ഒരുകാലത്ത് നടിയായും നിർമ്മാതാവായും മലയാളം സിനിമയിൽ നിറഞ്ഞുനിന്നയാളാണ് സാന്ദ്ര തോമസ്. ഇടയ്ക്ക് കുറച്ചുകാലം സിനിമയിൽ നിന്നും മാറിനിന്നെങ്കിലും പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത് വീണ്ടും സജീവമാവുകയാണ് സാന്ദ്ര. നല്ല നിലാവുള്ള രാത്രി എന്ന സിനിമയുമായാണ് സാന്ദ്ര വീണ്ടും നിർമ്മാണത്തിലേക്ക് എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു സാന്ദ്ര. യൂട്യൂബ് ചാനലിലൂടെ മക്കളായ തങ്കക്കുലുസിന്റെ വിശേഷങ്ങളുമായാണ് സാന്ദ്ര എത്തിയിരുന്നത്. അടുത്തിടെ യൂട്യൂബ് ചാനൽ സാന്ദ്ര നിർത്തിയിരുന്നു. മക്കളുടെ പഠനത്തെയും ഭാവിയെയും മുൻനിർത്തിയാണ് വീഡിയോകൾ ചെയ്യുന്നത് നിർത്തുന്നത് എന്നാണ് സാന്ദ്ര പറഞ്ഞത്.
എങ്കിലും ഇൻസ്റ്റഗ്രാമിലൂടെ വിശേഷങ്ങൾ സാന്ദ്ര പങ്കു വയ്ക്കാറുണ്ട്. സിനിമയുടെ തിരക്കുകളിലേക്ക് കടക്കുമ്പോഴും കുട്ടികളുടെ കാര്യങ്ങൾ തന്നെയാണ് നോക്കുന്നത്. സ്ട്രെസ്സ് നിറഞ്ഞ ജോലിയാണ് സിനിമയിലേത്. അതിനൊപ്പം ഫാമിലി ലൈഫും സ്മൂത്തായി കൊണ്ടുപോവുക വലിയ ചലഞ്ച് ആണെന്ന് സാന്ദ്ര പറയുന്നു. മക്കൾക്ക് മാക്സിമം സമയം നൽകാറുണ്ട്. അടുക്കളയിലെ ജോലിയും മക്കളുടെ കാര്യങ്ങളൊക്കെ നോക്കുന്നത് താൻ തന്നെയാണ്. ഇടയ്ക്ക് ആരെയെങ്കിലും വയ്ക്കും. യാത്രകൾ ഒരുപാട് വേണ്ടിവരുന്നത് കൊണ്ട് സ്ഥിരമായി ആളെ വെക്കാൻ സാധിക്കില്ല. കുടുംബസമേതം ആണ് സൈറ്റിലേക്ക് പോകാറുള്ളത് എന്നും സാന്ദ്ര പറഞ്ഞു. തങ്കക്കുലുസുവിന് കുട്ടിത്വവും കളികളും ഉണ്ട്.
അതേസമയം അവർ നല്ല പക്വതയുള്ളവരാണെന്നും സാന്ദ്ര പറഞ്ഞു. ഒരു അനുഭവവും പങ്കുവെച്ചു. ഒരു വർക്ക് തീരാത്തതിൽ താൻ അസ്വസ്ഥതയായിരിക്കുകയാണ്. റിലീസ് മാറ്റിവെക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഫോണിലൂടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന മക്കൾ ഇത് കേട്ടു. അമ്മ ദേഷ്യപ്പെട്ടാൽ പടം തീരുമോ എന്നാണ് രണ്ടാളും വന്ന് ചോദിച്ചത്. ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ അവർ ഒബ്സർവ് ചെയ്യാറുണ്ട്. ആരോടെങ്കിലും താൻ വഴക്കുണ്ടാക്കിയാൽ അമ്മ വിട്ടുകൊടുക്കു എന്നാണ് അവർ പറയുക. ടെൻഷൻ ആണെങ്കിൽ അത് മനസ്സിലാക്കി അവർ വന്ന് ചോദിക്കും. നേരത്തെ കുഞ്ഞു പിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ട് അവർക്ക് എന്തു മനസ്സിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു.
അവർക്കൊന്നും മനസ്സിലായില്ലെങ്കിലും തൻറെ വിഷമം കുട്ടികൾക്ക് മനസ്സിലാവുന്നുണ്ടല്ലോ എന്ന് സാന്ദ്ര പറയുന്നു. താൻ ഇറിറ്റേറ്റഡ് ആകുമ്പോൾ അവരും അതുപോലെ ആകും. ഇതാവുമ്പോൾ രണ്ടുകൂട്ടർക്കും പ്രശ്നങ്ങളില്ല. മനസ്സ് തകർന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യും. അപ്പോൾ ഭയങ്കരമായിട്ട് മാറ്റം വരും. നമ്മുടെ വിഷമങ്ങൾ ഒന്നും ഒന്നുമല്ല എന്ന് മനസ്സിലാകും എന്നും സാന്ദ്ര പറഞ്ഞു. അമ്മ എന്താണ് അഭിനയിക്കാത്തത് അമ്മ അഭിനയിച്ചു കാണാൻ ആഗ്രഹമുണ്ടെന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ അഭിനയത്തിലൊക്കെ പരീക്ഷണം നടത്തിയേക്കും എന്നും സാന്ദ്ര വ്യക്തമാക്കി. സിനിമയിലെ പ്രൊഡ്യൂസർ ആയി തുടരുന്നത് കൊണ്ട് അധികം മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് സാന്ദ്ര പറഞ്ഞു.
ലൊക്കേഷനിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ എത്താറുണ്ട്. തെറ്റുകളിലും വീഴ്ചകളിൽ നിന്നും ഒക്കെയാണ് പലതും പഠിച്ചത്. എന്ത് കാര്യം പറയാനുണ്ടെങ്കിലും ആരുടെയാണെങ്കിലും മുഖത്ത് നോക്കി പറയും. ആളുകളെ ഡീൽ ചെയ്യുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു. അതൊക്കെ പഠിച്ചത് സിനിമയിൽ നിന്നാണ്. കാര്യങ്ങളെ സ്ട്രൈറ്റ് ഫോർവേഡ് ആയി സമീപിക്കാൻ ആണ് താല്പര്യം. നടക്കാത്ത കാര്യം ആണെങ്കിൽ അത് ആദ്യമേ പറയും എന്നും സാന്ദ്ര പറഞ്ഞു. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്ദ്ര തോമസ് നിർമ്മിക്കുന്ന നല്ല നിലാവുള്ള രാത്രി.