പോലീസിനെ വട്ടം കറക്കിയ കള്ളന്റെ കഥ പറഞ്ഞ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ പോലീസ് വേഷത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് സിബി തോമസ്. ചിത്രം പുറത്തിറങ്ങി ആ വേഷം ഏറെ ശ്രദ്ധ നേടിയപ്പോഴാണ് സിബി ശരിക്കും ഒരു പോലീസുകാരൻ ആണെന്ന് ആരാധകരും തിരിച്ചറിഞ്ഞത്. അതിനുശേഷം ഒട്ടേറെ സിനിമകളുടെ മിന്നുന്ന പ്രകടനം നടത്തിയ സിബി തോമസ് ഇനി വയനാട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിൽ ഡിവൈഎസ്പി ആയി ചുമതല ഏൽക്കുകയാണ്. കാസർഗോഡ് വിജിലൻസ് ഇൻസ്പെക്ടർ പോസ്റ്റിൽ നിന്നാണ് ഡിവൈഎസ്പി ആയി സിബി തോമസിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
പോലീസ് ഉദ്യോഗിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണറും 2015 മുഖ്യമന്ത്രിയുടെ പോലീസ് മെഡലും സിബി തോമസ് നേടിയിരുന്നു. കാസർഗോഡ് വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ സിബി തോമസ് കർഷകനായ തോമസ് ലീലാ തോമസ് ദമ്പതികളുടെ ഇളയ മകനാണ്. രസതന്ത്രത്തിൽ ബിരുദധാരിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മോഷൻ പിക്ചർ ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനുള്ള അഖിലേന്ത്യ എൻട്രൻസ് എട്ടാം റാങ്ക് നേടി ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കി എങ്കിലും ഫൈനൽ ഇൻറർവ്യൂവിൽ പരാജയപ്പെടുകയായിരുന്നു.
പിന്നീട് നാട്ടിൽ തിരിച്ചെത്തി സ്വകാര്യ സ്ഥാപനത്തിൽ കെമിസ്റ് ആയും മെഡിക്കൽ റെപ്രസെന്ററ്റീവ് ആയും ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് എസ് ഐ ടെസ്റ്റ് എഴുതിയത്. അതിൽ നിയമനം നേടി പോലീസ് ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീടാണ് പ്രമോഷൻ ലഭിച്ച വിജിലൻസ് ഇൻസ്പെക്ടർ തസ്തികയിലേക്കും ഇപ്പോൾ ഡിവൈഎസ്പി ആയും എത്തിയിരിക്കുന്നത്. കോളേജ് കാലഘട്ടത്തിൽ നാടകങ്ങളിൽ സജീവമായിരുന്ന സിബി സർവകലാശാല കലോത്സവങ്ങളിൽ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്.
ചിത്രത്തിൽ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്ന് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്റെ കുപ്പായവും അണിഞ്ഞിരുന്നു. കുറ്റാന്വേഷണ രംഗത്തും അദ്ദേഹത്തിൻറെ മികവ് പുലർത്തുവാൻ കഴിഞ്ഞു. പാലാരിവട്ടം തുടങ്ങി നിരവധി സ്റ്റേഷനുകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.