ്റാൻഡ്,സ്വിംഗ് ആം തുടങ്ങിയവ വികസിപ്പിച്ചെടുത്തതായി കൈനറ്റിക് എൻജിനീയറിങ് ലിമിറ്റഡ്(കെഇഐഎൽ)പറയുന്നു.പഴയ ലൂണയെ പോലെ ഇലക്ട്രിക് പതിപ്പ് മികച്ച വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന്കെഇഎൽ മാനേജിംഗ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ പറഞ്ഞു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ഒരു പ്രത്യേക പ്ലാന്റിലാണ് വാഹനത്തിൻറെ നിർമ്മാണം ആരംഭിക്കുന്നതെന്നാണ് സൂചന.മാസത്തിൽ ഏതാണ്ട് 5000 ലൂണകൾ ഈ പ്ലാന്റിൽ നിന്ന് പുറത്തിറക്കാൻ കഴിയും.സാധാരണക്കാരെയും മാർക്കറ്റുകളിലെ ലോഡിങ് ഉപയോഗത്തിനും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വരാനിരിക്കുന്ന ഇ ലൂണയുടെ വില,ബാറ്ററി പാക്ക്,സവിശേഷതകൾ എന്നിവ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഹനം ഇന്ന് മാർക്കറ്റിൽ ലോഞ്ച് ചെയ്യും എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
1972 ലാണ് ആദ്യമായി കൈനറ്റിക് എൻജിനീയറിങ് ലൂണയെ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. 50 സിസി സിംഗിൾ സിലിണ്ടർ എൻജിൻ ആയിരുന്നു അന്നത്തെ ലൂണയ്ക്ക് കരുത്തേകിയിരുന്നത്. താമസിയാതെ ഇന്ത്യൻ മാർക്കറ്റിലെ ഏറ്റവും കാര്യക്ഷമവും ലാഭവുമായ മോഡലായി ലൂണയ്ക്ക് മാറാനായി.പ്രതാപകാലത്ത് പ്രതിദിനം ഏകദേശം 2000 യൂണിറ്റുകളോളം ലൂണ വിറ്റിരുന്നു. അക്കാലത്ത് ഏകദേശം 2000 രൂപയായിരുന്നു ലൂണയുടെ വില.പഴയ ലൂണാ ഇറങ്ങി 50 വർഷം തികയുന്ന സാഹചര്യത്തിലാണ് ലൂണ ഇലക്ട്രിക് രൂപത്തിൽ എത്തുന്നത്.
2000-കളുടെ തുടക്കത്തിലാണ് കൈനറ്റിക് എൻജിനീയറിംഗ് ലൂണയുടെ ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിക്കുന്നത്.അതുവരെ ഏതാണ്ട് 10 ലക്ഷത്തിലധികം യൂണിറ്റ് ലൂണകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്.അടുത്തവർഷത്തോടനുബന്ധിച്ച് ഈ ലൂണയുടെ ഉത്പാദനം വർദ്ധിപ്പിച്ച് വൻ ലാഭമാണ് കമ്പനി മുന്നിൽ കാണുന്നത്.ഒരു കാലഘട്ടത്തിൽ തന്നെ പ്രതീകമായി മാറിയ ലോണയുടെ ഇലക്ട്രിക് രൂപത്തിലുള്ള ഈ തിരിച്ചുവരവ് ജനങ്ങൾക്കിടയിൽ വാഹനത്തിന് മികച്ച സ്വീകാര്യത നൽകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.