ഓരോരുത്തർക്കായി കാഴ്ച നഷ്ടമാകുന്ന ഒരു കുടുംബമുണ്ട് എരുമേലിയിൽ. അപ്പൻ കുഞ്ഞുമോനാണ് ആദ്യം ഇരുട്ടിലേക്ക് വീണത്. തൊട്ടുപിന്നാലെ മകനും മകളും ചെറു മകളും. ഇരുട്ടിലായ ആ കുടുംബത്തെ ഇന്ന് മുന്നോട്ടു നയിക്കുന്നത് ഒരു കൂട്ടം മിണ്ടാപ്രാണികളായ പശുക്കളാണ്. ഒരുകാലത്ത് നിറങ്ങളുടെ ലോകത്ത് ജീവിച്ചിരുന്ന റാന്നി ആലപ്പാട്ട് വീട്ടുകാർ ഇരുട്ടിലേക്ക് നീങ്ങി തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. അപ്പച്ചൻ കുഞ്ഞുമോന്റെയും മകൻ ജോമോന്റെയും കാഴ്ചശക്തിയാണ് ആദ്യം നഷ്ടമായത്. മകൾ ജോമോളുടെ കാഴ്ച 50% പോയിക്കഴിഞ്ഞു. വീട്ടിലെ പ്രായം കുറഞ്ഞ അംഗം എട്ടാം ക്ലാസുകാരി ജിഷ്വലിന് 75% മാത്രമേ കാഴ്ചയുള്ളൂ.
ജീവിതത്തിൽ ഇരുട്ട് വീഴുമ്പോഴും, അല്ലലില്ലാതെ ആ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് മിണ്ടാപ്രാണികളായ പശുക്കളാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. കുഞ്ഞിലെ മുതലേ പശുവിനെ നോക്കി ശീലമുള്ളതുകൊണ്ടാണ് ഇപ്പോഴും പശുവിനെ നോക്കി വളർന്നത്. അതുകൊണ്ടുതന്നെ അല്ലില്ലാതെ ജീവിക്കാൻ കഴിയുന്നു. കണ്ണിൻറെ ഞരമ്പിന് ബലമില്ലാത്തതാണ് ഇവരുടെ പ്രശ്നം. ജോമോൻ എട്ടാം ക്ലാസ് വരെ സ്കൂളിൽ പോയിരുന്നു കാഴ്ച തീർത്തും ഇല്ലാതായപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കാണിക്കാത്ത ഡോക്ടർമാരില്ല. കാഴ്ച തിരിച്ചു കിട്ടില്ല എന്നായിരുന്നു മറുപടി. ജോമോന് ഇന്ന് പ്രായം 43 ആയി.
കണ്ണിൽ ഇരുട്ട് വീണിട്ടും കാലുകൾക്ക് പരിചിതമായ വഴികളിലൂടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ ഇടറാതെ കുടുംബത്തെ നയിക്കുകയാണ് ആ യുവാവ്. മനുഷ്യരല്ല ഈ മിണ്ടാപ്രാണികളാണ് ജീവിതം കരുപിടിപ്പിക്കാൻ ഇവരുടെ കൂടെ നിന്നത്. എട്ടു പശുക്കളെയും കുളിപ്പിക്കുന്നതും കറക്കുന്നതും പരിപാലനവും എല്ലാം ജോമോനും 80 കാരൻ അപ്പച്ചനും ചേർന്നാണ്. ഒന്നിനും തടസ്സമില്ലാതെ നീക്കുപോക്കുകൾ ഉണ്ടാകാൻ വെളിച്ചമായി അമ്മച്ചി അന്നമ്മയും ഒപ്പം ഉണ്ടാകും. പശുക്കളുടെ നിറവും വലുപ്പമോ കാണാൻ ആവില്ലെങ്കിലും കൊമ്പിന്റെ മുഴുപ്പും വളവും മിനുസവും അനുസരിച്ച് ഓരോരുത്തരെയും തിരിച്ചറിയും. പശുക്കളോട് ഇവർക്കുള്ളതുപോലെ അവയ്ക്ക് തിരിച്ചും സ്നേഹമാണ്. അര കിലോമീറ്ററോളം നടന്ന പാടത്തെത്തി പശുവിനെ കുളിപ്പിച്ച് ജോമോൻ തിരികെയെത്തും വരെ അമ്മയ്ക്ക് ആദിയാണ്.
പുല്ലു പറിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയിരുത്തിയാൽ അവിടെനിന്നും പറിച്ചോളും. എന്നാലും വല്ല ഇഴജന്തുക്കളും വന്നാൽ അറിയില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് മകൻ മടങ്ങിയെത്തും വരെ അവർ പ്രാർത്ഥനയിലാണ്. പശുക്കൾക്ക് എന്ത് ഏനക്കേട് ഉണ്ടെങ്കിലും, ഏതു പാതിരാത്രിയിൽ ആണെങ്കിലും ഇരുവരും കണ്ടുപിടിക്കും. വെള്ളം കുടിച്ചോ എന്ന് മനസ്സിലാക്കാൻ വയറു തപ്പി നോക്കും. ഇനിയും വാഴുക കയറി വയറു കനത്തിട്ടുണ്ടെങ്കിലും അതിനുള്ള പൊടിക്കൈകളും ജോമോൻ അറിയാം. വീടിനകത്ത് അപ്പനും മകനും ഒരു തടസ്സവും കൂടാതെ നടക്കുമെങ്കിലും ആരുമില്ലാത്ത നേരത്ത് ചിലപ്പോൾ രണ്ടുപേരും കൂട്ടിയിടിക്കും. ഈ നിമിഷങ്ങൾ ഒക്കെയാണ് ആ അമ്മ മനസ്സിൽ വേദനയുണ്ടാക്കുന്നത്. ആരുടെയും മുന്നിൽ കൈനീട്ടാതെ ഇതുവരെ എത്തിയെങ്കിലും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആവാത്ത വിഷമം മാത്രമാണ് ആ കുടുംബത്തിനുള്ളത്.
ഇപ്പോൾ താമസിക്കുന്ന വീടിൻറെ ഭിത്തിയെല്ലാം പൊളിഞ്ഞ് ഇരിക്കുകയാണ്. അച്ഛനെയും ജോമോനെയും കൊണ്ട് ഇനി പുതിയ വീട് പണിയാൻ ആവില്ല. കൊച്ചുമകൾ ആണെങ്കിൽ എട്ടാം ക്ലാസുകാരിയാണ്. പാലു വിട്ട് കിട്ടുന്ന പൈസ കൊണ്ട് അന്നമ്മ വീടിൻറെ ഓരോ വശവും അറ്റകുറ്റപ്പണികൾ നടത്തും. പണ്ടൊരു ഭൂമികുലുക്കം വന്നപ്പോൾ വീടിൻറെ ഭിത്തികൾ ആകുന്നു. മക്കൾക്ക് ഒരു കിടപ്പാടത്തിനായി വിഷമിക്കുകയാണ് അന്നമ്മ. രോഗം കാഴ്ച കീഴടക്കും മുൻപ് ജീവിതം ആസ്വദിക്കണം. യാത്രകൾ പോകണം എന്നൊക്കെ ചെറുമക്കൾക്ക് ആഗ്രഹം ഉണ്ടെങ്കിലും സഹായിക്കാനാവാത്ത വിഷമവും വീട്ടുകാർക്കുണ്ട്.
ആരോരുമില്ലാത്ത ഇവർക്ക് മിണ്ടാപ്രാണികൾ ദൈവം പോലെയാണ്. അതുകൊണ്ടുതന്നെ ജിഷ്വലിന് പഠിച്ച് മൃഗ ഡോക്ടർ ആവാനാണ് ആഗ്രഹം. സ്വപ്നങ്ങൾക്ക് മേൽ ഇരുട്ട് പടരുമ്പോൾ ഏറെ വിഷമിപ്പിച്ച സംഭവം എന്തെന്ന് ചോദ്യത്തിന് അന്നമ്മ നൽകിയ മറുപടിയാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ഒരിക്കൽ ജോമോൻ കുഴിയെടുത്ത് ഒരു ചെടി വച്ചു. അത് വളർന്നു പൂവുണ്ടായപ്പോൾ ആരും കേൾക്കാതെ അവൻ അമ്മയോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചത്രേ. അമ്മ ആ പൂവിൻറെ നിറം എന്തെന്ന്.