മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും നിർമ്മാതാവുമാണ് സാന്ദ്ര തോമസ്. മലയാള സിനിമയിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് സാന്ദ്ര. കുറച്ചുകാലങ്ങളായി നിർമ്മാണ രംഗത്ത് നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു സാന്ദ്ര. ഇപ്പോഴിതാ പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. പുരുഷന്മാർ മാത്രം അഭിനേതാക്കളായ നല്ല നിലാവുള്ള രാത്രി എന്ന ചിത്രമാണ് സാന്ദ്ര നിർമ്മിക്കുന്നത്. അതിനിടെ സാന്ദ്ര നൽകിയ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിലെ സ്ത്രീ നിർമ്മാതാക്കൾ അടക്കമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയാണ് സാന്ദ്ര. പുതിയ ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കുവെച്ച് മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഏറ്റവും കൂടുതൽ പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമയെന്നും സിനിമയിലുള്ള പുരുഷന്മാർ 10 30 വർഷം പിന്നിലാണെന്നുമാണ് സാന്ദ്ര പറയുന്നത്. താൻ കഴിഞ്ഞ 12 വർഷമായി സിനിമയിൽ സജീവമാണെന്നും എന്നാൽ ഇതുവരെ അതിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് സാന്ദ്ര പറയുന്നുണ്ട്. സ്ത്രീ നിർമ്മാതാവ് എന്ന നിലയിൽ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു സാന്ദ്ര. ഒരു നിർമ്മാതാവായി വളർന്നപ്പോഴും ഇപ്പോൾ തിരിച്ചുവരുമ്പോഴും ഞാൻ മനസ്സിലാക്കുന്ന ഏറ്റവും പ്രധാന പ്രശ്നം ആളുകളെ കൈകാര്യം ചെയ്യുന്ന വിധം ആണെന്ന് സാന്ദ്ര പറയുന്നു. ഏറ്റവും അധികം പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമ.
ഞാനൊരു സ്ത്രീയാണെന്ന് ഇതുവരെ എവിടെയും സ്വയം കാണിച്ചിട്ടില്ല. സിനിമാ മേഖലയിൽ ഒരു സ്ത്രീക്ക് ഒരു പ്രശ്നം ഉണ്ടായാൽ പരാതിയുമായി ചെല്ലുന്ന അസോസിയേഷനുകളിൽ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ പോലും വഹിക്കുന്നത് പുരുഷന്മാരാണെന്നും സാന്ദ്ര പറഞ്ഞു. പ്രധാനപ്പെട്ട ഒരു സംഘടനയിലും സ്ത്രീയ്ക്ക് പ്രാധാന്യമുള്ള റോളുകൾ ഇല്ല. ഡബ്ല്യൂ സി സി പോലുള്ള സ്ത്രീ സംഘടനകൾ അവരുടെ അംഗങ്ങളുടെ പ്രശ്നങ്ങൾ മാത്രമേ കേൾക്കുകയുള്ളൂ എന്നും എല്ലാ സ്ത്രീകളുടെയും പ്രശ്നങ്ങളിൽ അവർ ഇടപെടാറില്ല എന്ന വിമർശനവും സാന്ദ്രവും ഉന്നയിക്കുന്നുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കുന്നില്ല എന്നും അവർ പറഞ്ഞു.
നമ്മുടെ സമൂഹത്തിലെ പുരുഷന്മാർ ഇപ്പോൾ പുരോഗമനപരമായി മാറിയിട്ടുണ്ട്. പക്ഷേ സിനിമ മേഖലയിലുള്ള പുരുഷന്മാർ ഇപ്പോഴും 10 30 വർഷം പിറകിലാണെന്ന് സാന്ദ്ര പറഞ്ഞു. സ്ത്രീകൾ എന്നാൽ അടിമകൾ എന്നാണ് അവർ ഇപ്പോഴും കരുതുന്നത് ഒരു കാര്യം സാധിച്ചു കിട്ടുവാൻ നമ്മൾ കെഞ്ചി പറയണം എന്ന അവസ്ഥയാണ്. 2011 ഈ രംഗത്തെത്തിയ ആളാണ് ഞാൻ. കഴിഞ്ഞ 12 വർഷങ്ങളിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ല എന്നും സാന്ദ്ര പറഞ്ഞു. പുരുഷ മേധാവിത്വം ഉണ്ട് എന്ന് പറയുമ്പോഴും അവർ സ്ത്രീയെ ഭയക്കുന്നുണ്ട്. ഒരു വനിതാ പ്രവർത്തക പരാതിയുമായി രംഗത്തെത്തിയാൽ അവളെ ഒറ്റപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ആണ്.
എനിക്കും അത്തരം അനുഭവങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ഈ രീതികൾക്കൊക്കെ ഒരു മാറ്റം വരണം. കൂടുതൽ സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിലേക്ക് വന്നാൽ മാത്രമേ ഈമാറ്റം സാധ്യമാകുമെന്നും സാന്ദ്ര പറയുന്നു. നടിയായി സിനിമയിലെത്തിയതാണ് സാന്ദ്ര തോമസ്. 1991 പുറത്തിറങ്ങിയ നെറ്റിപ്പട്ടം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.
പിന്നീട് 2012 ഫ്രൈഡേ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടായിരുന്നു നിർമ്മാണ രംഗത്തേക്കുള്ള വരവ്. വിജയ് ബാബുവിനൊപ്പം ചേർന്ന് തുടങ്ങിയ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ സ്ഥാപനത്തിന് കീഴിലായി ആറോളം സിനിമകളാണ് ഇരുവരും നിർമ്മിച്ചത്. അതിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. തുടർന്ന് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു.