ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തിൽ താരതമ്യേന ചെറു ടീമായ സൗദി അറേബ്യയോട് പിണഞ്ഞ അട്ടിമറി പരാജയത്തിൽ നിന്ന് മെസ്സിക്കും അർജൻറീനക്കും രണ്ടാം മത്സരത്തിൽ ഉയർത്തെഴുന്നേറ്റേ പറ്റൂ.
രാത്രി 12.30ന് ഖത്തറിലെ ലൂസേൽ സ്റ്റേഡിയത്തിലാണ് തീ പാറുന്ന പോരാട്ടം.
മെക്സിക്കോയ്ക്കെതിരെ ഒരു തകർപ്പൻ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ അർജൻറീനക്ക് മുന്നിൽ കാണാനാകില്ല.
ആദ്യപകുതിയിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷം രണ്ടാം പകുതിയിൽ തുടരെ രണ്ടു ഗോൾ വഴങ്ങിയാണ് ചരിത്രത്തിലെ വലിയൊരു പരാജയത്തിലേക്ക് ആദ്യ മത്സരത്തിൽ അർജൻറീന കൂപ്പുകുത്തിയത്.
മെക്സിക്കോ എതിരെയുള്ള മത്സരത്തിലെ ജയം കൊണ്ട് മാത്രമേ അർജൻറീന സാധ്യതകൾ നിലനിർത്താനാകൂ.അതുകൊണ്ടുതന്നെ ഒരു മരണ കളിക്കായിരിക്കും സ്റ്റേഡിയം രാത്രി സാക്ഷ്യം വഹിക്കുക.തുടരെ 36 മത്സരങ്ങൾ വിജയിച്ച് പരാജയം അറിയാതെയാണ് അർജൻറീന ലോകകപ്പിന് എത്തിയത്.എന്നാൽ ആ അജയ്യ യാത്രയ്ക്ക് ഇത്തരത്തിൽ ഒരു തോൽവി സംഭവിച്ചത് ആരാധകരിൽ നിരാശ ഉളവാക്കിയിരുന്നു.
സൗദിക്കെതിരെ മോശം പ്രകടനം കാഴ്ചവച്ച ഇലവനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കും കോച്ച് സ്കലോണി ടീമിനെ മത്സരത്തിന് ഒരുക്കുക. മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.അതേസമയം മെസ്സിയുടെ ഫിറ്റ്നസ്സിൽ ആശങ്കകളിൽ നിന്നും അദ്ദേഹം ആദ്യമായി ഉണ്ടാകുമെന്നും ടീം മാനേജ്മെൻറ് വ്യക്തമാക്കി.
മറുവശത്ത് ശക്തരായ പോളണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് മെക്സിക്കോ കളിക്കാൻ ഇറങ്ങുന്നത്.
ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മെക്സിക്കൻ ഗോളി ഗിലർമോ ഒച്ചാവോയെ മറികടക്കുക എന്നതാണ് അർജൻറീനിയർ സ്ട്രക്കർമാരുടെ മുന്നിലുള്ള വെല്ലുവിളി.
ഗ്രൂപ്പ് സി യിൽ നോക്കൗട്ട് പ്രതീക്ഷയുമായി സൗദി അറേബ്യ ഇന്ന് പോളണ്ടിനെ നേരിടും. അർജൻറീനക്കെതിരെയുള്ള ജയം അവരെ ടൂർണമെന്റിലെ താരങ്ങൾ ആക്കി മാറ്റിയിരിക്കുകയാണ്.ഈ വിജയത്തിൻറെ കരുത്തിലാണ് അവർ പോളണ്ടിനെ നേരിടാൻ ഇറങ്ങുന്നത്.അതേസമയം മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിന് സൗദിക്കെതിരെ ഒരു ജയം അനിവാര്യമാണ്.