9 വർഷം മുൻപ് മരിച്ച മകനുമായി ഒരു ദിവസം പോലും മുടങ്ങാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ. ജന്മദിനത്തിൽ ഉടുപ്പുകളും അവൻ ഇഷ്ടപ്പെട്ട സാധനങ്ങളും വാങ്ങി കൊടുത്തുകൊണ്ട് ഇപ്പോഴും മകനെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവർ. മകൻ മരിച്ചതിൽ പിന്നെ ദുബായ് വിട്ട് സ്വന്തം നാടായ കൊച്ചിയിലേക്ക് പോകാൻ പോലും അവർ കൂട്ടാക്കിയില്ല. വീട്ടുകാരോട് ബന്ധുക്കളോടോ ഒന്ന് ഫോണിൽ പോലും സംസാരിച്ചിട്ട് വർഷം 9 കഴിഞ്ഞു. വിഷാദ രോഗത്തിന് അടിമപ്പെട്ട ആ അമ്മയെ ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നത് ഒരു പൂന്തോട്ടമാണ്. മകൻറെ ജനനം ഒരു സൂപ്പർ നാച്ചുറൽ ജനനം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അരമണിക്കൂർ കൊണ്ട് ഒരു തരി വേദന പോലും ഇല്ലാതെയാണ് മകൻറെ ജനനം സംഭവിച്ചത്.
ജീവിച്ചിരിക്കുന്ന കാലമത്രയും മകനുവേണ്ടി ഒരുതുള്ളി കണ്ണുനീർ പോലും പൊഴിക്കേണ്ടി വരാത്ത അമ്മ. എന്നാൽ വളർത്തി വലുതാക്കി 22 വർഷങ്ങൾക്ക് ശേഷം അവൻ മരണപ്പെട്ടപ്പോൾ 9 വർഷത്തിനിപ്പുറവും അവനുവേണ്ടി കണ്ണീരൊഴുക്കുന്ന ഒരമ്മ. അപ്രതീക്ഷിതമായി സംഭവിച്ച ഒരു ട്രെയിൻ അപകടത്തിൽ അകാലത്തിൽ പൊഴിഞ്ഞുപോയ മകൻറെ ഓർമ്മകളുമായി കഴിയുന്ന അമ്മ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള പരിശ്രമത്തിലാണ്. വിഷാദരോഗത്തിന് അടിമപ്പെട്ട അമ്മ കഴിക്കാത്ത മരുന്നുകൾ ഇല്ല. പത്തുവർഷം മുൻപ് എറണാകുളം പച്ചാളത്ത് മകൻ ട്രെയിൻ തട്ടി മരിച്ചതിന്റെ ആഘാതത്തിൽ നിന്നും മിനി കരകയറുന്നതേയുള്ളൂ. മൂന്നുവർഷം പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിനകത്ത് കഴിഞ്ഞു.
ആരെയും കാണാൻ താല്പര്യം ഇല്ല. നാട്ടിൽ പോയിട്ട് ഒരു പതിറ്റാണ്ടായി. അപകട ശേഷം വീട്ടുകാരെയും സുഹൃത്തുക്കളെയോ ഒന്നു ഫോണിൽ പോലും ബന്ധപ്പെട്ടില്ല. ഭർത്താവിനോട് പോലും സംസാരിക്കുന്നത് അപൂർവ്വം. ഒടുവിൽ ഒരു ഉദ്യാനമാണ് ഈ അമ്മയുടെ മുഖത്ത് പുഞ്ചിരി വിരിച്ചത്. തൻറെ ഉദ്യാനത്തിലെത്തിയാൽ വേറെ ഒന്നിനെ പറ്റിയും അമ്മ ആലോചിക്കാറില്ല. സന്തോഷങ്ങളും സങ്കടങ്ങളും പൂക്കളോട് പങ്കുവെക്കാറുണ്ട്. തൻറെ ഉദ്യാനത്തിലെ പൂക്കളിൽ നിന്നും വീട്ടിലെ വളർത്തു പൂച്ചകളിൽ നിന്നുമാണ് അമ്മയ്ക്ക് സന്തോഷം ലഭിക്കുന്നത്. ദുബായ് ജുമൈറ വില്ലേജിൽ താമസ സ്ഥലത്തോട് ചേർന്ന് ഒരുക്കിയ ഈ പൂന്തോട്ടമാണ് അവർക്ക് ഇന്ന് എല്ലാം.
രാവിലെ അഞ്ചുമണിക്ക് ഉദ്യാനത്തിലേക്ക് ചെടികൾ നനച്ചും കള പറിച്ചും വളമിട്ടു മണിക്കൂറുകൾ ചെലവിടും. ചെടികളെ തൊട്ടും തലോടിയും സുഖദുഃഖങ്ങൾ പങ്കുവെയ്ക്കും. ഓരോ പുൽനാമ്പിലും മകന്റെ അദൃശ്യ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കാനാണ് മിനിക്ക് ഇഷ്ടം. പൂവിൽ എത്തുന്ന പൂമ്പാറ്റകളിൽ മകൻറെ മുഖം കാണുന്ന സ്നേഹം മാത്രം കൈമുതലായ ഒരമ്മ. അവധിക്ക് നാട്ടിൽ പോയ സമയം. 2013 മാർച്ച് ആറാം തീയതി എറണാകുളം പച്ചാളത്തെ വീട്ടിൽ നിന്നും പതിവുപോലെ പ്രഭാത സഫാരിക്ക് ഇറങ്ങിയ മകൻ പിന്നീട് ആശുപത്രി ബഞ്ചിൽ ജീവനറ്റ് കിടക്കുന്ന കാഴ്ചയാണ് മിനി കണ്ടത്. സ്ഥിരമായി ഹെഡ്ഫോൺ വെച്ച് സംഗീതം ആസ്വദിച്ചു നടക്കുന്ന നവീന്റെ ചെവിയിൽ ചൂളം വിളിച്ച് എത്തിയ തീവണ്ടിയുടെ ശബ്ദം കേട്ടില്ല.
ബിടെക് കഴിഞ്ഞ് സ്കോളർഷിപ്പോടെ തുടർപടനത്തിനായി യുകെയിലേക്ക് പറക്കാൻ കാത്തിരുന്ന 22 കാരനെ തട്ടിയെടുത്ത ട്രെയിൻ കുതിച്ചത് മുതൽ മിനിയുടെ കണ്ണുകൾ പേമാരിയായി പെയ്തുകൊണ്ടേയിരുന്നു. ദുബായിലെ വീടിൻറെ ഓരോ മുറിയിലും ഇടനാഴിയിലെ ചുവരുകളിലും മകന്റെ ഓർമ്മകൾ ചിത്രങ്ങളായി നിറഞ്ഞു നിൽക്കുകയാണ്. നവീൻ്റെ പൂച്ച പ്രേമം അതേപോലെ അമ്മ ഏറ്റെടുത്തു. പൂച്ചകളോട് സംസാരിച്ചും കലഹിച്ചും സമയങ്ങൾ തള്ളിനീക്കും. കഴിഞ്ഞ 10 വർഷമായി ഓരോ പിറന്നാൾ ദിനത്തിലും പുത്തനടുപ്പുകളും മകൻ ഇഷ്ടപ്പെട്ട സുഗന്ധദ്രവ്യങ്ങളും വാച്ചുകളും എല്ലാം വാങ്ങി സൂക്ഷിച്ചുവയ്ക്കുന്ന അമ്മയുടെ ഓരോ പ്രവർത്തികളും കണ്ണുനിറയിപ്പിക്കുന്നതാണ്. ഉന്നത പഠനത്തിനായി പോയ മകൻ എന്നെങ്കിലും തിരിച്ചു വരുമെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് അവർ.