തെന്നിന്ത്യൻ സംഗീത ലോകത്തിന് ആകെ വേദനയായി മാറുകയാണ് ഗായിക വാണി ജയറാമിന്റെ ആകസ്മിക വിയോഗം. സംഗീത ലോകത്തെ പ്രമുഖരെല്ലാം വാണിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. മക്കളില്ലാത്ത വാണിയമ്മ പുതുതലമുറ ഗായകരെ എല്ലാം ഏറെ സ്നേഹിച്ചിരുന്നു. ഇന്നലെ ഫെബ്രുവരി നാലിലാണ് വാണിജയറാം അന്തരിച്ചത്. അതേസമയം ഈ ദിവസത്തിൻറെ യാദൃശ്ചികതയിലാണ് പ്രിയപ്പെട്ടവർ വിതുമ്പുന്നത്. 1968 ഫെബ്രുവരി നാലിനായിരുന്നു വാണിയുടെയും ഭർത്താവ് ജയറാമിന്റെയും വിവാഹം നടന്നത്. ഇരുവരും പരസ്പരം പ്രാണനെ പോലെയാണ് സ്നേഹിച്ചത്.
ബാങ്ക് ജോലിയിൽ ഒതുങ്ങുമായിരുന്ന വാണിയെ ഭർത്താവ് ജയറാമാണ് സംഗീത ലോകത്തേക്ക് വഴി തിരിച്ചുവിട്ടത്. തൻറെ ജോലി വാണിയുടെ സംഗീതത്തിന് തടസ്സമാകുമെന്ന് ബോധ്യപ്പെട്ടതോടെ അതും ഉപേക്ഷിക്കാൻ ജയറാം മടിച്ചില്ല. കുട്ടികളുടെ അഭാവവും ഇവരുടെ ജീവിതത്തെ ബാധിച്ചതേയില്ല. ഷോപ്പിങ്ങും പാചകവും യാത്രകളും എല്ലാം ഒന്നിച്ച് ഇരുവരും പരസ്പരം ജി എന്നാണ് വിളിച്ചിരുന്നത്. വാണി ജി യും ജയറാം ജി യും. 2018 ൽ അപ്രതീക്ഷിതമായി ജയറാം മരിച്ചപ്പോൾ ഈ വലിയ ലോകത്ത് ഒന്നും ചെയ്യാൻ ഇല്ലാത്തത് പോലെയായി വാണി. ബന്ധുക്കളും മറ്റും വിളിച്ചെങ്കിലും ഭർത്താവിൻറെ ഓർമ്മകൾ ഉള്ള ഫ്ലാറ്റിൽ നിന്ന് മാറിനിൽക്കാൻ വാണി ഇഷ്ടപ്പെട്ടില്ല.
ജോലിക്കാരിയായ മലർകൊടിയായിരുന്നു പത്തുവർഷമായി സഹായത്തിന് ഉണ്ടായത്. ഒടുവിൽ ഭർത്താവ് മരിച്ച അഞ്ചു വർഷങ്ങൾക്കിപ്പുറം തൻറെ 54 ആം വിവാഹ വാർഷിക ദിവസത്തിൽ എന്നെന്നേക്കുമായി അടുത്തേക്ക് ഇന്നലെ വാണിയമ്മ യാത്രയായി. അതേ സമയം അഞ്ചു ദിവസം മുമ്പ് വരെയും ഫോണിൽ സംസാരിച്ച വാണിയമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് ഞെട്ടലിലാണ് കെ എസ് ചിത്ര. ബുധനാഴ്ച വാണിയമ്മയോട് സംസാരിച്ചപ്പോൾ അത് അവസാനത്തെ സംസാരം ആണെന്ന് കരുതിയിരുന്നില്ല എന്നും ചിത്ര പറയുന്നു. ചിത്രയുടെ വാക്കുകൾ ഇങ്ങനെ; പത്മഭൂഷൻ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങിൽ കഴിഞ്ഞമാസം 28ന് പങ്കെടുത്തിരുന്നു.
അന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി ഉമ്മയും നൽകി. ഒരു ഗിഫ്റ്റ് അമ്മയ്ക്ക് നൽകിയിരുന്നു. പിന്നീട് മൂന്നുദിവസം കഴിഞ്ഞ് എന്നെ വിളിച്ചിട്ട് ഗിഫ്റ്റ് കിട്ടിയ സാരി ഞാൻ കൊടുത്തതാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അമ്മ അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് മാറ്റിയെടുക്കാം. അമ്മ പറഞ്ഞു ഇഷ്ടപ്പെട്ടു നന്ദി അറിയിക്കാൻ വിളിച്ചതാണ്. അതാണ് അമ്മയുമായി അവസാനം സംസാരിച്ചത്. അന്നു വന്നപ്പോൾ അമ്മയ്ക്ക് നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഒന്നു വീണു എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ രണ്ടുപേർ കയ്യിൽ പിടിച്ചാണ് സ്റ്റേജിൽ കയറ്റിയത്. അമ്മയ്ക്ക് അല്പം ക്ഷീണം തോന്നിയിരുന്നു. അതുവരെ അമ്മ ആരുടെയും സഹായത്തോടെ നടക്കുന്നത് കണ്ടിട്ടില്ല. ഇത്തരത്തിൽ ഒരു അകാല വിയോഗം ഞാൻ പ്രതീക്ഷിച്ചില്ലെന്നും ചിത്ര വേദനയോടെ പറയുന്നു.