മികച്ച ടെലിസീരിയലിനോ മികച്ച സംവിധായകനോ പുരസ്കാരം ഇല്ലാതെ മുപ്പതാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി
വി.എൻ വാസവൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ഫ്ലവേഴ്സ് ടിവി യിലെ അന്ന കരീന എന്ന സീരിയലിലെ പ്രകടനത്തിന് കാതറിനാണ് മികച്ച നടി. ജോളി ചിറയത്താണ് മികച്ച രണ്ടാമത്തെ നടി. പിറയിലെ പ്രകടനത്തിലൂടെ ഇഷാക് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ മണികണ്ഠൻ പട്ടാമ്പി മികച്ച രണ്ടാമത്തെ നടനായി.
ഉയർന്ന കലാമൂല്യവും സാംസ്കാരിക തനിമയും മാനദണ്ഡമാക്കിയുള്ള പുരസ്കാര നിർണയത്തിൽ ലഭിച്ച എൻട്രികളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന സീരിയലുകൾ ഉണ്ടായിരുന്നില്ലെന്ന് ജൂറി ചൂണ്ടിക്കാട്ടി. സംവിധായകൻ സിദ്ധാർത്ഥ ശിവയായിരുന്നു ജൂറിയുടെ അധ്യക്ഷൻ.
മുൻവർഷങ്ങളിലെ പുരസ്കാര പ്രഖ്യാപനത്തിൽ സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായ രീതിയിൽ അവതരിപ്പിക്കുന്നെന്ന വിമർശനം ജൂറി ഉന്നയിച്ചിരുന്നു.എന്നാൽ ഇത്തവണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻട്രികൾ ഇല്ലാത്തതുകൊണ്ടാണ് പുരസ്കാരങ്ങൾ നൽകാത്തത് എന്നാണ് ജൂറി വ്യക്തമാക്കിയത്.
ഉണ്ണി പി രാജൻ ആണ് (മറിമായം) മികച്ച ഹാസ്യ നടൻ, നന്ദിത ദാസ് (അതിര്) ആണ് മികച്ച ബാലതാരം, മികച്ച എന്റർടൈൻമെന്റ് ടി വി ഷോ ആയി മഴവിൽ മനോരമയിലെ ഒരു ചിരി ചിരി നമ്പർ ചിരിയെ തെരഞ്ഞെടുത്തു.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുടെ
വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രങ്ങളും, കുട്ടികളുടെ ചിത്രങ്ങളും നിർമ്മിക്കുന്നതിൽ
ചലച്ചിത്ര അക്കാദമി പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജൂറി അഭിപ്രായപ്പെട്ടു.