മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങി തെന്നിന്ത്യൻ സിനിമ ലോകത്തെ വൻ വിജയമായി മാറിയ ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയിൻ സെൽവൻ.രണ്ടു ഭാഗങ്ങളിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം മണി രത്നം ഒരുക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ചിത്രത്തിൻറെ ആദ്യഭാഗം റിലീസ് ചെയ്തത്.വിവിധ ഭാഷകളിൽ നിന്നുള്ള വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസിലും വൻ വിജയമാണ് നേടിയത്.ആദ്യഭാഗം റിലീസ് ചെയ്ത് മാസങ്ങൾക്കകം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.
ചിത്രത്തിൻറെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചു രംഗത്തെത്തിയത്.2023 ഏപ്രിൽ 18നാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുക.വിക്രം,ജയംരവി, കാര്‍ത്തി,ഐശ്വര്യ റായ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ചെറു റിലീസ് അനൗൺസ്മെൻറ് വീഡിയോയും പ്രൊഡക്ഷൻ കമ്പനിയും താരങ്ങളും പങ്കുവെച്ചിട്ടുണ്ട്.ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവൽ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയത്.
മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക്,കന്നട എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗവും അഞ്ചു ഭാഷകളിൽ തന്നെ ആണ് ഒരുങ്ങുക.ഐശ്വര്യ റായ്,വിക്രം,കാര്‍ത്തി,ജയം രവി,ജയറാം,തൃഷ,ഐശ്വര്യ ലക്ഷ്മി,ശരത് കുമാർ, പ്രഭു,പ്രകാശ് രാജ്,ലാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്. പൊന്നിയിൻ സെൽവൻ ഇതിനോടകം തന്നെ തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു.കേരളത്തിലും വൻ വിജയമായിരുന്നു ചിത്രം നേടിയത്.
450 കോടിക്ക് മുകളിലാണ് പൊന്നിയിൻ സെൽവന്റെ ബോക്സ് ഓഫീസ് കളക്ഷൻ.ചോള ചേര രാജഭരണകാലത്തെ കഥയാണ് ചിത്രം പറയുന്നത്. രാജഭരണം നേടിയെടുക്കാൻ ചോളസാമ്രാജ്യത്തിൽ ഭരണാധികാരികൾ തന്നെ നടത്തുന്ന ചതികളും ഒക്കെയാണ് ആദ്യഭാഗത്തിൻറെ ഇതിവൃത്തം. കൂടാതെ തങ്ങളുടെ രാജാവിനെ വധിച്ചതിലുള്ള പ്രതികാരം തീർക്കുന്നതിന് ഭാഗമായി ചോള സാമ്രാജ്യവും ആദിത്യ കരിക്കാലനേയും ഇല്ലാതാക്കാൻ പാണ്ഡ്യർ നടത്തുന്ന പോരാട്ടവും ചിത്രത്തിൽ കാണാം.മണി രത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുണ്ട്.