ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആമസോൺ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാർക്ക് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഗൂഗിൾ മാതൃ കമ്പനി ആൽഫബെറ്റ്.
പുതുതായി നടപ്പാക്കിയിട്ടുള്ള പെർഫോമൻസ് മാനേജ്മെൻറ് സിസ്റ്റം വഴി ജീവനക്കാരെ നിരന്തരം നിരീക്ഷിക്കുകയും അവരുടെ പെർഫോമൻസ്, റാങ്കിംഗ് എന്നിവ ക്രമീകരിക്കുകയും ചെയ്യുന്നു. ഇതിൽ മോശം പ്രകടനം നടത്തുന്ന ജീവനക്കാരെ ആദ്യഘട്ടത്തിൽ പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം.
വളരെ നാൾ മുമ്പ് തന്നെ പിരിച്ചുവിടലുകൾ ഉണ്ടായേക്കാം എന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചേ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിൻറെ ഭാഗമായി കൂടുതൽ കാര്യക്ഷമതയോടെ ജോലി ചെയ്യാൻ അദ്ദേഹം ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ആൽഫബെറ്റിന്റെ ഈ തീരുമാനം തൊഴിൽ മേഖലയിൽ വൻ പ്രതിസന്ധിക്ക് കാരണമായേക്കാം.
ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യം ടെക് മേഖലയെ വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏകദേശം 27 ശതമാനത്തോളം കുറവാണ് ഗൂഗിളിന് ഉണ്ടായിട്ടുള്ളത്.ഇതോടെയാണ് ആൽഫബെറ്റിന്റെ ഏകദേശം 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ഇലോൺ മസ്കിന്റെ ട്വിറ്റർ ഏകദേശം 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയും, ആമസോണും തൊട്ടുപിന്നാലെയുണ്ട്.ടെക് മേഖലയിൽ ആഗോള സാമ്പത്തിക പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ മറ്റു പല കമ്പനികളും ഈ കൂട്ട പിരിച്ചുവിടൽ മാർഗ്ഗം പരീക്ഷിച്ചേക്കാം.